ഡീസൽ എൻജിൻ ഉപയോഗിച്ച് ഹൈഡ്രജൻ ട്രെയിൻ വലിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ. സാങ്കേതിക തകരാർ കാരണമാണ് ഡീസൽ എൻജിൻ ഉപയോഗിച്ചതെന്ന പ്രചാരണം തെറ്റാണെന്നും, ട്രെയിനുകളെ അറ്റകുറ്റപ്പണിക്കായി ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ള സാധാരണ നടപടിക്രമം മാത്രമാണിതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
ഹൈഡ്രജൻ ഇന്ധനത്തിൽ മാത്രം പ്രവർത്തിക്കുന്ന ഈ ട്രെയിനുകൾ സാങ്കേതികമായി സുസജ്ജമാണെന്നും, ഇത്തരം പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്നും റെയിൽവേ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമെന്ന നിലയിൽ ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഹൈഡ്രജൻ ട്രെയിനെതിരായ ഇത്തരം തെറ്റിദ്ധാരണാജനകമായ ദൃശ്യങ്ങൾ ഗൗരവമായി കാണണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പരമ്പരാഗത ഡീസൽ എൻജിനുകൾക്ക് പകരമായി ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയിലാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയാണിത്. കാർബൺ പുറന്തള്ളൽ പൂർണ്ണമായും ഒഴിവാക്കാനും ജലബാഷ്പവും ചൂടും മാത്രം പുറന്തള്ളാനും സഹായിക്കുന്നതാണ് ഈ സംവിധാനം. റെയിൽവേയുടെ ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം ഗതാഗത മേഖലയെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
വടക്കൻ റെയിൽവേയുടെ കീഴിലുള്ള ജിന്ദ്-സോനിപത് റൂട്ടിൽ ദിവസേന രണ്ട് റൗണ്ട് ട്രിപ്പുകളിലായി 356 കിലോമീറ്ററാണ് ട്രെയിൻ സഞ്ചരിക്കുക. മണിക്കൂറിൽ 75 മുതൽ 120 കിലോമീറ്റർ വരെ വേഗതയുള്ള ട്രെയിനിൽ രണ്ട് ഡ്രൈവിങ് പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളും ഉൾപ്പെടെ 10 കോച്ചുകളാണുള്ളത്. ഒരേസമയം 2,600 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഈ സർവീസ് ജിന്ദ് സിറ്റി, പാണ്ഡു പിന്ദാര, ലളിത് ഖേര, ഭാംബേവ, ഇഷാപൂർ ഖേരി, ബുട്ടാന, ഖന്ദ്രായി, ഗൊഹാന, റബ്ര, ലാത്ത്, മോഹന, ബർവാസ്നി എന്നീ സ്റ്റേഷനുകളിൽ നിർത്തിയ ശേഷമായിരിക്കും സോണിപതിൽ യാത്ര അവസാനിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.