കോഴിക്കോട്: കോവിഡ് കാരണം ലോകരാജ്യങ്ങൾക്കിടയിലെ യാത്രകൾ പരിമിതവും കടുത്ത നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. പലയിടങ്ങളിലേക്കും വിമാനസർവിസുകൾ ആരംഭിച്ചെങ്കിലും അത്യാവശ്യക്കാർ മാത്രമാണ് യാത്ര ചെയ്യുന്നത്. എന്നാൽ, ഇക്കാലത്തും ഒരു മഹാമാരിയും തങ്ങളെ ബാധിക്കില്ലെന്ന് ആത്മവിശ്വാസത്തോടെ വിളിച്ചുപറയുന്ന ചില കൂട്ടരുണ്ട്. അത്തരക്കാരെ കാണാൻ കോഴിക്കോട് ബീച്ചിലെത്തിയാൽ മതി. ദേശാടനകാലം അറിയിച്ച്, കിലോമീറ്ററുകൾ താണ്ടി നിരവധി വിദേശപക്ഷികളാണ് ഇവിടെ വിരുന്നെത്തിയിരിക്കുന്നത്.
യുറേഷ്യൻ ഓയിസ്റ്റർ ക്യാച്ചർ എന്ന കടൽ വണ്ണാത്തികളാണ് കോഴിക്കോട് ബീച്ചിൽ എത്തിയിട്ടുള്ളത്. 18 എണ്ണം അടങ്ങിയ രണ്ട് ചെറുകൂട്ടങ്ങളുമായി ഇവയെ കാണാം. ഹീമറ്റോസസ് ജീനസ് വിഭാഗത്തിൽപെടുന്ന ഇവ പാറയിടുക്കിലെ ചെറുകക്കകളും പുഴുക്കളും ചെമ്മീനുകളുമാണ് ഭക്ഷണമാക്കുന്നത്.
കറുപ്പും ചാരവും നിറേത്തട് കൂടിയ ശരീരവും കഴുത്തിൽ വെള്ളനിറവും ഓറഞ്ച് നിറത്തിലെ കൊക്കുകളുമാണ് ഇവക്ക്. യൂറോപ്പ്, സൈബീരിയ, കൊറിയയുടെ പടിഞ്ഞാറൻ തീരങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ ധാരാളമായി കാണപ്പെടുന്നത്. പക്ഷിനിരീക്ഷകരായ കോഴിക്കോട് ബേഡേഴ്സ് ക്ലബ് അംഗങ്ങളാണ് ഇവയെ കണ്ടെത്തിയത്.
ഉൾക്കടലിലെ തുടർച്ചയായ ന്യൂനമർദം കടൽപക്ഷികളെ തീരത്തേക്ക് അടുപ്പിക്കുന്നുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. അതുകൊണ്ടുതന്നെ കൂടുതൽ കടൽപക്ഷികൾ എത്താനാണ് സാധ്യത. അതേസമയം, കടൽതീരത്ത് അലയുന്ന നായകൾ പക്ഷികൾക്ക് ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.