കോഴിക്കോട്: ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് പണംതട്ടുന്ന ഉത്തരേന്ത്യൻ സംഘം വീണ്ടും വിലസുന്നു. നിലവിൽ ഫേസ്ബുക്ക് അക്കൗണ്ടുള്ളവരുടെ ഫോട്ടോ ഉപയോഗിച്ച് അതേപേരിൽ മറ്റൊരു അക്കൗണ്ട് നിർമിച്ചുള്ള തട്ടിപ്പ് കോവിഡ് കാലത്താണ് സജീവമായത്. യഥാർഥ അക്കൗണ്ട് ഉടമയുടെ ഫേസ്ബുക്കിലെ സുഹൃത്തുക്കൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയാണ് ആദ്യം ചെയ്യുക.
കാര്യമറിയാതെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാൽ മെസഞ്ചർ വഴി സൗഹൃദത്തിനെത്തും. ഇംഗ്ലീഷിൽ കുശലം പറഞ്ഞ് ഒടുവിൽ പണം കടം ചോദിക്കും. ഗൂഗ്ൾ പേ പോലുള്ള പണംകൈമാറൽ സംവിധാനമോ നെറ്റ്ബാങ്കിങ്ങോ വഴി പണമയക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. പണമിടാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകും. മലയാളത്തിൽ ചാറ്റ് ചെയ്താലും ഇംഗ്ലീഷിൽ മാത്രം മറുപടി പറയുന്നവരാണ് തട്ടിപ്പ് സംഘം. കാര്യമറിയാതെ ചിലർ പണമയച്ച് കൊടുക്കുന്നുമുണ്ട്. ഫോൺനമ്പറടക്കം തട്ടിപ്പുകാർ നൽകുന്നുണ്ട്. വിളിച്ചാൽ ഈ നമ്പറിൽ കിട്ടില്ല.
നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. അതത് സ്റ്റേഷനുകളിൽനിന്ന് സൈബർസെല്ലിലേക്ക് പരാതി കൈമാറുകയാണ് പതിവ്. തട്ടിപ്പുകാരുടെ വിവരങ്ങൾ സൈബർ സെൽ ഫേസ്ബുക്കിൽനിന്ന് തേടാറുണ്ട്. വ്യാജ അക്കൗണ്ടിലെ ഇ-മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവക്കായാണ് ഫേസ്ബുക്ക് അധികൃതരെ സമീപിക്കുന്നതെന്ന് സൈബർ സെൽ ഉദ്യോഗസ്ഥർ പറഞ്ഞു. പണം ചോദിച്ച് സന്ദേശം ലഭിക്കുേമ്പാൾ യഥാർഥ വ്യക്തിയെ വിളിച്ച് സത്യാവസ്ഥ അന്വേഷിക്കണെമന്നും സൈബർ സെൽ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.