ആഭ്യന്തര വിമാനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാരെ ഒന്നിലധികം ഹാൻഡ് ബാഗ് കൈയിൽ വെക്കാൻ അനുവദിക്കില്ലെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും 'വൺ ഹാൻഡ് ബാഗ് നിയമം' കർശനമായി നടപ്പാക്കും.
സ്‌ക്രീനിംഗ് പോയിന്റുകളിലെ തിരക്കും സുരക്ഷാ പ്രശ്നങ്ങളും കുറക്കുകയാണ് ഉത്തരവ് കൊണ്ട് ലക്ഷ്യമിടുന്നത്. അതേസമയം, ലേഡീസ് ബാഗ് പോലുള്ള ഉത്തരവിൽ പറയുന്ന അത്യാവശ്യ ബാഗുകൾ അനുവദിക്കും.
സ്‌ക്രീനിങ് പോയിന്റിൻ ഒരു യാത്രക്കാരൻ ശരാശരി രണ്ട് മൂന്ന് ഹാൻഡ് ബാഗുകൾ കൊണ്ടുപോകുന്നത് പതിവാണ്. ഇത് ക്ലിയറൻസ് സമയം വർധിപ്പിക്കാനും തിരക്കിനും മറ്റു യാത്രക്കാർക്ക് അസൗകര്യവും സൃഷ്ടിക്കുന്നതായി ഉത്തരവിൽ പറയുന്നു.
'വൺ ഹാൻഡ് ബാഗ് നിയമം' നടപ്പിലാക്കുന്നത് ഉറപ്പാക്കാനും അത് ഹോർഡിംഗുകളിലും യാത്രക്കാരുടെ ടിക്കറ്റുകളിലും ബോർഡിംഗ് പാസുകളിലും വ്യക്തതയ്ക്കായി പ്രദർശിപ്പിക്കാനും സിവിൽ ഏവിയേഷൻ ബോഡി എയർലൈനുകൾ, എയർപോർട്ട് ഓപ്പറേറ്റർമാർ എന്നിവരോട് നിർദേശിച്ചു. ബാഗുകളുടെ എണ്ണം പരിശോധിക്കാൻ എയർലൈൻ ജീവനക്കാരെ ചുമതലപ്പെടുത്തണം.
നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തിൽ തിരക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഒരു ഹാൻഡ് ബാഗ് മതിയെന്ന് നിർദേശിച്ചിരുന്നു. മിക്ക എയർലൈനുകളിലും ഏഴ് കിലോയാണ് പരമാവധി അനുവദിക്കുന്ന ഹാൻഡ് ബാഗുകളുടെ ഭാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.