'അപകടകാരികളായ വ്യക്തികളും സംഘടനകളും'; ഫേസ്ബുക്കിെൻറ രഹസ്യ ബ്ലാക്ലിസ്റ്റ് ചോർന്നു, വിവാദം

അമേരിക്കൻ സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് തയ്യാറാക്കിയ പ്ലാറ്റ്ഫോമിലെ 'അപകടകാരികളായ വ്യക്തികളുടെയും സംഘടനകളുടെയും' ലിസ്റ്റ് ചോർന്നു. അപകടകരമായ വ്യക്തികളും സംഘടനകളും (Dangerous Individuals and Organizations - DIO) എന്ന പേരിൽ സൈറ്റ് നിരോധിച്ച ആയിരക്കണക്കിന് ആളുകളുടെയും ഗ്രൂപ്പുകളുടെയും പേരുകളാണ് പട്ടികയിൽ അടങ്ങിയിരിക്കുന്നത്.

വിദ്വേഷം, കുറ്റകൃത്യം, തീവ്രവാദം, സൈനികവൽക്കരിക്കപ്പെട്ട സാമൂഹിക പ്രസ്ഥാനങ്ങൾ എന്നിങ്ങനെ തരംതിരിച്ചുകൊണ്ട് നാലായിരത്തിലധികം ആളുകളെയും സംഘടനകളെയും ഉൾക്കൊള്ളുന്ന പട്ടിക ആദ്യം പ്രസിദ്ധീകരിച്ചത് ഇന്റർസെപ്റ്റ് (Intercept) ആണ്. തീവ്രവാദികളായി ലിസ്റ്റുചെയ്തിരിക്കുന്ന പേരുകളും ഗ്രൂപ്പുകളും പ്രധാനമായും യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി ഡിപ്പാർട്ട്മെന്റ് നിയന്ത്രിക്കുന്ന ഒരു ഉപരോധ പട്ടികയിൽ നിന്നാണ് എടുത്തത്.

പ്രൗഡ് ബോയ്സ്, അമേരിക്കൻ നാസി പാർട്ടി, ദി ഡെയ്ലി സ്റ്റോർമർ, കു ക്ലക്സ് ക്ലാൻ, ഇംഗ്ലീഷ് ഡിഫൻസ് ലീഗ് തുടങ്ങിയ തീവ്ര വലതു ഗ്രൂപ്പുകളിലെ നിരവധി അംഗങ്ങളും QAnon ഗൂഢാലോചനാ സിദ്ധാന്തവുമായി ബന്ധമുള്ള ഗ്രൂപ്പുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷമായ ആന്റിഫയിലെ ചില വിഭാഗങ്ങളും പട്ടികയിലുണ്ട്.

അഡോൾഫ് ഹിറ്റ്ലർ, ബെനിറ്റോ മുസ്സോളിനി അല്ലെങ്കിൽ ജോസഫ് ഗീബൽസ്, ജോസഫ് മെൻഗെൽ, തുടങ്ങി വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട ചരിത്ര വ്യക്തികളും തദ്ദേശീയ കോവിഡ് -19 വാക്സിൻ നിർമ്മിക്കാൻ ശ്രമിക്കുന്ന ഇറാനിലെ ഒരു മെഡിക്കൽ യൂണിവേഴ്സിറ്റിയും എന്തിന് 200-ലധികം മ്യൂസിക്കൽ ആക്ടുകളും ഫേസ്ബുക്കിെൻറ പട്ടികയിലുണ്ട്.

ക്ളാൻസ്മാൻ ഡേവിഡ് ഡ്യൂക്ക്, വെസ്റ്റ്ബോറോ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ ഫ്രെഡ് ഫെൽപ്സ്, പ്രൗഡ് ബോയ്സിന്റെ ഗാവിൻ മക്ഇന്നസ്, ഇംഗ്ലീഷ് ഡിഫൻസ് ലീഗിലെ ടോമി റോബിൻസൺ എന്നിവരുൾപ്പെടെ വിദ്വേഷ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സമകാലികരായ ആളുകളും ഉൾപ്പെടുന്നുണ്ട്.

ജൂൺ അവസാനത്തിൽ ഫേസ്ബുക്ക് അവതരിപ്പിച്ച നിയമങ്ങൾ അനുസരിച്ച് പട്ടികയിലുള്ളവരെ ടയർ 1,2,3 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. 250 ഓളം വൈറ്റ് സുപ്രീമിസ്റ്റ് സംഘടനകൾ ഉൾപ്പെടെ 500 ഓളം വിദ്വേഷ ഗ്രൂപ്പുകളാണ് ടയർ ഒന്നിലുള്ളത്. ഭീകരതയെ ഉത്തേജിപ്പിക്കുന്ന ഗ്രൂപ്പുകളെന്നാണ് ഫേസ്ബുക്ക് ഇവരെ വിശേഷിപ്പിക്കുന്നത്. സിവിലിയൻമാർക്കും സംരക്ഷിത സ്വഭാവസവിശേഷതകളുള്ള ആളുകൾക്കുമെതിരെ അക്രമം നടത്തുകയോ അതിന് വേണ്ടി വാദിക്കുകയോ ചെയ്യുന്നവരാണ് ഇക്കൂട്ടർ.

ടയർ ഒന്നിലെ കുറ്റവാളികളിൽ കൂടുതലും കറുത്ത വർഗക്കാരും ലാറ്റിനമേരിക്കൻ തെരുവ് സംഘങ്ങളും മയക്കുമരുന്ന് കാർട്ടലുകളുമാണ്. തീവ്രവാദികളായി ലിസ്റ്റ് ചെയ്തിരിക്കുന്നത് പ്രധാനമായും മിഡിൽ ഈസ്റ്റേൺ, സൗത്ത് ഏഷ്യൻ ഗ്രൂപ്പുകളെയും വ്യക്തികളെയുമാണ്. ടയർ ഒന്നിൽ പെട്ട ആളുകളുടെ ഏത് പ്രവർത്തനങ്ങളെയും പിന്തുണക്കുന്നതിൽ നിന്നും പ്രശംസിക്കുന്നതിൽ നിന്നും ഉപയോക്താക്കളെ ഫേസ്ബുക്ക് വിലക്കുന്നുണ്ട്.

ടയർ രണ്ടിൽ ഫേസ്ബുക്ക് ഉൾപ്പെടുത്തിയിരിക്കുന്നത് ഭരണകൂടങ്ങളെ ലക്ഷ്യമിടുന്ന അക്രമാസക്തരായ സായുധ വിമത സംഘടനകളെയാണ്. നിലവിൽ സിറിയയിൽ ആഭ്യന്തരയുദ്ധം നടത്തുന്ന പല വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ ഗ്രൂപ്പുകളുടെയും ആളുകളുടെയും അഹിംസാത്മക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന പ്രസ്താവനകൾ നടത്താൻ ഫെയ്സ്ബുക്കിന്റെ നിയമങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും, നിങ്ങൾക്ക് അത്തരം ഗ്രൂപ്പുകൾക്ക് കാര്യമായ പിന്തുണ നൽകാനാവില്ല.

ടയർ മൂന്നിൽ വിദ്വേഷ പോസ്റ്റുകൾ പതിവായി പങ്കുവെക്കുന്ന നിലവിൽ ആക്രമകാരികളല്ലാത്ത ഗ്രൂപ്പുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവർ ഉടൻ തന്നെ അക്രമാസക്തമാകാൻ സാധ്യതയുള്ളവരും ഫേസ്ബുക്കിന്റെ DIO നയങ്ങൾ ലംഘിക്കുന്ന ആളുകളുമാണ്. കുപ്രസിദ്ധനായ അമേരിക്കൻ നാസി റിച്ചാർഡ് സ്പെൻസറെ ഈ നിരയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് ടയർ മൂന്നിലുള്ള ആരുമായും എന്തും ചർച്ച ചെയ്യാൻ അനുവാദമുണ്ട്.

അമേരിക്കയിലെ ഭരണകൂട വിരുദ്ധ തീവ്ര വലതുപക്ഷ പൗരസേനയാണ് ഫേസ്ബുക്ക് മൂന്നാം നിരയിൽ കാര്യമായി ഉൾപ്പെടുത്തിയത്. പട്ടികയിലുള്ള 53 ശതമാനത്തിലധികം പേരെയും 'ഭീകരവാദം' ആയി കണക്കാക്കപ്പെടുന്നു, 23 ശതമാനം പേർ 'സൈനികവൽക്കരിക്കപ്പെട്ട സാമൂഹിക പ്രസ്ഥാനങ്ങൾ' എന്ന വിഭാഗത്തിലാണ്, 17 ശതമാനം വിദ്വേഷ ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്നു.

പ്ലാറ്റ്ഫോമിലുള്ള ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ ഫേസ്ബുക്ക് പക്ഷപാതിത്വം കാണിക്കുന്നതായുള്ള പൊതുജന ആശങ്കകൾ കാരണമാണ് തങ്ങൾ പട്ടിക പ്രസിദ്ധീകരിച്ചതെന്ന് ഇന്റർസെപ്റ്റ് അവകാശപ്പെട്ടു. അതിലൂടെ ഇക്കാര്യത്തിലുള്ള ഫേസ്ബുക്കിെൻറ മധ്യസ്ഥതയുടെ ഗുണനിലവാരത്തെക്കുറിച്ച് വായനക്കാർക്ക് സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞേക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, പട്ടിക പുറത്തുവന്നതിന് പിന്നാലെ ചിലരുടെ തർക്കവിഷയങ്ങളിലൊന്ന്, പട്ടികയിൽ പകുതിയിലേറെയും കുറ്റാരോപിതരായ വിദേശ ഭീകരരാണ് എന്നതാണ്. പ്രധാനമായും മിഡിൽ ഈസ്റ്റേൺ, ദക്ഷിണേഷ്യൻ, മുസ്ലീം വിഭാഗങ്ങൾ. അതേസമയം, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ഫെയ്സ്ബുക്ക് കർശനമായ നിയമങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിക്കുന്നുവെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

തങ്ങൾക്ക് താൽപര്യമില്ലാത്തതും പാർശ്വവത്കരിക്കപ്പെട്ടതുമായ ഗ്രൂപ്പുകളെ യാതൊരു മാനദണ്ഡവുമില്ലാതെ സെൻസർ ചെയ്യുന്ന അമേരിക്കയുടെ വിദേശ നയത്തിെൻറ നേർക്കാഴ്ച്ചയാണ് ഫേസ്ബുക്ക് തയ്യാറാക്കിയ ലിസ്റ്റെന്നും അത് പൊതുജനങ്ങൾ കാണേണ്ടതുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 

മൂന്ന് ബില്യണിലധികം ആളുകൾ ഉപയോഗിക്കുന്ന ഫേസ്ബുക്കിനെതിരെ കഴിഞ്ഞ ദിവസം ഒരുമുൻ തൊഴിലാളിയും ഗുരുതര വെളിപ്പെടുത്തലുമായി എത്തിയിരുന്നു. വ്യാജ വിവരങ്ങളും വിദ്വേഷ ഉള്ളടക്കങ്ങളും തടയുന്നതിനേക്കാൾ പണമുണ്ടാക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധയെന്നായിരുന്നു മുൻ ജീവനക്കാരിയായ ഫ്രാൻസസ് ഹോഗൻ ആരോപിച്ചത്.

കൂടാതെ ഇന്ത്യൻ ഭരണകൂടവും ഫേസ്ബുക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഹോഗൻ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. നിർണായകമായ തെരഞ്ഞെടുപ്പ് സമയത്ത് പണം നൽകുന്ന രാജ്യങ്ങളിലൊന്നായ ടയർ സീറോ വിഭാഗത്തിലാണ് ഇന്ത്യയെ ഹോഗൻ ഉൾപ്പെടുത്തിയത്. യു.എസും ബ്രസീലും മാത്രമാണ് ഈ വിഭാഗത്തിലുള്ളത്.

ഇന്ത്യയിലെ കണ്ടന്‍റുകളിൽ മുസ്ലിം വിരുദ്ധ ഉള്ളടക്കം കണ്ടെത്തിയിട്ടുണ്ടെന്നും അത് ആർ.എസ്.എസ് അനുകൂല ഗ്രൂപ്പുകളാണ് പ്രചരിപ്പിക്കുന്നതെന്ന് ഫേസ്ബുകിന് കൃത്യമായി അറിയാമെന്ന് ഹോഗൻ പറഞ്ഞിരുന്നു. മുസ്ലിംകളെ നായ്ക്കളോടും പന്നികളോടും ഉപമിക്കുന്ന മനുഷ്യത്വവിരുദ്ധമായ കണ്ടന്‍റുകളും ഖുറാനിനെ അധിക്ഷേപിക്കുന്നതും ഇതിലുൾപ്പെടും. പക്ഷേ ഇന്ത്യയിലെ ഇത്തരം കണ്ടന്‍റുകൾ തടയുന്നതിനുള്ള സാങ്കേതിക സംവിധാനം ഫേസ്ബുക്കിനില്ല. അതുകൊണ്ട് തന്നെ അവർ ഇക്കാര്യത്തിൽ പരാജയമാണെന്നും ഹോഗൻ ആരോപിക്കുകയുണ്ടായി. ബി.ജെ.പി ഐ.ടി സെല്ലുകളുടെ വ്യാജ അക്കൗണ്ടുകളെക്കുറിച്ചും ഹോഗൻ പരാമർശം ഉന്നയിച്ചിരുന്നു.

ഫലസ്തീൻ പൗരൻമാർ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകൾ വ്യാപകമായി നീക്കം ചെയ്യുന്നതായി കഴിഞ്ഞ ദിവസം പരാതിയുയർന്നിരുന്നു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെ കുറിച്ചുള്ള ഉള്ളടക്കങ്ങളാണ് നീക്കംചെയ്യുന്നതിൽ കൂടുതലും. ഫേസ്ബുക്കിെൻറ നിയമവിരുദ്ധ സെൻസർഷിപ്പിനെ കുറിച്ച് ഇക്കഴിഞ്ഞ മേയിലും ഫലസ്തീൻ പൗരൻമാർ പരാതിപ്പെട്ടിരുന്നു. ഇസ്രായേലിെൻറ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഉള്ളടക്കങ്ങളാണ് നീക്കംചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ നിഷ്പക്ഷത വേണമെന്ന് യു.എസ് ആസ്ഥാനമായുള്ള നിരീക്ഷണസമിതി ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Facebooks List of Dangerous Individuals and Organizations Leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.