തിരുവനന്തപുരത്തെ കോളജ് ജീവിതത്തിന്റെ സുവർണ മുഹൂർത്തങ്ങൾ പങ്കിട്ട ഏഴ് സുഹൃത്തുക്കൾ 35 വർഷത്തിനു ശേഷം വീണ്ടും ഒത്തുചേരുന്നു — ഇത്തവണ ഇന്ത്യയിലല്ല, ആഫ്രിക്കയുടെ കിഴക്കൻ തീരത്തുള്ള അതിമനോഹരമായ ദ്വീപുരാജ്യമായ മഡഗാസ്കറിൽ! അമേരിക്ക, ഇംഗ്ലണ്ട്, യു.എ.ഇ, ഇന്ത്യ തുടങ്ങിയ ഭാഗങ്ങളിൽനിന്ന് എമിറേറ്റ്സ്, എത്തിയോപ്യൻ എയർലൈൻസ് വഴിയുള്ള ദീർഘ യാത്രകൾക്കുശേഷമാണ് സുമേഷ് റിച്ചാർഡ് (യു.കെ), ജിജോ ഏബ്രഹാം (യു.എസ് ),അലൻ ക്രോസ്, ബൈജു ഗണേഷ്, കൃഷ്ണ മോഹനൻ (യു.എ.ഇ), സാജൻ തങ്കപ്പൻ (യു.എ.ഇ), സിയാദ് കൊല്ലം എന്നിവരുടെ ഈ സുഹൃത് സംഘം ഒത്തുചേർന്നത്.
മഡഗാസ്കർ — ലോകത്തിലെ നാലാമത്തെ വലിയ ദ്വീപ് — ഒരിക്കൽ ഗോണ്ട്വവാന ലാൻഡിന്റെ ഭാഗമായിരുന്നു. അതായത് കേരളം അടങ്ങുന്ന ഭാരതഭാഗത്തോടൊപ്പം ഇത് ഒരേ ഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നെന്നുള്ള വാദങ്ങൾ ഭൂപ്രകൃതിശാസ്ത്രത്തിൽ ഉണ്ട്! അത്ര മാത്രമല്ല, ഇവിടെ കാണുന്ന ചില ജൈവവൈവിധ്യങ്ങൾ ഇന്ന് കേരളത്തിലും കണ്ടു വരുന്നു .
‘മാവേലിത്തമ്പുരാനെ നാട്ടിൽ ഇതുവരെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല... അതുകൊണ്ട് കേരളത്തിന്റെ മറ്റേ പകുതിയിൽ അന്വേഷിച്ചു നോക്കാം!’ ബൈജു ഗണേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
മഡഗാസ്കറിലെ ലെമൂറുകൾ, ബെയോബാബ് മരങ്ങൾ, അതുല്യമായ കല്ലുകൾ, മനോഹരങ്ങളായ കടൽത്തീരങ്ങൾ... എല്ലാം ഈ മലയാളി കൂട്ടുകാരിൽ അത്ഭുതം സൃഷ്ടിച്ചു. പഴയകാല കേരളത്തിന്റെ കടൽതീരങ്ങളിലെത്തിയ പ്രതീതിയായിരുന്നു എല്ലാവരിലും ജനിപ്പിച്ചത്.
അപരിമിതമായ സഹിഷ്ണുത, ആത്മാർഥത, ആതിഥ്യമര്യാദ – എല്ലാം ഉണ്ട് എങ്കിലും ’80കളിലെ നമ്മുടെ നാടിനെ ഓർമിപ്പിക്കുന്ന വിധത്തിൽ. ഇവിടെ ഇന്നും മിക്ക ഗ്രാമങ്ങളിൽ വൈദ്യുതി മാത്രമല്ല, മൊബൈൽ നെറ്റ്‌വർക്ക് പോലും ഇല്ല. നമ്മുടെ നാട്ടിൽ ഒരു മണിക്കൂർ നെറ്റ് പോയാൽ ബി.പി കയറുന്ന ആളുകൾക്ക് ഇത് അൽപം പ്രയാസമായിരിക്കും എന്ന് തോന്നുന്നു02കൂട്ടുകറിയും പച്ചടിയും തൊട്ട് പുളിയഞ്ചി പായസം വരെ ഇവർ മഡഗാസ്കറിൽ തയാറാക്കി ഓണം കെങ്കേമമാക്കി.
ഇവരുടെ ഈ ‘മഡഗാസ്കർ ഓണം’ സമൂഹമാധ്യമങ്ങളിലും വൈറലാകുകയാണ്.ഇത് വെറും ഒരു യാത്രയല്ല, ഒരിക്കൽ കേരളവും ആഫ്രിക്കയും തമ്മിലുണ്ടായിരുന്ന ബന്ധം വീണ്ടും നിലനിർത്തുന്ന, സംസ്‌കാരങ്ങൾക്കുമപ്പുറമുള്ള സ്നേഹത്തിന്റെയും ഓർമകളുടെയും സംഗമമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.