ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ്, ഉപയോക്താക്കൾക്കായി 'ഷെഡ്യൂൾഡ് മെസ്സേജസ്' എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സന്ദേശങ്ങൾ നേരത്തെ ടൈപ്പ് ചെയ്ത് വെക്കാനും അവ കൃത്യമായ മറ്റൊരു സമയത്തോ തീയതിയിലോ താനേ അയക്കാനും സഹായിക്കുന്നതാണ് ഈ ഫീച്ചർ.
ജന്മദിനാശംസകൾ, റിമൈൻഡറുകൾ അല്ലെങ്കിൽ പ്രത്യേക സമയത്ത് അറിയിക്കേണ്ട വിവരങ്ങൾ എന്നിവ മുൻകൂട്ടി തയാറാക്കി വെക്കാം. നിശ്ചയിച്ച സമയം എത്തുമ്പോൾ ഈ മെസേജ് ഉദ്ദേശിക്കുന്ന ആൾക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും. മെസേജ് ഷെഡ്യൂൾ ചെയ്ത് കഴിഞ്ഞാലും അത് അയക്കുന്നതിന് മുമ്പായി എഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനുമുള്ള സൗകര്യം ഉപയോക്താക്കൾക്ക് ലഭിക്കും.
സന്ദേശം അയക്കുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്താൽ അത് അയക്കില്ലെന്ന് മാത്രമല്ല, അയക്കാൻ ശ്രമിച്ച വിവരം സ്വീകർത്താവ് അറിയുകയുമില്ല. ചാറ്റ് ഇൻഫോ സെക്ഷനിൽ ഷെഡ്യൂൾ ചെയ്ത മെഡേജുകൾക്കായി പ്രത്യേക ഭാഗം ഉണ്ടായിരിക്കും. എത്ര മെസേജുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് ഇവിടെ നോക്കിയാൽ അറിയാം. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ഐഫോൺ (ഐ ഒ.എസ്) ഉപയോക്താക്കൾക്കായുള്ള വാട്സ്ആപ്പ് ബീറ്റാ വേർഷനിൽ (v26.7.10.72) ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വൈകാതെ ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് പൊതുവായി സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
നിലവിൽ ഐഫോണുകളിൽ 'ആപ്പിൾ ഷോർട്ട്കട്ട്സ്' വഴിയോ ആൻഡ്രോയിഡിൽ തേർഡ് പാർട്ടി ആപ്പുകൾ വഴിയോ ആണ് പലരും വാട്സാപ്പ് മെസ്സേജുകൾ ഷെഡ്യൂൾ ചെയ്യുന്നത്. എന്നാൽ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുന്നത് സ്വകാര്യതാ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. വാട്സാപ്പിൽ തന്നെ ഈ സൗകര്യം വരുന്നതോടെ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായും എളുപ്പത്തിലും സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും.
ഇതോടൊപ്പം 'ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി' എന്ന പുതിയ ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്. ഒരു ഗ്രൂപ്പിൽ പുതിയതായി ചേരുന്ന അംഗങ്ങൾക്ക് അതിന് മുമ്പ് അയച്ച 100 മെസ്സേജുകൾ വരെ കാണാൻ ഇത് സഹായിക്കും. ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് പുതിയ ആളുകൾക്ക് ധാരണ ലഭിക്കാൻ ഉപകരിക്കുന്നതാണ് ഈ ഫീച്ചർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.