ന്യൂഡൽഹി: പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് രാജ്യത്ത് സ്മാർട്ട്ഫോൺ വിലയിൽ വൻ വർദ്ധനവ്. സ്മാർട്ഫോൺ വിലയിൽ കുത്തനെയുള്ള കയറ്റമാണ് 2026-ന്റെ തുടക്കം മുതൽ കാണാൻ സാധിച്ചത്. ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം സ്മാർട്ട്ഫോണുകളുടെ ശരാശരി വിലയിൽ 7.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി പ്രമുഖ മാർക്കറ്റ് റിസർച്ച് സ്ഥാപനമായ 'ടെക്ആർക്' പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു.
വിപണിയിലെ 22 പ്രമുഖ ബ്രാൻഡുകളുടെ 165 സ്മാർട്ട്ഫോൺ മോഡലുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. ഓഫറുകളുടെയും ഡിസ്‌കൗണ്ടുകളുടെയും കാലം കഴിഞ്ഞുവെന്ന സൂചനയാണ് വിപണി നൽകുന്നത്.
കൂടുതൽ ബാധിച്ചത് സാധാരണക്കാരെ; ബജറ്റ് ഫോണുകൾക്ക് തീവില
പ്രീമിയം ഫോണുകളേക്കാൾ ഉപരി, സാധാരണക്കാർ ആശ്രയിക്കുന്ന കുറഞ്ഞ വിലയുള്ള ഫോണുകളെയാണ് ഈ വിലക്കയറ്റം ഏറ്റവും മാരകമായി ബാധിച്ചിരിക്കുന്നത്. 10,000 രൂപയ്ക്ക് താഴെയുള്ള ഫോണുകൾക്കാണ് ഏറ്റവും ഉയർന്ന വിലവർദ്ധനവ് രേഖപ്പെടുത്തിയത്. ആദ്യ 5 മാസത്തിനിടെ 17.6 ശതമാനമാണ് ഇത്തരം ബജറ്റ് ഫോണുകളുടെ വില വർദ്ധിച്ചത്.
ഇടത്തരം ഉപഭോക്താക്കളുടെ പ്രിയപ്പെട്ട 10,000 - 20,000 രൂപ വരെയുള്ള സെഗ്മെന്റിൽ വിലയിൽ 13.9 ശതമാനം വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 1.6 ശതമാനം വിലക്കുറവ് രേഖപ്പെടുത്തിയ 20,000 - 30,000 രൂപ വരെയുള്ള വിഭാഗത്തിൽ ഇത്തവണ 5.6 ശതമാനം വില വർദ്ധിച്ചു. ഐഫോൺ ഉൾപ്പെടെയുള്ള പ്രീമിയം ഫോണുകളുടെ വില വലിയ മാറ്റമില്ലാതെ സ്ഥിരതയോടെ തുടരുകയാണ്. ചില മോഡലുകൾക്ക് നേരിയ വിലക്കുറവും ലഭിക്കുന്നുണ്ട്.
എന്തുകൊണ്ട് ഈ വിലക്കയറ്റം
ഫോണുകളുടെ നിർമ്മാണത്തിന് ആവശ്യമായ മെമ്മറി ഘടകങ്ങളുടെ വില ആഗോള വിപണിയിൽ വർദ്ധിച്ചതാണ് പ്രധാന കാരണം. കുറഞ്ഞ വിലയുള്ള ഫോണുകളുടെ ആകെ നിർമ്മാണച്ചെലവിൽ വലിയൊരു പങ്ക് വരുന്നത് ഈ മെമ്മറി പാർട്സുകൾക്കാണ്. അതുകൊണ്ട് തന്നെ ഘടകങ്ങളുടെ വിലകൂടിയപ്പോൾ അത് നേരിട്ട് ബജറ്റ് ഫോണുകളുടെ വിലയെ ബാധിക്കുകയായിരുന്നു.
വില കൂട്ടിയതും കുറച്ചതുമായ ബ്രാൻഡുകൾ
സാധാരണക്കാർ ഏറെ വാങ്ങുന്ന റെഡ്മി, പോകോ, ഇൻഫിനിക്സ്, സി.എം.എഫ്, എയ്സർ തുടങ്ങിയ ബ്രാൻഡുകളാണ് വിലയിൽ വലിയ വർദ്ധനവ് വരുത്തിയത്. പ്രമുഖ ബ്രാൻഡായ ആപ്പിളിന്റെ വിലയിൽ കാര്യമായ മാറ്റങ്ങളില്ല. വരും മാസങ്ങളിലും ഈ വിലക്കയറ്റ നിരക്ക് തുടരാനാണ് സാധ്യത. ഘടകങ്ങളുടെ വില ഭാവിയിൽ കുറഞ്ഞാൽ പോലും ബജറ്റ് ഫോണുകളുടെ വില പഴയ നിരക്കിലേക്ക് താഴാൻ സാധ്യത കുറവാണെന്നാണ് വിപണി വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.