ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ‘ചന്ദ്രയാൻ-2 പേടകം’ പൂർണമായി പ്രവർത്തനക്ഷമമാണെന്നും ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിൽനിന്നു തിങ്കളാഴ്ച ഉച്ചക്ക് 2.43നാണ് ചന്ദ്രയാൻ-2 പേടകവുമായി ജി.എസ്.എൽ.വി മാർക്ക് -ത്രീ (എം.കെ.1) വിക്ഷേപിച്ചത്.
വിക്ഷേപണത്തിനുശേഷം 16.22 മിനിറ്റിനുള്ളിൽ ഉദ്ദേശിച്ചതിലും 6,000 കിലോമീറ്റർ അകലെയുള്ള ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ-2 പേടകത്തെ എത്തിച്ചുകൊണ്ടാണ് ഇന്ത്യയുടെ സ്വന്തം ജി.എസ്.എൽ.വി മാർക്ക് -ത്രീ വിശ്വാസ്യത വർധിപ്പിച്ചത്. വിക്ഷേപണ സമയത്തുതന്നെ നേരത്തെ നിശ്ചയിച്ചിരുന്ന ഭ്രമണപഥവും കടന്ന് കൂടുതൽ ദൂരം പിന്നിട്ടതിനാൽ ഭൂമിയെ ചുറ്റുന്ന ഘട്ടത്തിൽ നാലുതവണ മാത്രമായിരിക്കും ഇനി ഭ്രമണപഥം ഉയർത്തുക. നേരത്തെ അഞ്ചുതവണയായി പേടകത്തിലെ ഇന്ധനം ജ്വലിപ്പിച്ച് ഭ്രമണപഥം ഉയർത്താനായിരുന്നു തീരുമാനം.
ചൊവ്വാഴ്ചയായിരുന്നു 45,000 കിലോമീറ്റർ പരിധിയിൽ പേടകത്തെ എത്തിക്കാനുള്ള ആദ്യഘട്ട ഭ്രമണപഥം ഉയർത്തൽ നടക്കേണ്ടിയിരുന്നത്. എന്നാൽ, വിക്ഷേപണത്തിൽതന്നെ ഈ ഭ്രമണപഥത്തിൽ പേടകത്തെ എത്തിക്കാനായതിനാൽ ആദ്യഘട്ട ഭ്രമണപഥം ഉയർത്തൽ ഒഴിവാക്കുകയായിരുന്നു. ചൊവ്വാഴ്ച ബംഗളൂരുവിലെ ഐ.എസ്.ആർ.ഒയുടെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് സെൻററിൽ ചെയർമാൻ ഡോ. കെ. ശിവെൻറ നേതൃത്വത്തിൽ പേടകത്തിെൻറ പ്രവർത്തനം സംബന്ധിച്ച് വിലയിരുത്തി. ചന്ദ്രയാൻ-2 പേടകത്തിെൻറ പ്രവർത്തനക്ഷമത സംബന്ധിച്ച് ഒരുവിധ ആശങ്കയുമില്ലെന്നും നേരത്തെ നിശ്ചയിച്ച ദിശയിലാണ് പേടകം ചലിക്കുന്നതെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
നിലവിൽ ദൗത്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകേണ്ട സാഹചര്യമല്ലെന്നും എന്നാൽ, ഒരു ചെറിയ നാഴികക്കല്ല് ചന്ദ്രയാൻ-2 പിന്നിട്ടുവെന്നും ശരിയായ സമയത്ത് അത് വെളിപ്പെടുത്തുമെന്നും ഐ.എസ്.ആർ.ഒ വൃത്തങ്ങൾ വ്യക്തമാക്കി. ഉദ്ദേശിച്ചതിലും ഉയരത്തിലുള്ള ഭ്രമണപഥത്തിൽ പേടകത്തെ എത്തിക്കാനായത് പേടകത്തിെൻറ ആയുസ്സും ഇന്ധന ക്ഷമതയും വർധിപ്പിച്ചുവെന്ന് ചെയർമാൻ കെ. ശിവൻ വിക്ഷേപണശേഷം വ്യക്തമാക്കിയിരുന്നു.
അതിനിടെ, ചന്ദ്രയാനെ വിക്ഷേപിച്ച ഭ്രമണപഥം വളരെ മികച്ചതായതിനാല്‍ വ്യാഴാഴ്ച മാത്രമേ ഭ്രമണപഥം ഉയര്‍ത്തല്‍ വേണ്ടിവരൂവെന്ന് വി.എസ്.എസ്.സി ഡയറക്ടര്‍ എസ്. സോമനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.