തിരുവനന്തപുരം: ലോകം അറിയാൻ കൊതിക്കുന്ന ചാന്ദ്രരഹസ്യങ്ങളിലേക്ക് ചന്ദ്രയാൻ-2നെ വിക്ഷേപിക്കാനുള്ള രാജ്യത്തിെൻറ വിശ്വാസത്തിന് കരുത്തായത് ‘ബാഹുബലി’യുടെ ശക്തിയും മലയാളിയുടെ ബുദ്ധിയും. മഗിഴ്മതി സാമ്രാജ്യത്തിന് എത്രത്തോളം വലുതാണോ ബാഹുബലിയെന്ന യോദ്ധാവ്, അത്രത്തോളം വിശ്വാസമാണ് ഐ.എസ്.ആർ.ഒക്ക് ജി.എസ്.എൽ.വി മാർക്ക്-3 എന്ന റോക്കറ്റിനോടും. 3850 കിലോ ഭാരമുള്ള ചന്ദ്രയാൻ -2 മായിട്ടായിരുന്നു ഐ.എസ്.ആർ.ഒയുടെ ‘ബാഹുബലി’ എന്നറിയപ്പെടുന്ന ജി.എസ്.എൽ.വി മാർക്ക്-3 ഇന്നലെ ബഹിരാകാശത്തേക്ക് കുതിച്ചത്.
12 നില കെട്ടിടത്തിെൻറ പൊക്കവും (143 അടി) നാലുമീറ്ററിലേറെ വ്യാസവുമുള്ള പടുകൂറ്റൻ റോക്കറ്റാണ് ബാഹുബലി. 10,000 കിലോവരെ പുഷ്പംപോലെ എടുത്തുയർത്തുന്ന തടിമാടൻ (ഫാറ്റ് ബോയ്). ഒന്നാംഘട്ടത്തിൽ 86 അടി ഉയരത്തിൽ ഖര ഇന്ധനം നിറച്ച രണ്ട് സ്ട്രാപ്പോണുകൾ. രണ്ടാംഘട്ടത്തിൽ ദ്രവ ഇന്ധന ഭാഗം. മൂന്നാമത് ഇന്ത്യയിൽതന്നെ വികസിപ്പിച്ച ക്രയോജനിക് എൻജിൻ ഘടിപ്പിച്ച അവസാന ഭാഗം, ഇതിനോട് ചേർന്നുള്ള അറയിലാണ് ചന്ദ്രയാൻ -2നെ ഒളിപ്പിച്ചിരിക്കുന്നത്. ജ്വലിച്ചുകഴിഞ്ഞാൽ ഒറ്റക്കുതിപ്പിൽ പതിനഞ്ച് നിമിഷങ്ങൾക്കകം ബാഹുബലി ഭ്രമണപഥത്തിലെത്തും.
ബാഹുബലിയുടെ വരവ് ഇങ്ങനെ
2008ൽ ഒന്നാം ചന്ദ്രയാൻ പേടകത്തെ 22,860 കിലോമീറ്ററിലെ ഭ്രമണപഥത്തിലാണ് വിക്ഷേപിച്ചത്. എന്നാൽ, രണ്ടാം ചന്ദ്രയാനെ 40,000 കിലോമീറ്റർ ഉയരത്തിലുള്ള പഥത്തിലേക്ക് എത്തിക്കണമെന്ന തിരിച്ചറിവാണ് ജി.എസ്.എൽ.വി മാർക്ക്-3യുടെ നിർമാണത്തിലേക്ക് വഴിവെച്ചത്. ഒപ്പം മനുഷ്യനെ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിക്കാൻ കഴിയുന്ന വാഹനം വേണമെന്ന ആവശ്യവും. തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിലായിരുന്നു ജി.എസ്.എൽ.വി മാർക്ക്-3െൻറ നിർമാണം. വട്ടിയൂർക്കാവ് എൽ.പി.എസിയിലായിരുന്നു റോക്കറ്റിനാവശ്യമായ ഇന്ധനം വികസിപ്പിച്ചത്. ചേർത്തലക്കാരനും വി.എസ്.എസ്.സി ഡയറക്ടറുമായ എസ്. സോമനാഥിെൻറ മേൽനോട്ടത്തിലായിരുന്നു നിർമാണം. 2014ൽ ജി.എസ്.എൽ.വിയുടെ ആദ്യ പറക്കൽവരെയും അദ്ദേഹത്തിെൻറ ഊണും ഉറക്കവും റോക്കറ്റിനൊപ്പമായിരുന്നു.
മദ്രാസ് എം.ഐ.ടിയിൽനിന്ന് പഠിച്ചിറങ്ങിയ കൊല്ലം പാരിപ്പള്ളി സ്വദേശി കെ. ജയപ്രകാശായിരുന്നു ജി.എസ്.എൽ.വി മിഷൻ ഡയറക്ടർ. പത്തനംതിട്ട ചിറ്റൂർ സ്വദേശിയും ഖരഗ്പുർ ഐ.ഐ.ടിയിൽനിന്ന് ക്രയോജനിക് സാങ്കേതിക വിദ്യയിൽ എം.ടെക്കും പൂർത്തിയാക്കിയ കെ.സി. രഘുനാഥപിള്ളയാണ് ജി.എസ്.എൽ.വി വെഹിക്കിൾ ഡയറക്ടർ. തിരുവനന്തപുരം സി.ഇ.ടിയിൽ നിന്നുള്ള മല്ലപ്പള്ളി സ്വദേശിയായ പി.എം. അബ്രഹാമാണ് അസോസിയേറ്റ് വെഹിക്കിൾ ഡയറക്ടർ. ഇവരായിരുന്നു ബാഹുബലിയുടെ സ്വപ്നക്കുതിപ്പിന് ഊർജം നൽകിയ കട്ടപ്പമാർ.
ചരിത്രം കുറിച്ച ചന്ദ്രയാൻ -2 പേടകത്തിലുമുണ്ട് മലയാളി സ്പർശം. ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം മുൻ ഡയറക്ടറും ഇപ്പോൾ ഐ.എസ്.ആർ.ഒയുടെ സാറ്റ്ലൈറ്റ് സെൻറർ ഡയറക്ടറുമായ പയ്യന്നൂർ സ്വദേശി കുഞ്ഞികൃഷ്ണെൻറ നേതൃത്വത്തിലായിരുന്നു ചന്ദ്രയാൻ -2 പേടകം നിർമിച്ചത്. തിരുവനന്തപുരം സ്വദേശി ജി. നാരായണനാണ് മിഷെൻറ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ. ഇവർക്ക് കീഴിൽ നൂറുകണക്കിന് മലയാളികളായ ശാസ്ത്രജ്ഞരുടെയും എൻജിനീയർമാരുടെയും ഒമ്പതു വർഷത്തെ കഠിനാധ്വാനമാണ് രണ്ടാം ചന്ദ്രയാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.