പാലക്കാട്: ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയോടുമ്പോഴും അവ യഥാസമയം യാത്രക്കാരെ അറിയിക്കുന്നതിൽ റെയിൽവേ വീഴ്ച വരുത്തുന്നു. സ്റ്റേഷനുകളിൽ ട്രെയിൻ കാത്ത് സമയത്ത് നിർദ്ദിഷ്ട സ്ഥലത്തെത്താൻ കഴിയാതെ അങ്കലാപ്പിലാവുന്നവർ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പതിവ് കാഴ്ചയാണ്. ഓൺലൈൻ സേവനങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ട ചുമതല സെന്‍റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (സി.ആർ.ഐ.എസ്) എന്ന സ്ഥാപനത്തിനാണ്. ട്രെയിൻ മണിക്കൂറോളം വൈകുമ്പോഴും വിവിധ സ്റ്റേഷനുകളിൽ നിർത്തിയിടുമ്പോഴും ഓൺലൈൻ സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും അവസാന നിമിഷം വരെയും കൃത്യത പാലിക്കുന്നതായാണ് കാണിക്കുന്നത്. ട്രാക്കിൽ പണിനടക്കുന്നതിനാണ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുന്നതും വൈകിയോടുന്നതും.
റെയിൽവേയിലെ ബന്ധപ്പെട്ട ജിവനക്കാർക്ക് ഇതു മൂൻകൂട്ടി അറിയാമെങ്കിലും യാത്രക്കാരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി പരാതിയുണ്ട്. ബന്ധപ്പെട്ട സ്റ്റേഷനുകൾ നൽകുന്ന വിവരങ്ങൾ മൊബൈൽ ആപ്പിലും വെബിലും അപ്ഡേറ്റ് ചെയ്യേണ്ട ചുമതല സി.ആർ.ഐ.എസിനാണെന്നാണ് ജീവനക്കാർ പറയുന്നു. അടുത്തകാലം വരെ വിവിധ ആവശ്യങ്ങൾക്ക് വിവിധ മൊബൈൽ ആപ്പുകൾ ഉപയോഗിച്ച റെയിൽവേ ഇപ്പോൾ ‘റെയിൽ വൺ’ ആപ് നിർമിച്ച് എല്ലാ സേവനങ്ങളും അതിലേക്ക് മാറ്റുകയാണ്. ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ കേരളത്തിലെ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ മുന്നിലാണെന്ന് റെയിൽവേ തന്നെ സമ്മതിച്ചതാണ്. എന്നിട്ടും ട്രെയിൻ സംബന്ധിച്ച ഓൺലൈൻ സേവനങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ റെയിൽവെ പരാജയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.