അമേരിക്കയിലുടനീളം ഡാറ്റാ സെന്‍ററുകളുടെ നിർമാണത്തിൽ അഭൂതപൂർവമായ മുന്നേറ്റമാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സൃഷ്ടിക്കുന്നത്. ഇതിന്‍റെ ഫലമായി, ഇവ നിർമിക്കുന്നതിന് ആവശ്യമായ ഇലക്ട്രീഷ്യൻമാർ, വെൽഡർമാർ, പൈപ്പ് ഫിറ്റർമാർ എന്നിവരെ പരിശീലിപ്പിക്കുന്നതിനായി സിലിക്കൺ വാലിയിലെ വൻകിട കമ്പനികൾ ദശലക്ഷക്കണക്കിന് ഡോളറാണ് ഒഴുക്കുന്നത്.
സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയാത്ത ഒരു വലിയ പ്രശ്നമാണ് ഇപ്പോൾ എ.ഐ വ്യവസായം നേരിടുന്നത്. പൈപ്പുകൾ സ്ഥാപിക്കാനും, സർക്യൂട്ടുകൾ വയർ ചെയ്യാനും, സ്റ്റീൽ വെൽഡ് ചെയ്യാനും സാധിക്കുന്ന തൊഴിലാളികളെയാണ് ഇപ്പോൾ ഈ മേഖലക്ക് ആവശ്യം. എന്നാൽ നിലവിൽ ഈ തൊഴിലാളികളുടെ എണ്ണം വളരെ കുറവാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാങ്കേതികവിദ്യ കമ്പനികൾ വൈദഗ്ദ്യമുള്ള തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിനായി വൻ തുകയുടെ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചു. എ.ഐ വിപ്ലവത്തിന്റെ വേഗത കുറക്കാൻ സാധ്യതയുള്ള ഈ തൊഴിൽ ക്ഷാമം, ബിഗ് ടെക് കമ്പനികൾക്ക് ഇനി ഒരു ചെറിയ പ്രശ്നമല്ല, മറിച്ച് അവരുടെ വളർച്ചയെ ബാധിക്കുന്ന ഒരു പ്രധാന വെല്ലുവിളിയാണെന്നാണ്. എ.ഐ, ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ നിർണായകമായ നിർമാണ തൊഴിലാളികൾ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, പൈപ്പ് ഫിറ്റർമാർ, വെൽഡർമാർ എന്നിവരെ ലക്ഷ്യമിട്ട് അമേരിക്കയിലുടനീളം തൊഴിൽ പരിശീലന പരിപാടികൾക്കായി 50 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് ഗൂഗ്ൾ വ്യാഴാഴ്ച അറിയിച്ചു.
എ.ഐ വ്യവസായത്തിന് ആവശ്യമായ ഭൗതിക ഇൻഫ്രാസ്ട്രക്ചറിന്റെ വളർച്ച നിലവിലുള്ള തൊഴിലാളികളുടെ എണ്ണത്തേക്കാൾ വളരെ വേഗത്തിലാണ്. എ.ഐ മൂലമുണ്ടായ വർധിച്ച ആവശ്യം നേരിടാൻ ഈ വർഷം മാത്രം നിർമാണ മേഖലക്ക് 3,49,000 പുതിയ തൊഴിലാളികളെ ആവശ്യമുണ്ടെന്നാണ് 'അസോസിയേറ്റഡ് ബിൽഡേഴ്‌സ് ആൻഡ് കോൺട്രാക്ടേഴ്‌സ്' എന്ന ട്രേഡ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്. ഒറാക്കിളും മൈക്രോസോഫ്റ്റും ഈ എ.ഐ നിർമാണ പ്രക്രിയയെ പിന്തുണക്കാൻ പ്രാപ്തരായ തൊഴിലാളികളുടെ ഒരു നിരയെ സൃഷ്ടിക്കുന്നതിനായുള്ള അവരുടെ പദ്ധതികൾ ഈ വർഷം ആദ്യം തന്നെ വിപുലീകരിച്ചിരുന്നു.
എ.ഐ മേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടം റിസർച്ച് ലബോറട്ടറികളിൽ മാത്രമല്ല, നിർമാണ സൈറ്റുകളിലും കൂടിയാണ് നിർണയിക്കപ്പെടുക എന്ന ടെക് ലോകത്തിന്റെ തിരിച്ചറിവാണ് ഈ സംയുക്ത ശ്രമങ്ങൾ കാണിക്കുന്നത്. "വളർച്ചക്കുള്ള തടസ്സം കൂടുതൽ എഞ്ചിനീയർമാരെ നിയമിക്കുന്നതല്ല, മറിച്ച് ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചർ നിർമിക്കുക എന്നതാണ്," എന്ന് ടുലെയ്ൻ യൂണിവേഴ്സിറ്റിയിലെ ബിസിനസ് പ്രൊഫസറായ റോബ് ലാൽക്ക പറയുന്നു.
ഗൂഗ്ളും മെറ്റയും ഈ തൊഴിൽ ക്ഷാമം എങ്ങനെയാണ് പരിഹരിക്കുന്നത്?
സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ ആളുകളെ പരിശീലിപ്പിക്കുന്നതിലാണ് ടെക് കമ്പനികൾക്ക് കൂടുതൽ പരിചയം, വലിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിലല്ല. അതുകൊണ്ട് തന്നെ ഈ പരിശീലന പരിപാടികൾ നടപ്പിലാക്കാൻ ഗൂഗ്ളും മെറ്റയും നിലവിലുള്ള പ്രമുഖ ട്രേഡ് ഓർഗനൈസേഷനുകളെയാണ് ആശ്രയിക്കുന്നത്. ഷീറ്റ് മെറ്റൽ, എയർ കണ്ടീഷനിംഗ് വ്യവസായങ്ങൾക്കായുള്ള 'ഇന്റർനാഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്' പോലുള്ള സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ഗൂഗ്ളിന്റെ പദ്ധതിയിൽ ഉൾപ്പെടുന്നു.
തൊഴിൽ അപ്രന്റീസ്ഷിപ്പുകളിലും ജീവനക്കാരുടെ വികസനത്തിലും കൂടുതൽ നിക്ഷേപം വേണമെന്ന് പണ്ടുമുതലേ വാദിക്കുന്ന ലേബർ ഗ്രൂപ്പുകളിൽ നിന്ന് ഈ നീക്കത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അമേരിക്കയിലുടനീളം നടക്കുന്ന ഡാറ്റാ സെന്റർ വികസനത്തിന്റെ വ്യാപ്തി പരിശോധിക്കുമ്പോഴാണ് ഈ നിക്ഷേപങ്ങൾക്ക് പിന്നിലെ അടിയന്തര സാഹചര്യം വ്യക്തമാകുന്നത്. ബിസിനസ് ഇൻസൈഡർ നൽകുന്ന റിപ്പോർട്ട് പ്രകാരം, 2025-ൽ 34 സംസ്ഥാനങ്ങളിലായി 176 പുതിയ ഡാറ്റാ സെന്ററുകൾക്കാണ് അനുമതി ലഭിച്ചത്. 176 എന്നത്, ആദ്യമായി ഒരു ഡാറ്റാ സെന്ററിന് പെർമിറ്റ് ലഭിച്ച 1976-ന് ശേഷം ഒറ്റ വർഷത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന റെക്കോഡാണ്. ഈ നിർമാണ തരംഗം കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ പരമ്പരാഗത സാങ്കേതിക ഹബ്ബുകളിൽ നിന്ന് വളരെ അകലെയുള്ള പ്രദേശങ്ങളിലെ തൊഴിൽ വിപണികളെപ്പോലും മാറ്റിമറിക്കുകയാണ്. മുൻപ് ടെക് വ്യവസായവുമായി വലിയ ബന്ധമില്ലാതിരുന്ന സംസ്ഥാനങ്ങളിൽ വരെ വൈദഗ്ദ്യമുള്ള തൊഴിലാളികൾക്ക് വലിയ ഡിമാൻഡ് ഇതിലൂടെ ഉണ്ടാകുന്നു.
കൂടുതൽ ഡാറ്റാ സെന്ററുകൾ നിർമിക്കാനുള്ള ഈ നീക്കം വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. എ.ഐ മൂലമുള്ള ഓട്ടോമേഷൻ കാരണം ടെക് കമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശകർ ചോദ്യങ്ങൾ ഉയർത്തുന്നത്. ഒരു മേഖലയിൽ ജോലികൾ ഇല്ലാതാക്കുന്ന ഇതേ വ്യവസായത്തിന്, മറ്റൊരു മേഖലയിൽ തൊഴിലാളികളുടെ വികസനത്തിന്റെ ചാമ്പ്യന്മാരായി സ്വയം അവകാശപ്പെടാൻ എങ്ങനെ സാധിക്കും എന്നാണ് അവരുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.