ശഹീൻ ചുഴലിക്കാറ്റിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയപ്പോൾ (ഫയൽ)
2007ലെ ഗോനുവാണ് അടുത്തിടെ ദുരന്തംവിതച്ച ഏറ്റവും വലിയ ചുഴലിക്കാറ്റ്
സ്വന്തം ലേഖകൻ
മസ്കത്ത്: കഴിഞ്ഞ 76 വർഷത്തിനിടെ അറബിക്കടലിൽ 176 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതായും അതിൽ 30 ചുഴലിക്കാറ്റും ഒമാനെ നേരിട്ട് ബാധിച്ചതായും കാർഷിക, മത്സ്യ ജലവിഭവ മന്ത്രാലയത്തിന്റെ രേഖകളിൽനിന്ന് വ്യക്തമാകുന്നു. ഒമാനിൽ വരണ്ടതും പകുതി വരണ്ടതുമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇത് വ്യതിരിക്തമായ ജലപ്രശ്നമാണ് ഉണ്ടാക്കുന്നത്. വരൾച്ചക്കും വെള്ളപ്പൊക്കത്തിനും കാരണമാക്കും.
അതിനാൽ തീരദേശങ്ങളിൽ ഉഷ്ണമേഖല കൊടുങ്കാറ്റ് അടക്കമുള്ള ഗുരുതരമായ കാലാവസ്ഥ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. ഒമാന്റെ തെക്കൻ തീരങ്ങളിൽ ഓരോ അഞ്ച് മുതൽ ഏഴുവരെ വർഷങ്ങളിലും ചുഴലിക്കാറ്റുകൾ അടിക്കാറുണ്ട്. ഇതു കാരണം 2041 മുതൽ 2060 വരെയുള്ള കാലയളവിൽ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. ദോഫാറിലായിരിക്കും താപനില കൂടുതൽ വർധിക്കും. കഴിഞ്ഞ കുറെ വർഷങ്ങളായി ചുഴലിക്കാറ്റ് ഭീഷണി വർധിച്ചിരിക്കുകയാണ്. 2002 ആർബോയ് ചുഴലിക്കാറ്റും 2007 ൽ ഗോനുവും 2010ൽ ഫെറ്റും 2011ൽ കീലയും 2015ൽ അശോഭയും 2018ൽ മെകുനുവും 2021ൽ ശഹീനും ഒമനിൽ അടിച്ചുവീശിയിരുന്നു. ഇതിൽ ഗോനുവും ശഹീനും വൻ ദുരന്തങ്ങൾ വിതച്ചിരുന്നു. ഗുരുതരമായ കാലാവസ്ഥ പ്രശ്നങ്ങൾ ദേശീയതലത്തിൽ മാത്രമല്ല അന്തർദേശീയ തലത്തിലും ഉണ്ടാകുന്നുണ്ട്. ഇതിൽ 2007ലെ ഗോനുവാണ് അടുത്തിടെ ദുരന്തംവിതച്ച ഏറ്റവും വലിയ ചുഴലിക്കാറ്റ്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ അടിച്ചുവീശിയ ചുഴലിക്കാറ്റ് നൂറുകണക്ക് പേരുടെ ജീവൻ അപഹരിച്ചിരുന്നു. നിരവധി കെട്ടിടങ്ങൾ നശിക്കുകയും നൂറുകണക്കിന് വാഹനങ്ങൾ ഒഴുകിപ്പോകുകയുംചെയ്ത ഗോനുവും ഇപ്പോഴും പലരും ഭീതിയോടെയാണ് ഓർക്കുന്നത്. ഒമാന്റെ ഗതാഗതവും വാർത്തവിനിമയവും ഒക്കെ തകരാറിലാക്കിയാണ് ഗോനു കടന്നുപോയത്. വെള്ളം കയറിയത് കാരണമുള്ള സാങ്കേതിക പ്രശ്നങ്ങളാൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം ആഴ്ചകളോളം അടച്ചിട്ടിരുന്നു. സലാലയിലെ കാർഷിക മേഖലയെ അപ്പാടെ തകർത്തുകളഞ്ഞായിരുന്നു 2018ൽ അടിച്ചുവീശിയ മെകുനു. 2021ൽ ബാത്തിന മേഖലയിൽ അടിച്ചുവീശിയ ശഹീനും വൻ ദുരന്തമാണ് വിതറിയത്. ഒഴുക്കിലും മറ്റും പെട്ട് നിരവധി പേർ മരിക്കുകയും വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയതുമായിരുന്നു ശഹീൻ. ചുഴലിക്കാറ്റുകളുണ്ടാക്കുന്ന അപായങ്ങളുടെ ശക്തി കുറക്കാൻ നിരവധി മുൻകരുതൽ നടപടികൾ അധികൃതർ നടപ്പാക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 183 ഡാമുകളാണ് സർക്കാർ നിർമിച്ചത്. വെള്ളമൊഴുക്കിന്റെ ശക്തിമൂലമുള്ള അപകടങ്ങൾ കുറക്കാനും വെള്ളം സംഭരിച്ചുവെക്കാനും ഡാമുകൾ ഏറെ സഹായിക്കുന്നുണ്ട്. ചുഴലിക്കാറ്റുകളും അവയുടെ ദിശയും മുൻകൂട്ടി അറിയാനുള്ള സംവിധാനവും ഒമാനിൽ ശക്തമാക്കിയിട്ടുണ്ട്.
ഇതുമൂലമാണ് പൊതുജനങ്ങൾക്ക് കാലാവസ്ഥ മുന്നറിയിപ്പ് നൽകാനും അപകടസാധ്യതകൾ ഒഴിവാക്കാനും അധികൃതർക്ക് കഴിയുന്നത്. ആളുകളെ ചുഴലിക്കാറ്റുകൾ ബാധിക്കുന്ന ഇടങ്ങളിൽനിന്ന് മാറ്റിപ്പാർപ്പിക്കാനും മറ്റ് സുരക്ഷാ മാർഗങ്ങൾ കൈക്കൊള്ളാനും കഴിയുന്നതുകാരണം വിപത്തുകൾ കുറക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.