കുമളി: സംസ്ഥാനത്ത് അധിക വിഭവ സമാഹരണത്തിെൻറ ഭാഗമായി സേവന നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടതോടെ തേക്കടിയിലെ ബോട്ട് ടിക്കറ്റ്, പ്രവേശന നിരക്കുകൾ കൂടി. മൂന്നാർ ഉൾപ്പടെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരക്ക് വർധന പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 225 രൂപയായിരുന്ന ബോട്ട് ടിക്കറ്റ് നിരക്ക് 240 രൂപയായും 33 രൂപയായിരുന്ന ആഭ്യന്തര വിനോദസഞ്ചാരികളുടെ പ്രവേശന നിരക്ക് 40 രൂപയായുമായാണ് വർധിച്ചത്. 450 രൂപയായിരുന്ന വിദേശികളുടെ പ്രവേശന നിരക്ക് 500 രൂപയായും കൂടി. വനം വകുപ്പിനൊപ്പം ഉത്തരവിെൻറ അടിസ്ഥാനത്തിൽ കെ.ടി.ഡി.സിയും നിരക്കുകൾ വർധിപ്പിച്ചു.
മാർച്ച് 17നാണ് സേവന നിരക്കുകളിൽ അഞ്ചുശതമാനം വർധന തീരുമാനിച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിെൻറ അടിസ്ഥാനത്തിലുള്ള നിരക്ക് വർധന ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിലായെങ്കിലും തേക്കടിയിൽ വനപാലകർ ഉത്തരവ് നടപ്പാക്കാതെ നിരക്ക് ഇളവിന് കാത്തിരിപ്പിലായിരുന്നു. എന്നാൽ, ധനകാര്യ വകുപ്പ് ഇടപെട്ടതോടെ കഴിഞ്ഞ 15 മുതൽ നിരക്ക് വർധന നടപ്പാക്കുകയായിരുന്നു.
തേക്കടിക്കു പുറമേ സംസ്ഥാനത്തെ മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും നിരക്ക് വർധന പ്രാബല്യത്തിലായതോടെ കേരളം സന്ദർശിക്കുന്ന സഞ്ചാരികളുടെ ചെലവേറുമെന്ന് ഉറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.