പൂണെ വിമാനത്താവളത്തിൽ 24 ദിവസം നീളുന്ന 'യാത്രി സേവാ അഭിയാൻ' ഇന്നുമുതൽ; മിന്നൽ പരിശോധനക്ക് സാധ്യത
പൂണെ: യാത്രക്കാരുടെ സേവന നിലവാരവും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി പൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 24 ദിവസം നീളുന്ന 'യാത്രി സേവാ അഭിയാൻ 2026' കാമ്പയിന് തുടക്കമായി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 10 വരെയാണ് യാത്രക്കാർക്കായി പ്രത്യേക സേവന വാരം സംഘടിപ്പിക്കുന്നത്. 'സേവന, ശുചിത്വ, സഹയോഗ്, ചിരിയോടെ സേവനം' എന്നീ തത്ത്വങ്ങൾ മുൻനിർത്തിയാണ് അഭിയാൻ നടപ്പിലാക്കുന്നത്.
കഴിഞ്ഞ വർഷം ഒരു ദിവസത്തേക്ക് മാത്രം നടപ്പാക്കിയിരുന്ന ഈ പദ്ധതി ഇത്തവണ 24 ദിവസത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു എന്ന് ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ എയർപോർട്ട് ഡയറക്ടർ സന്തോഷ് ധോക്കെ അറിയിച്ചു. ഓരോ ദിവസവും വിമാനത്താവളത്തിലെ വ്യത്യസ്ത മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. ശുചിത്വം, ഡിജിറ്റൽ സേവനങ്ങൾ, സുരക്ഷാ പരിശോധന, പാർക്കിങ്, ഇരിപ്പിട സൗകര്യങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പ്രചാരണ കാലയളവിൽ മാത്രം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം, ഇവ സ്ഥിരമായ രീതികളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
24 ദിവസത്തെ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ തെരഞ്ഞെടുത്ത നാല് വിമാനത്താവളങ്ങളിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു മിന്നൽ പരിശോധന നടത്താൻ സാധ്യതയുണ്ട്. വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും യാത്രക്കാർക്കുള്ള സേവനങ്ങളും നേരിട്ട് വിലയിരുത്തുന്നതിനാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.