വേൾഡ് ട്രേഡ് സെന്റർ ടവറുകൾക്കിടയിലൂടെ നടത്തിയ സാഹസിക അഭ്യാസ പ്രകടനം, വീഡിയോ കാണാൻ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക
മനാമ: ബഹ്‌റൈൻ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകൾക്കിടയിലൂടെ സമാന്തരമായി ഇരുഭാഗങ്ങളിലേക്ക് പറന്ന് സാഹസിക കായികതാരങ്ങൾ. ഇതിലൂടെ ലോകത്തിലെ ആദ്യത്തെ സിൻക്രൊണൈസ്ഡ് വിങ്‌സ്യൂട്ട് ഫ്ലൈറ്റ് ആണ് വിജയകരമായി പൂർത്തിയാക്കിയത്. റെഡ് ബുൾ വിങ്‌സ്യൂട്ട് അത്‌ലറ്റുകളായ ഡാനി റൊമാൻ, ഫ്രെഡ് ഫ്യൂജെൻ എന്നിവരാണ് ഈ അവിശ്വസനീയമായ നേട്ടം കൈവരിച്ചത്. ഇരുദിശകളിൽനിന്ന് നേർക്കുനേർ പറന്നാണ് ഇരുവരും വിസ്മയകരമായ ഈ ‘ഹെഡ്-ഓൺ ക്രോസിങ്’ പൂർത്തിയാക്കിയത്. 220 കിലോമീറ്റർ വേഗത്തിലാണ് ഇരുവരും പറന്നത്. ക്രോസിങ് പോയന്റിൽ ഇരുവരും ഒന്നിച്ചുള്ള വേഗം മണിക്കൂറിൽ 440 കിലോമീറ്റർ ആയിരുന്നു. വെറും 10 മീറ്റർ മാത്രം അകലത്തിലാണ് ഇരുവരും ഒരേ നിമിഷം ടവറുകൾക്കിടയിലെ മധ്യരേഖ മുറിച്ചുകടന്നത്.
4,000 അടി ഉയരത്തിൽ പറന്ന ഹെലികോപ്റ്ററിൽനിന്ന് ചാടിയാണ് ഇവർ മനാമയുടെ ആകാശത്തേക്ക് പറന്നിറങ്ങിയത്. തുടർന്ന്, ടവറുകളിലെ വിൻഡ് ടർബൈനുകൾക്ക് 40 മീറ്റർ മുകളിലൂടെ ടവറുകളുടെ മധ്യരേഖയിലേക്ക് കൃത്യമായ കോറിയോഗ്രാഫിയിലൂടെ അവർ പറന്നടുക്കുകയായിരുന്നു. ടവറുകൾക്കിടയിലൂടെ സിൻക്രൊണൈസ്ഡ് ഫ്ലൈറ്റ് നടത്തുകയെന്നത് കഴിഞ്ഞ രണ്ട് വർഷമായി തങ്ങളുടെ സ്വപ്നമായിരുന്നുവെന്ന് ലോക ചാമ്പ്യനായ ഫ്രെഡ് ഫ്യൂജെൻ പറഞ്ഞു. കൃത്യമായ ടൈമിങ് ഉറപ്പാക്കാൻ ജി.പി.എസോ മറ്റു വിവരങ്ങളോ ഞങ്ങൾക്കുണ്ടായിരുന്നില്ല. ഞങ്ങളുടെ സ്വയം തോന്നലുകളിലൂടെ മാത്രമാണ് ഞങ്ങൾ വേഗം മനസ്സിലാക്കുന്നത്.
പരിശീലന സമയത്ത് കാറ്റ് തടസ്സമായി വരാറുണ്ടായിരുന്നു. പക്ഷേ, ആദ്യ ഷൂട്ടിങ് ദിവസം എല്ലാം മാന്ത്രികമായിതന്നെ സംഭവിച്ചുവെന്ന് ഡാനി റൊമാൻ വിശദീകരിച്ചു. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, ബി.ഡി.എഫ്, ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി എന്നിവയുടെ പിന്തുണയോടെയാണ് റെഡ് ബുൾ ഈ അവിസ്മരണീയമായ ഇവന്റ് സംഘടിപ്പിച്ചത്. കഴിഞ്ഞ മാസമാണ് ഈ സാഹസം മനാമയിൽ നടന്നതെങ്കിലും വിഡിയോ ഇന്നലെയാണ് പുറത്തുവിട്ടത്. മറ്റു രാജ്യങ്ങളിൽ ഇത്തരമൊരു സംരംഭം യാഥാർഥ്യമാക്കാൻ വളരെ പ്രയാസമാണ്. ബഹ്‌റൈനിലെ ജനങ്ങളിൽനിന്നും സർക്കാരിൽനിന്നും ലഭിച്ച പിന്തുണ അവിശ്വസനീയമായിരുന്നു. ഞങ്ങളുടെ സ്വപ്നം ഞങ്ങൾ വിഭാവനം ചെയ്തതിലും മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അത്‌ലറ്റുകൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.