ആഭ്യന്തര വ്യോമയാന രംഗത്തെ തിരക്ക്; സർവിസുകൾ വർധിപ്പിച്ച് സിയാൽ, കൂടുതൽ പട്ടണങ്ങളിലേക്ക് ഇനി കൊച്ചിയിൽനിന്ന് പറക്കാം

നെടുമ്പാശ്ശേരി: ആഭ്യന്തര വ്യോമയാന രംഗത്തെ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) മാറ്റംവരുത്തി. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവിസുകൾക്ക് പുറമേ കൂടുതൽ പട്ടണങ്ങളിലേക്ക് കൊച്ചിയിൽനിന്ന് ഇനി പറക്കാം. 2023-24 സാമ്പത്തിക വർഷത്തിലും ഒരുകോടിയിലേറെ യാത്രക്കാർ എന്ന നേട്ടവും സിയാൽ സ്വന്തമാക്കിയിട്ടുണ്ട്.

മാർച്ച് 31ന് പ്രാബല്യത്തിൽ വന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1628 സർവിസാണുണ്ടായിരുന്നത്. ഇതിൽനിന്ന് അറുപതോളം സർവിസുകൾ വർധിച്ചിട്ടുണ്ട്. ഇവയെല്ലാം മേയ് ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങി. എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിവാരം ആറ് സർവിസ് കൊൽക്കത്തയിലേക്ക് നടത്തുന്നു. റാഞ്ചി, ചണ്ഡിഗഡ്, വാരാണസി, റായ്പൂർ, ലക്‌നൗ എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ സർവിസുകൾക്കും തുടക്കമായി.

പുണെയിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസും റാഞ്ചി, ബാഗ്‌ദോഗ്ര എന്നിവിടങ്ങളിലേക്ക് എയർ ഏഷ്യയും പുതിയ സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേക്കുള്ള സർവിസുകളും വർധിപ്പിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ബംഗളൂരുവിലേക്ക് മാത്രം പ്രതിദിനം 20 സർവിസുണ്ട്. ഡൽഹിയിലേക്ക് 13ഉം മുംബൈയിലേക്ക് 10ഉം സർവിസുകൾ പ്രവർത്തിക്കുന്നു. ലക്ഷദ്വീപിലേക്ക് മേയ് ഒന്നിന് ഇൻഡിഗോ പ്രതിദിന സർവിസുകൾ ആരംഭിച്ചു.

കോഴിക്കോട്-കൊച്ചി-അഗത്തി-കൊച്ചി മേഖലയിൽ നടത്തുന്ന ഈ സർവിസിന് മികച്ച പ്രതികരണമാണ്. നിലവിൽ ആഴ്ചയിൽ 10 സർവിസുകൾ അലയൻസ് എയർ അഗത്തിയിലേക്ക് നടത്തുന്നുണ്ട്. ചെന്നൈ, ഗോവ, ഹൈദരാബാദ്, കണ്ണൂർ, തിരുവനന്തപുരം, സേലം, അഹമ്മദാബാദ് നഗരങ്ങളിലേക്കും കൊച്ചിയിൽനിന്ന് സർവിസുകളുണ്ട്.

ബാങ്കോക്കിലേക്ക് 13 സർവിസ്

കിഴക്കൻ മേഖലയിലേക്ക് വിനോദസഞ്ചാരികളുടെ വർധന പരിഗണിച്ച് ബാങ്കോക്, ക്വാലാലംപൂർ, സിംഗപ്പൂർ, ഹോചിമിൻ സിറ്റി എന്നിവിടങ്ങളിലേക്ക് സർവിസുകൾ വർധിപ്പിച്ചിട്ടുണ്ട്. പ്രീമിയം എയർലൈനായ തായ് എയർവേസ് മൂന്ന് സർവിസുകൾ ആരംഭിച്ചതോടെ ബാങ്കോക്കിലേക്ക് കൊച്ചിയിൽനിന്നുള്ള പ്രതിവാര സർവിസുകളുടെ എണ്ണം 13 ആയി വർധിച്ചു.

തായ് എയർ സുവർണഭൂമി വിമാനത്താവളത്തിലേക്കും എയർ ഏഷ്യ, ലയൺ എയർ എന്നിവ ഡോൺ മുവാംഗ് വിമാനത്താവളത്തിലേക്കുമാണ് സർവിസ് നടത്തുന്നത്. സിംഗപ്പൂരിലേക്ക് 14ഉം ക്വാലാലംപൂരിലേക്ക് 22ഉം സർവിസുകളായി. ലണ്ടനിലേക്കുള്ള പ്രതിവാര സർവിസുകളുടെ എണ്ണം മൂന്നിൽനിന്ന് നാലായി ഉയർത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഒരുകോടി യാത്രക്കാർ

2023-24 സാമ്പത്തിക വർഷത്തിൽ 1.053 കോടി യാത്രക്കാരുമായി സിയാൽ റെക്കാഡിട്ടു. സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാഫിക്കാണിത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 18 ശതമാനം വർധനവാണുണ്ടായത്. 2023-24ൽ 70,203 സർവിസുകളാണ് സിയാൽ കൈകാര്യം ചെയ്തത്. 2023 കലണ്ടർ വർഷത്തിലും ഒരുകോടിയിലേയിലേറെപ്പേർ യാത്രചെയ്തു. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ മൊത്തം യാത്രക്കാരിൽ 55.98 ലക്ഷം പേർ ആഭ്യന്തര മേഖലയിലും 49.31 ലക്ഷം പേർ രാജ്യാന്തര മേഖലയിലും യാത്രചെയ്തു.

Tags:    
News Summary - Congestion in domestic aviation; By increasing the services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.