മസായി മിത്സുയി
യാത്ര ഒരിക്കലും സ്ഥലം സന്ദർശിക്കൽ മാത്രമല്ല. അത് പലപ്പോഴും വളരെ ആഴത്തിലുള്ള വൈകാരിക ബന്ധങ്ങളുണ്ടാക്കും. പല യാത്രകളും കഴിഞ്ഞ് തിരികെയെത്തുമ്പോൾ ആ നാടുകളുടെ ശകലങ്ങൾ ആരുമറിയാതെ മനസ്സിൽ കയറിപ്പറ്റിയിട്ടുണ്ടാവും. ചില സ്ഥലങ്ങൾ ആളുകളെ വീണ്ടും വീണ്ടും തിരികെ വിളിച്ചുകൊണ്ടിരിക്കും.
പറഞ്ഞുവരുന്നത് ജാപ്പനീസ് ഫോട്ടോഗ്രാഫർ മസായി മിത്സുയിയുടെ ഇന്ത്യൻ യാത്രയെക്കുറിച്ചാണ്. 2001ലാണ് മിത്സുയി ആദ്യമായി ഇന്ത്യയിലെത്തുന്നത്. എന്നാൽ, ഇന്ത്യയിലൂടെയുള്ള യാത്ര ഒട്ടും ഇഷ്ടപ്പെടാതെ തിരികെപോവുകയായിരുന്നു. ഇന്ത്യയിൽ എന്തു കാണാൻ! എന്നായിരുന്നു മിത്സുയി കരുതിയത്. വർഷങ്ങൾ കടന്നുപോയി. മോട്ടോർ സൈക്കിൾ യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന മിത്സുയി പല രാജ്യങ്ങളിലൂടെയും യാത്രചെയ്തുതുടങ്ങി. അങ്ങനെ 2006ൽ മിത്സുയി വീണ്ടും ഇന്ത്യയിലെത്തി.
തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുകയായിരുന്നു ആ യാത്രയെന്നാണ് മിത്സുയി പറയുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ യാത്രതുടങ്ങിയ അയാൾ തന്റെ മോട്ടോർ സൈക്കിളിൽ 12 തവണ ഇന്ത്യ ചുറ്റിക്കറങ്ങി. ആകെ സഞ്ചരിച്ചത് രണ്ടു ലക്ഷത്തിലധികം കിലോമീറ്ററുകൾ. ജി.പി.എസ് സംവിധാനങ്ങളോ സാങ്കേതിക വിദ്യകളോ ഒന്നും ആശ്രയിക്കാതെ ഇന്ത്യയെ സ്വയം കണ്ടെത്തുകയായിരുന്നു മിത്സുയി.
‘യഥാർഥ ഇന്ത്യയെ അറിഞ്ഞുതുടങ്ങിയപ്പോൾ മുതൽ അവിടം എനിക്കെന്റെ സ്വന്തം ഇടമായി മാറി. എണ്ണമറ്റ സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സമ്പന്നമായ ചരിത്രമുണ്ട് ഇന്ത്യയിൽ. മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നതിന്റെ ആനന്ദം കണ്ടെത്തിയതോടെയാണ് എന്റെ ജീവിതവും കാഴ്ചപ്പാടുകളും മാറുന്നത്. ഇന്ത്യയുടെ യഥാർഥ ആത്മാവ് അതിന്റെ വലിയ നഗരങ്ങളിലല്ല, ഗ്രാമപ്രദേശങ്ങളിലാണ് എന്ന് ഞാൻ മനസ്സിലാക്കി.’ മിത്സുയി പറയുന്നു.
ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഇന്ത്യൻ ഗ്രാമങ്ങളുടെ ഉൾത്തുടിപ്പുകൾ മിത്സുയി തന്റെ കാമറയിൽ പകർത്തി. ആ ചിത്രങ്ങൾ ഇന്ന് ലോകശ്രദ്ധ നേടുകയാണ്. ഇന്ത്യയിലെ ആളുകൾ മറ്റു രാജ്യക്കാരിൽനിന്ന് ഏറെ വ്യത്യസ്തരാണെന്ന് അദ്ദേഹം പറയുന്നു. ദയയും സത്യസന്ധതയും ഏറെയുള്ളവരാണ് ഇവിടത്തുകാർ.
ഇന്ത്യയിലെ പലവിധ ഭാഷകളും സംസ്കാരങ്ങളും ഇവിടത്തെ ഒരുമയെയാണ് കാണിക്കുന്നത്. ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലുമെല്ലാമുണ്ട് ഇവിടെ വൈവിധ്യം. അതേസമയം ഒരുമയോടെ എന്നും കഴിയുകയും ചെയ്യുന്നു. ഈ സംസ്കാരത്തെ, ജീവിതത്തെ എഴുത്തിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെ ചിത്രങ്ങളിലൂടെ ലോകത്തോട് പറയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മിത്സുയി കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.