‘2020ലെ യൂറോകപ്പ് സെമിയിലൊരിടം, 2022 ഖത്തർ ലോകകപ്പിൽ കിരീടം’. കളിയിൽ പ്രതാപം തിരിച്ചുപിടിക്കാൻ രാജ്യം ഉന്നമിടുന്ന ലക്ഷ്യങ്ങളെക്കുറിച്ച് ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ ചെയർമാൻ ഗ്രെഗ് ഡെയ്ക് നാലു വർഷം മുമ്പ് പറഞ്ഞതാണിത്. അന്നത് അതിമോഹമായി എഴുതിത്തള്ളിയവരാണേറെയെങ്കിലും ഇപ്പോൾ ആ ലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ട് ഗൗരവരമായി പന്തു തട്ടിക്കയറുകയാണെന്ന് ലോകം സമ്മതിക്കുന്നു. ഇക്കഴിഞ്ഞ മേയിൽ അണ്ടർ 20 ലോകകപ്പിൽ കിരീടം ചൂടിയതിനു പിന്നാലെ ഇന്ത്യൻ മണ്ണിൽ കൗമാര ലോകകപ്പിെൻറ കിരീട മുദ്രയിലും മുത്തമിട്ടതോടെ വരാനിരിക്കുന്ന നാളുകൾ തങ്ങളുടേതാണെന്ന വ്യക്തമായ സൂചന നൽകുകയാണ് ഇംഗ്ലീഷുകാർ. ഗാരി ലിനേക്കറും ഡേവിഡ് ബെക്കാമും മൈക്കൽ ഒാവനുമടക്കമുള്ള മുൻകാല താരങ്ങളുടെ വാക്കുകളിലും ഇൗ ടീം നാളെയുടെ കളത്തിൽ കൊയ്യാനിരിക്കുന്ന നേട്ടങ്ങളെക്കുറിച്ചുള്ള ശുഭപ്രതീക്ഷകൾ മാത്രം.
ഒരു സുപ്രധാന ടൂർണമെൻറിൽ സെമിഫൈനലിലെത്തിയ നാളുകൾക്ക് 21 വർഷം പ്രായമാവുേമ്പാഴാണ് ഇംഗ്ലീഷ് യുവതാരങ്ങൾ ഇൗവിധം അരങ്ങുനിറഞ്ഞ് കളിക്കുന്നത്. കൃത്യമായ പദ്ധതികളും അതിനനുസരിച്ചുള്ള ഗെയിം പ്ലാനുമൊക്കെച്ചേർന്ന് പ്രതാപം തിരിച്ചുപിടിക്കാൻ ഇംഗ്ലണ്ട് നടത്തുന്ന ശ്രമങ്ങൾ ശരിയായ ദിശയിലാണെന്നതിെൻറ തെളിവാണ് ആകർഷകമായ കളി കെട്ടഴിച്ച് ഇംഗ്ലീഷ് യുവ സിംഹങ്ങൾ ഇന്ത്യൻ മണ്ണിൽ നടത്തിയ വിജയക്കുതിപ്പ്. ഭാവിയിൽ കളത്തിൽ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇൗ യുവനിരയെന്നും അതിലേക്കുള്ള പ്രചോദനമാണ് ഇൗ കിരീടധാരണമെന്നും കോച്ച് സ്റ്റീവ് കൂപ്പർ പറയുന്നത് വെറുതെയല്ല. ലോകം ഉറ്റുനോക്കിയ കലാശപ്പോരിൽ സ്പെയിനിെൻറ കരുത്തുറ്റ കളിയെ രണ്ടിനെതിരെ അഞ്ചുഗോളുകൾക്ക് മുക്കിക്കളഞ്ഞ് ഫിൽ ഫോഡനും കൂട്ടരും കപ്പിൽ മുത്തമിടുേമ്പാൾ അതിൽ ആധികാരികതയുടെ കൊടിയടയാളമുണ്ട്.
അധ്വാനിച്ചു നേടിയ ഇൗ വിജയത്തിെൻറ തിളക്കമേറുന്നത് അരമണിക്കൂറിനകം രണ്ടു ഗോളിന് പിന്നിലായിട്ടും ‘യങ് ലയൺസ്’ പൊരുതിക്കയറാൻ കാട്ടിയ വീറുകൊണ്ടാണ്. സ്പെയിൻ അമിതമായ ആത്മവിശ്വാസത്തിൽ ഒന്നു പിന്നോട്ടാഞ്ഞപ്പോൾ ഇംഗ്ലീഷുകാർ പതിന്മടങ്ങ് വിജയതൃഷ്ണയോടെ ഇരച്ചുകയറിയെത്തി. കൂപ്പറിെൻറ കുട്ടികൾ കളി വാഴാൻ രണ്ടും കൽപിച്ച് കച്ചമുറുക്കിയതോടെ പിന്നീടുള്ള സമയമത്രയും സ്പെയിൻ വെറും കാഴ്ചക്കാരായി മാറുകയായിരുന്നു. ആക്രമണം മുഖമുദ്രയാക്കിയ ഇംഗ്ലീഷ് ടീമിനെതിരെ സ്പെയിനിെൻറ പക്കൽ മറുമരുന്നൊന്നും ഇല്ലാതെപോയി. മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡനും ചെൽസിയുടെ കല്ലം ഹഡ്സൻ ഒഡോയിയും കയറിയെത്തിത്തുടങ്ങുേമ്പാൾതന്നെ സ്പാനിഷ് പ്രതിരോധം അന്ധാളിക്കാൻ തുടങ്ങുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇരുവരെയും കൈകാര്യം ചെയ്യാൻ കഴിയാതെപോയതാണ് വൻ വീഴ്ചയിലേക്ക് സ്പെയിനിനെ നയിച്ചത്. വിങ്ങുകളിലൂടെ ഇംഗ്ലണ്ട് ഇരച്ചെത്തിയപ്പോൾ പിടിച്ചുനിർത്താനാവാതെ കുഴങ്ങുകയായിരുന്നു സ്പെയിൻ. ക്രിയേറ്റിവ് ഫുട്ബാളർമാരുടെ ആധിക്യത്തിൽ, കുറുകിയ പാസുകളിൽ കണ്ണിനിമ്പമേറിയ കളി കെട്ടഴിക്കുേമ്പാഴും പ്രതിരോധത്തിൽ ചെറിയൊരു അങ്കലാപ്പ് അവർക്കൊപ്പമുണ്ടായിരുന്നു. ആ പഴുതു തിരിച്ചറിഞ്ഞായിരുന്നു എതിരാളികളുടെ ഗെയിംപ്ലാനും.
തലങ്ങും വിലങ്ങും ഇംഗ്ലണ്ട് ആക്രമിച്ചപ്പോൾ സ്പാനിഷ് കോച്ച് സാൻറിയാഗോ ഡെനിയക്ക് സൈഡ്ലൈനിൽ എല്ലാം നിസ്സഹായതയോടെ കണ്ടിരിക്കുകയല്ലാതെ എതിരെ തൊടുക്കാൻ ആയുധമൊന്നുമുണ്ടായിരുന്നില്ല. ആക്രമണമായിരുന്നു ഒരർഥത്തിൽ സ്പെയിനിെൻറ മികച്ച പ്രതിരോധം. എന്നാൽ, പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞ് 44ാം മിനിറ്റിൽ ഇംഗ്ലണ്ടിന് ആദ്യഗോളിന് അവസരമൊരുക്കിയതിലൂടെ മാനസികമായി അവർ തകർന്നു.
രണ്ടാം പകുതിയുടെ തുടക്കം മുതൽ ഒടുക്കംവരെ ചിത്രത്തിൽ ഇംഗ്ലണ്ട് മാത്രം. കളിക്കുന്നത് ലോകകപ്പ് ഫൈനലാണെന്ന ചിന്തയൊന്നുമില്ലാത്തതുപോലെ തോന്നി സ്പെയിനിന്. എതിർ ഹാഫിലേക്ക് കടന്നുകയറണമെന്നോ വിജയത്തിലേക്ക് നിറയൊഴിക്കണമെന്നോ എന്നൊന്നും ഒട്ടും താൽപര്യമില്ലാത്തതുപോലെ. അനിവാര്യമായ അന്ത്യത്തിന് സ്വയമൊരുങ്ങിനിന്ന അവരുടെ വലയിലേക്ക് ദയാദാക്ഷിണ്യമില്ലാതെ രണ്ടു വട്ടം കൂടി നിറയൊഴിച്ച ഇംഗ്ലണ്ട് യൂറോകപ്പ് ഫൈനലിൽ ടൈബ്രേക്കറിലേറ്റ തോൽവിക്ക് ഗംഭീരമായാണ് കണക്കുതീർത്തത്. തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ലായിരുന്നുവെന്ന് മത്സരശേഷം കൂപ്പറും ഫോഡനുമൊക്കെ ഒരേസ്വരത്തിൽ പറയുേമ്പാൾ ഭാവിയിലും മൂർച്ചയേറിയ മുന്നേറ്റങ്ങളിൽ പിറക്കാനിരിക്കുന്നത് പുതുയുഗമാണെന്ന് അവർക്ക് കൃത്യമായ ബോധ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.