ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയെ (META) തീവ്രവാദ സംഘടനകളുടെ പട്ടികയിൽ പെടുത്തി റഷ്യ. രാജ്യത്തിന്റെ സാമ്പത്തിക നിരീക്ഷണ ഏജൻസിയായ റോസ്ഫിൻമോണിറ്ററിങ് (Rosfinmonitoring) ആണ് നീക്കത്തിന് പിന്നിലെന്ന് എ.എഫ്.പിയും റഷ്യയുടെ ഇന്റർഫെക്സ് ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു.
"തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച്" ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും കഴിഞ്ഞ മാർച്ചിൽ റഷ്യ വിലക്കേർപ്പെടുത്തിയിരുന്നു. യുക്രെയ്നിൽ പട്ടാളനീക്കം നടത്തവേ, മെറ്റ റസ്സോഫോബിയ പടത്തിയെന്നാണ് അധികൃതർ പറഞ്ഞത്. അതിനെതിരെ മെറ്റ ജൂണിൽ മോസ്കോ കോടതിയെ സമീപിച്ചിരുന്നു. 'തങ്ങൾ തീവ്രവാദ പ്രവർത്തനം നടത്തുന്നില്ലെന്നും റസ്സോഫോബിയക്കെതിരാണെന്നും അവർ വാദിച്ചു. എന്നാൽ, മെറ്റയുടെ ഹരജി കോടതി തള്ളുകയായിരുന്നു.
അതേസമയം, "റഷ്യൻ ആക്രമണകാരികൾക്ക് മരണം" പോലുള്ള പ്രസ്താവനകൾ പ്ലാറ്റ്‌ഫോമുകളിൽ അനുവദിക്കുമെന്ന് മെറ്റ കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു, എന്നാൽ സിവിലിയൻമാർക്കെതിര ഭീഷണി അനുവദിക്കില്ലെന്നും, ഈ മാറ്റം യുക്രെയ്‌നിനുള്ളിൽ നിന്ന് പോസ്റ്റുചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമേ ബാധകമാകൂ എന്നും മാർക് സുക്കർബർഗിന്റെ കമ്പനി പറഞ്ഞിരുന്നു.
മാർച്ച് മുതൽ റഷ്യയിൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമാണ്, എന്നാൽ ഉപയോഗം തുടരാൻ പല റഷ്യക്കാരും വിപിഎൻ ആശ്രയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.