ലണ്ടൻ: സ്മാർട്ട്ഫോണുകളിലും ഡെസ്‌ക്‌ടോപ്പ് ആപ്പുകളിലും മാത്രം ലഭ്യമായിരുന്ന ഗ്രൂപ് വോയ്‌സ്-വിഡിയോ കോളിങ് സംവിധാനം ഇനിമുതൽ വാട്‌സ്ആപ്പ് വെബ്ബിലും ലഭ്യമാകും. ബ്രൗസറിലൂടെ നേരിട്ട് വാട്‌സ്ആപ് ഉപയോഗിക്കുന്നവർക്ക് മറ്റ് ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ തന്നെ ഗ്രൂപ് കോളുകൾ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പിലെ പുതിയ അപ്‌ഡേറ്റുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന 'വാബീറ്റാഇൻഫോ' ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
നിലവിൽ വാട്‌സ്ആപ് വെബ് വഴി ഗ്രൂപ് കോൾ ചെയ്യാൻ ശ്രമിച്ചാൽ ഡെസ്‌ക്‌ടോപ്പ് ആപ് ഡൗൺലോഡ് ചെയ്യാനുള്ള നിർദേശമാണ് ലഭിക്കാറുള്ളത്. എന്നാൽ, പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ബ്രൗസറിൽ നിന്ന് തന്നെ നേരിട്ട് കോളുകൾ ചെയ്യാനാകും. നിലവിൽ തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റർമാർക്കായി ഈ ഫീച്ചർ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. മൊബൈൽ ആപ്പിലേതിന് സമാനമായി വാട്‌സ്ആപ് വെബ്ബിലും ഒരേസമയം 32 പേർക്ക് വരെ ഗ്രൂപ് കോളിൽ പങ്കുചേരാനാകും.
പഴയ സംവിധാനത്തിൽ ഗ്രൂപ് കോൾ ചെയ്യുമ്പോൾ ഗ്രൂപ്പിലെ എല്ലാവരിലേക്കും ഒരേസമയം കോളുകൾ പോകുമായിരുന്നു. എന്നാൽ, പുതിയ അപ്‌ഡേറ്റിൽ കോൾ ചെയ്യുന്നതിന് മുമ്പ് ഗ്രൂപ്പിൽ നിന്ന് ആർക്കൊക്കെ കോൾ ചെയ്യണമെന്ന് ഉപയോക്താവിന് പ്രത്യേകമായി തിരഞ്ഞെടുക്കാൻ സാധിക്കും. വോയ്‌സ് കോൾ, വിഡിയോ കോൾ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളും ഇതിലുണ്ടാകും. പൂർണമായും 'എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ്' ആയതിനാൽ ഈ കോളുകൾ സുരക്ഷിതമായിരിക്കും.
ഗ്രൂപ് കോളിംഗിന് പുറമെ സ്‌ക്രീൻ ഷെയറിങ്, കോൾ ലിങ്കുകൾ തുടങ്ങിയ സവിശേഷതകളും വാട്‌സ്ആപ് വെബ്ബിലേക്ക് എത്തുന്നുണ്ട്. ഗ്രൂപ് വിഡിയോ കോളുകൾക്കിടയിൽ നിങ്ങളുടെ കമ്പ്യൂട്ടർ സ്‌ക്രീൻ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാൻ സാധിക്കും. പ്രസന്റേഷനുകൾക്കും ഡോക്യുമെന്റുകൾ വിശദീകരിക്കാനും ഇത് ഉപകരിക്കും. വോയ്‌സ് കോളുകളിൽ ഈ ഫീച്ചർ ലഭ്യമാകില്ല. മാത്രമല്ല, കോളിലേക്ക് ആളുകളെ എളുപ്പത്തിൽ ക്ഷണിക്കാൻ ലിങ്കുകൾ നിർമിച്ച് നൽകാം. ലിങ്ക് ലഭിക്കുന്ന ആർക്കും കോളിൽ കയറാം എന്നതിനാൽ വിശ്വസ്തരായവർക്ക് മാത്രമേ ഇത് പങ്കുവെക്കാവൂ.
വിൻഡോസ്,മാക് ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പിന്റെ ഡെസ്‌ക്‌ടോപ് ആപ്പുകൾ ലഭ്യമാണെങ്കിലും ഓപൺ സോഴ്‌സ് ഓപറേറ്റിങ് സിസ്റ്റമായ ലിനക്സ് ഉപയോഗിക്കുന്നവർക്ക് ഔദ്യോഗിക ആപ്പുകൾ ലഭ്യമല്ലായിരുന്നു. അവർക്ക് ഗ്രൂപ് കോളുകളിൽ പങ്കെടുക്കണമെങ്കിൽ ഫോണുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. വാട്‌സ്ആപ് വെബ്ബിൽ നേരിട്ട് കോളിങ് സൗകര്യം വരുന്നതോടെ ലിനക്സ് ഉപയോക്താക്കൾക്ക് ഫോൺ എടുക്കാതെ തന്നെ ബ്രൗസറിലൂടെ കോളുകളിൽ പങ്കുചേരാൻ സാധിക്കും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ഈ ഫീച്ചർ വരും ആഴ്ചകളിൽ തന്നെ എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.