ന്യൂഡൽഹി: റസ്റ്റോറന്റിൽനിന്ന് ഒരു വിഭവം തെരഞ്ഞെടുക്കുന്നത്, പ്രിയപ്പെട്ടവർക്ക് വേണ്ടി ഗിഫ്റ്റ് തെരഞ്ഞെടുക്കുന്നത് എന്നിങ്ങനെ ജീവിതത്തിലെ ചെറിയ കാര്യങ്ങൾക്ക് വരെ അമിതമായി ചിന്തിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് പുതിയ പഠനം. ഇത്തരം ഓവർ തിങ്കിങ് ഒഴിവാക്കുന്നതിനായി സാങ്കേതിക വിദ്യയിലേക്ക് തിരിയുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചതായും സർവേ റിപ്പോർട്ടിൽ പറയുന്നു. അമിതമായി ചിന്തിക്കുന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്ന് സർവേ ചൂണ്ടികാണിക്കുന്നു.
തീരുമാനങ്ങളെടുക്കുന്നതിൽ അവ്യക്തത അനുഭവപ്പെടുമ്പോഴും പ്രയാസം നേരിടുമ്പോഴും ഇന്ത്യക്കാർ ചാറ്റ് ജി.പി.ടി, ഗൂഗ്ൾ എന്നിവയെയാണ് ആശ്രയിക്കുന്നത്. 2100 പേരിൽ നടത്തിയ സർവേയിൽ 81ശതമാനവും ദിവസത്തിൽ മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം ഓവർ തിങ്കിങ്ങിനായി ചെലവഴിക്കുന്നുവെന്ന് പറയുന്നു. നാലിൽ മൂന്ന് പേർ ഇതൊരു പതിവ് സ്വഭാവമായി മാറിയിട്ടുണ്ടെന്നും സമ്മതിക്കുന്നു. സെന്റര്‍ ഫ്രഷും യൂഗവും ചേര്‍ന്നു നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.
രാജ്യത്തുടനീളമുള്ള വിദ്യാർഥികൾ, പ്രൊഫഷണലുകൾ, സ്വയംതൊഴിൽ ചെയ്യുന്നവർ എന്നിവരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. ഫുഡ് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ഹാബിറ്റ്‌സ്, ഡിജിറ്റല്‍ ആന്‍ഡ് സോഷ്യല്‍ ലൈഫ്, ഡേറ്റിങ് ആന്‍ഡ് റിലേഷന്‍ഷിപ്പ്‌സ്, കരിയര്‍ ആന്‍ഡ് പ്രൊഫഷണല്‍ ലൈഫ് എന്നിങ്ങനെ നാല് പ്രധാന മേഖലകളായി തിരിച്ചാണ് സർവേ നടത്തിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രമല്ല പതിവ് കാര്യങ്ങളിൽപോലും അമിതമായി ചിന്തിക്കുന്നത് ഇന്ത്യയിൽ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നാണ് സർവേയുടെ കണ്ടെത്തൽ.
റിപ്പോർട്ട് അനുസരിച്ച് സർവേയിൽ പങ്കെടുത്ത 63 ശതമാനം പേരും റസ്റ്റോറന്റിൽ നിന്ന് ഒരു വിഭവം തെരഞ്ഞെടുക്കുന്നത് ഒരു രാഷ്ട്രീയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനേക്കാൾ സമ്മർദമാണ് എന്ന് അഭിപ്രായപ്പെട്ടു. അനിശ്ചിതത്വം നേരിടുമ്പോൾ ഇന്ത്യക്കാർ വ്യക്തതക്കായി സാങ്കേതികവിദ്യയിലേക്ക് കൂടുതലായി തിരിയുന്നുവെന്നും സർവേ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.