സ്ത്രീകളുടെ ‘സോളോ’ യാത്രകൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സുരക്ഷിതവും സൗകര്യപ്രദവുമായ രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് യാത്രാ വെബ്സൈറ്റായ അറ്റ്‌ലിസ്. സഞ്ചാരികളുടെ എണ്ണം, ഒന്നിൽ കൂടുതൽ തവണയുള്ള യാത്ര എന്നിവ അടിസ്ഥാനമാക്കിയാണ് ഒറ്റക്ക് സഞ്ചരിക്കാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ടിട്ടുള്ളത്.
1. തായ്‍ലന്‍ഡ്: സുരക്ഷിതമായ യാത്രക്ക് ഒന്നാമതായി ഇടം നേടിയിരിക്കുന്നത് തായ്‍ലന്‍ഡാണ്. മികച്ച സുരക്ഷാ സംവിധാനങ്ങൾക്കും സഞ്ചാര സ്വാതന്ത്ര്യത്തിനും പേരുകേട്ട രാജ്യമാണിത്. വിപുലമായ ഗതാഗതസൗകര്യങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും തായ്‍ലന്‍ഡിലേക്കെത്തുന്ന വനിതാ വിനോദസഞ്ചാരികളുടെ എണ്ണം കൂട്ടി.
2. യു.എ.ഇ: ആകർഷകമായ രീതിയിൽ നിലനിർത്തുന്ന പൊതുസ്ഥലങ്ങളും, ശക്തമായ നിയമ വ്യവസ്ഥയും സഞ്ചാരികളെ യു.എ.ഇയിലേക്ക് ആകർഷിക്കുന്നു. ദുബൈ, അബൂദബി തുടങ്ങിയ നഗരങ്ങളിലെ നിലവിലുള്ള ടൂറിസം പ്രോട്ടോക്കോളുകൾ സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെ വീണ്ടും തങ്ങളുടെ യാത്രകൾക്കായി യു.എ.ഇയെ ആശ്രയിക്കുന്നു. പ്രവാസികളായ സ്വദേശികളുടെ സാന്നിധ‍്യവും സുരക്ഷിതത്വം നൽകുന്നു.
3. ജപ്പാന്‍: പട്ടികയിൽ മൂന്നാമതായി ഇടംപിടിച്ചിരിക്കുന്നത് ജപ്പാനാണ്. സ്ത്രീകൾക്കുമാത്രമായുള്ള ട്രെയിൻ കാറുകൾ, ചെറിയ കാപ്സ്യൂൾ ഹോട്ടലുകൾ തുടങ്ങി നിരവധി സൗകര്യങ്ങൾ വനിതാ സഞ്ചാരികളെ ലക്ഷ‍്യംവെച്ച് ജപ്പാനിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ കുറഞ്ഞ കുറ്റകൃത്യ നിരക്കും, സോളോ ഡൈനിങ് സംസ്കാരവും നിരവധി പേരെ ഇവിടേക്ക് ആകർഷിക്കുന്നു. വിനോദസഞ്ചാരികളോടുള്ള ജനങ്ങളുടെ സൗഹൃദപരമായ പെരുമാറ്റവും ഉയർന്ന ആതിഥ്യമര്യാദയും ജപ്പാനിലെ മറ്റൊരു സവിശേഷതയാണ്.
4. ഹോങ്കോങ്: പട്ടികയിൽ നാലാമതായി ഇടം നേടിയ ഹോങ്കോങ് ഉയർന്ന സുരക്ഷാമാനദണ്ഡങ്ങളോടൊപ്പം ഊർജ്ജസ്വലമായ നഗരാനുഭവവും പ്രദാനം ചെയ്യുന്നു. രാത്രി സുരക്ഷ, കാര്യക്ഷമമായ പൊതുഗതാഗതസംവിധാനം, ഇംഗ്ലീഷ് ഭാഷയുടെ വ്യാപകമായ സ്വീകാര്യത തുടങ്ങി നിരവധി സവിശേഷതകൾ സ്ത്രീകളെ ഇവിടേക്കാകർഷിക്കുന്നു.
5. ശ്രീലങ്ക: ഭൂമിശാസ്ത്രപരമായ സവിശേഷതകളും വളർന്നുവരുന്ന വിനോദസഞ്ചാര സൗകര്യങ്ങളും സ്ത്രീകൾക്ക് ഇവിടെ നിന്ന് മറ്റൊരിടത്തേക്കുള്ള യാത്രകൾ എളുപ്പമാക്കാന്‍ സഹായിക്കുന്നു. വിപുലീകരിച്ചുകൊണ്ടിരിക്കുന്ന താമസസൗകര്യങ്ങളും ഇവിടത്തെ പ്രത്യേകതയാണ്. സഹയാത്രികരുമായി ഇടപഴകാനുള്ള അവസരവും ഒരുക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്ന വനിതാ സഞ്ചാരികൾക്ക് ശ്രീലങ്ക ഏറെ പ്രിയങ്കരമായ ഇടമായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.