മീൻമുട്ടി വെള്ളച്ചാട്ടം
കടയ്ക്കൽ: യാത്രികരെ ആകർഷിച്ച് മീൻമുട്ടി വെള്ളച്ചാട്ടം. അരയാൽ വേരുകൾക്കിടയിലൂടെ ആഴത്തിൽ വെള്ളം പതിക്കുന്നതാണ് ഇവിടത്തെ പ്രധാന കാഴ്ച. വെള്ളച്ചാട്ടത്തിലെ പാറകളിൽ നിരവധി കൊത്തുപണികളുമുണ്ട്. ശ്രീ നാരായണഗുരു സന്ദർശനം നടത്തിയ ഇടം എന്ന നിലയിൽ ചരിത്രപ്രാധാന്യവും മീൻമുട്ടിക്കുണ്ട്. മടത്തറ വനമേഖലയിൽനിന്ന് ഉത്ഭവിക്കുന്ന തോടാണ് മീൻമുട്ടി വഴി കടന്നുപോകുന്നത്. തിരുവനന്തപുരം - കൊല്ലം ജില്ലകളുടെ അതിർത്തിയിലെ വെള്ളച്ചാട്ടം കാണാനും കുളിക്കാനുമാണ് സഞ്ചാരികളുടെ തിരക്ക്.
വാമനപുരം നദിയിലാണ് ഇതുചെന്നുചേരുന്നത്. നേരത്തേ കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലായിരുന്നപ്പോൾ ലുക്ക് ഔട്ട് പോയൻറും ഇരിപ്പിടങ്ങളും നിർമിച്ചിരുന്നു. പിന്നീട്, കുമ്മിൾ പഞ്ചായത്തിന്റെ ഭാഗമായപ്പോൾ മീൻമുട്ടിയിലേക്ക് പുതിയ റോഡും നിർമിച്ചു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ചടയമംഗലം മണ്ഡലത്തിലെ ജടായുപാറ, കോട്ടുക്കൽ ഗുഹാക്ഷേത്രം എന്നിവയെക്കാപ്പം മീൻമുട്ടിയെയും കൂട്ടിയിണക്കി തീർഥാടന ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനമെടുത്തിരുന്നു.
സ്ഥലം എം.എൽ.എയും അന്നത്തെ കൃഷി മന്ത്രിയുമായിരുന്ന മുല്ലക്കര രത്നാകരനാണ് പദ്ധതി നടപ്പാക്കാൻ മുൻകൈയെടുത്തത്. നിരവധി തവണ ടൂറിസം, പുരാവസ്തു വകുപ്പ് അധികൃതർ മീൻമുട്ടിയിലടക്കം സന്ദർശനം നടത്തിയെങ്കിലും പദ്ധതി നടപ്പായില്ല.
പിന്നീട്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ലിസ്റ്റിൽ ഉൾപ്പെടുകയും തോടിന് കുറുകെ പാലവും ശിൽപവും ഇരിപ്പിടങ്ങളും നിർമിക്കുകയും ചെയ്തു. ശേഷം വിവിധയിടങ്ങളിൽനിന്നുള്ള സഞ്ചാരികൾ മീൻമുട്ടി വെള്ളച്ചാട്ടം തിരക്കിവരുന്നുണ്ട്. അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സുരക്ഷ സംവിധാനങ്ങൾ അടക്കം ഏർപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാൻ നേരത്തേ ശ്രമം നടത്തിയിരുന്നു. സിനിമ സീരിയലുകൾ ചിത്രീകരിച്ചിട്ടുള്ള മീൻമുട്ടിയെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും സഞ്ചാരികളും. ഇക്കോ ടൂറിസം പദ്ധതി നടപ്പായാൽ മേഖലയുടെ മുഖച്ഛായ തന്നെ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.