ജൈവായുധ നിർമാണം, ചാരവൃത്തി: ആന്ത്രോപിക്കിന്‍റെ ക്ലൗഡ് എ.ഐ ടൂളുകൾ ദുരുപയോഗം ചെയ്ത് രാജ്യങ്ങളും സംഘങ്ങളും
ക്ലൗഡ് എ.ഐ ടൂളുകൾ ചാരവൃത്തി, മാസ് സർവൈലൻസ്, ജൈവായുധ നിർമ്മാണം എന്നിവക്ക് വിവിധ രാജ്യങ്ങളും സംഘങ്ങളും ദുരുപയോഗം ചെയ്യുന്നുവെന്ന് റിപ്പോർട്ട് പുറത്ത് വിട്ട് എ.ഐ നിർമാതാക്കളായ ആന്ത്രോപിക്. സ്റ്റേറ്റ് ബാക്ക്ഡ് ഗ്രൂപ്പുകൾ, ക്രിമിനലുകൾ, പ്രൊപ്പഗണ്ട നെറ്റ്‌വർക്കുകൾ, സ്പൈവെയർ വെണ്ടർമാർ തുടങ്ങിയവരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. ക്ലൗഡ് ഹൈകു, സോണറ്റ്, ഓപസ് മോഡലുകളാണ് ഇവർ ഇതിനായി ഉപയോഗിച്ചത്.
ജൈവായുധ നിർമാണ ശ്രമം
ജൈവായുധ നിർമാണത്തിന് ചികുൻഗുനിയ വൈറസിൽ ഗെയ്ൻ-ഓഫ്-ഫങ്ഷൻ റിസർച്ച് നടത്തുന്നതിനായി ഒരു ശാസ്ത്രജ്ഞൻ ഫണ്ട് ഗ്രാന്‍റിന് അപേക്ഷ തയാറാക്കാൻ ക്ലൗഡിന്റെ സഹായം തേടിയിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. വൈറസിനെ കൂടുതൽ അപകടകാരിയാക്കി മാറ്റുന്ന തരത്തിലുള്ള ഗവേഷണമായിരുന്നു ഇത്. ആന്തോപിക്കിന്റെ സേഫ്റ്റി ക്ലാസിഫയർ ഇത് തടഞ്ഞെങ്കിലും തേർഡ് പാർട്ടി പ്ലാറ്റ്‌ഫോം വഴി ഉപയോക്താവ് ഈ നിയന്ത്രണത്തെ മറികടക്കാൻ ശ്രമിച്ചു.
കൂടാതെ സ്മാൾപോക്സ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഓർത്തോപോക്സ് വൈറസ് സംബന്ധമായ അപേക്ഷകൾ തയാറാക്കാനും ഒപസ് 5 മോഡൽ ഉപയോഗിക്കപ്പെട്ടു. ചൈന, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പല ഗവേഷണ ശ്രമങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.
ആയുധ നിർമാണത്തിന് എ.ഐ
ജൈവായുധങ്ങൾക്ക് പുറമെ തോക്കുകൾ, മിസൈലുകൾ, ഡ്രോണുകൾ, ബോംബുകൾ തുടങ്ങിയ പരമ്പരാഗത ആയുധങ്ങളുടെ സോഫ്റ്റ്‌വെയർ വികസിപ്പിക്കാനും ക്ലൗഡ് ഉപയോഗിക്കാൻ ശ്രമങ്ങൾ നടന്നു.
യെമൻ: ഗൈഡഡ് റോക്കറ്റ്, ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ എന്നിവയുടെ സോഫ്റ്റ്‌വെയർ വികസിപ്പിക്കാൻ ഒരു സംഘം ക്ലൗഡ് കോഡ് ഉപയോഗിച്ചു.
റഷ്യ: ഡ്രോൺ സ്വോമുകൾ നിർമിക്കാൻ ഫ്രീലാൻസ് ഓപ്പറേറ്റർമാർ ക്ലൗഡ് കോഡ് ഉപയോഗിച്ചു.
ചൈന: തായ്‌വാനിലെ 12 മേഖലകൾ കേന്ദ്രീകരിച്ച് ഇലക്ട്രോണിക് വാർഫെയർ, എയർ-ഡിഫൻസ് സപ്രഷൻ സ്യൂട്ട് നിർമിക്കാൻ ചൈനീസ് മിലിട്ടറി ബന്ധമുള്ള അക്കൗണ്ടുകൾ ശ്രമിച്ചു.
സർവൈലൻസും ചാരവൃത്തിയും
ഉയ്ഗൂർ ജനവിഭാഗങ്ങളെയും സിറിയൻ ആർമിയുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരെയും നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും ചൈനീസ് ബന്ധമുള്ള ഗ്രൂപ്പുകൾ ക്ലൗഡ് ഉപയോഗിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. ഇറാൻ കേന്ദ്രീകരിച്ചുള്ള യൂനിറ്റുകൾ ആയിരക്കണക്കിന് ആളുകളെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളെ വിശകലനം ചെയ്യുകയും ചെയ്തു.
യുക്രെയ്നിയൻ, യൂറോപ്യൻ സർക്കാർ സംവിധാനങ്ങൾക്കും ഡ്രോൺ നിർമാതാക്കൾക്കുമെതിരെ റഷ്യൻ സംസാരിക്കുന്ന ഒരു വ്യക്തി സൈബർ ആക്രമണങ്ങൾ നടത്താൻ എ.ഐ ഉപയോഗിച്ചു. 300,000ത്തിലധികം ദേശീയ ഐ.ഡി റെക്കോർഡുകൾ ഇയാൾ ചോർത്തി.
സാമ്പത്തിക കുറ്റവാളികൾ ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്ത് സ്കാൻ ചെയ്യാൻ എ.ഐ ഉപയോഗിച്ചുവെന്നാണ് വെളിപ്പെടുത്തൽ. പൂർണമായും മനുഷ്യർ നിയന്ത്രിക്കുന്നവ എന്ന് തെറ്റിദ്ധരിപ്പിച്ച് ക്ലൗഡ് വഴിയുള്ള 5,000ത്തോളം എ.ഐ പേഴ്സണുകളെ ഉപയോഗിച്ച് ഡേറ്റിങ് ആപ്പുകളിൽ ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ അയച്ച ചൈനീസ് നെറ്റ്‌വർക്കിനെ കമ്പനി കണ്ടെത്തി.
എ.ഐ കമ്പനികളുടെ അനധികൃത ഇടപെടലുകൾ
അലിബാബ, മൂൺഷോട്ട് എഐ, ഡീപ്സീക്ക്, ഷിയോമി, സെൻസ്ടൈം തുടങ്ങിയ എ.ഐ കമ്പനികളും തങ്ങളുടെ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ക്ലൗഡിന്‍റെ ഔട്ട്പുട്ടുകൾ അനധികൃതമായി ഉപയോഗിക്കാൻ ശ്രമിച്ചതായി ആന്ത്രോപിക് വെളിപ്പെടുത്തി. അലിബാബയുമായി ബന്ധപ്പെട്ട കാമ്പെയ്ൻ വഴി പ്രതിദിനം ദശലക്ഷക്കണക്കിന് എക്സ്ചേഞ്ചുകൾ നടന്നിരുന്നു.
ഇത്തരം ദുരുപയോഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആന്ത്രോപിക് അക്കൗണ്ടുകൾ ബാൻ ചെയ്യുകയും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്തു. എഐ സാങ്കേതികവിദ്യ കൂടുതൽ വളരുമ്പോൾ ഇത്തരം സുരക്ഷാ വെല്ലുവിളികൾ തടയാൻ ഇൻഡസ്ട്രി ഒന്നാകെ മുൻകൈയെടുക്കേണ്ടതുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.