വെളുത്ത രാവുകളുടെ ഭംഗി തേടിയായിരുന്നു മോസ്കോയിലെ ലെനിൻഗ്രാഡ് റെയിൽവേ ടെർമിനലിൽനിന്ന് ഫിഫയുടെ സ്പെഷൽ ട്രെയിനിൽ കയറി സെൻറ് പീറ്റേഴ്സ്ബർഗിലേക്ക് പുറപ്പെട്ടത്. ട്രെയിനിലെ സൗകര്യങ്ങളുടെ പട്ടിക തുടങ്ങുന്നത് നല്ല വൃത്തിയുള്ള വെളുത്ത ബെഡ്ഷീറ്റും തലയണയും ബാത്ത് ടൗവലുമടങ്ങുന്ന കിറ്റോടുകൂടിയാണ്. എല്ലാം നല്ല വെളുപ്പ് നിറം. രണ്ട് നിലയിൽ പത്തോളം മുറികൾ, നാല് ടോയ്ലറ്റുകൾ, കുളിക്കാനായി വേറെ മുറികളിലായി രണ്ടെണ്ണം വേറെയുമുണ്ട്. അല്ലെങ്കിലും ഇവിടെ ഒരിടത്തും നമ്മുടെ സ്വന്തം കൊതുകുകളെയോ ഈച്ച, പാറ്റ തുടങ്ങിയ ജീവികളെയുമൊന്നും കണ്ടില്ല എന്നുള്ളത് വളരെയധികം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
രാവിലെ ഏഴുമണിക്കുതന്നെ സെൻട്രൽ സ്റ്റേഷനിൽ െട്രയിനെത്തി. ഒരു മിനിറ്റുപോലും വൈകിയില്ല. പുറത്തിറങ്ങി നേരെ സുഹൃത്ത് കൊല്ലത്തുകാരൻ ഡോക്ടർ പ്രവീണിെൻറ മുറിയിലേക്ക്. അവിടെ അദ്ദേഹത്തിെൻറ സുഹൃത്ത് പെരുമ്പാവൂരുകാരൻ നിബിൻ അപ്പോഴേക്കും പ്രാതൽ തയാറാക്കിവെച്ചിരുന്നു. ഉച്ചക്കുശേഷം സെൻട്രലിൽനിന്ന് നേരെ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന നിവിൻസ്കി പ്രോ സ്പെക്ട് എന്ന പ്രധാന നിരത്തിലൂടെ ഇവരുടെ കൂടെ നടത്തമാരംഭിച്ചു. ചുറ്റും ഒരേ ഉയരത്തിലുള്ള വ്യത്യസ്ത നിറങ്ങളിലുള്ള ഭംഗിയുള്ള കെട്ടിടങ്ങൾ നഗരത്തിന് പ്രത്യേക ഭംഗി നൽകുന്നുണ്ടായിരുന്നു. ഇടയിൽ പഴയകാലത്തെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ് അതേപടി നിലനിർത്തിയത് കൗതുകമായി.
പണ്ട് വിദേശ നിർമിതവസ്തുക്കൾ കിട്ടാക്കനിയായ കാലെത്ത പ്രത്യേക ഷോറൂമായിരുന്നത്രെ ഇത്. എകത്രീന എന്ന ഇവിടത്തെ പഴയ രാജ്ഞിയുടെ ഓർമക്കായുള്ള വലിയ സ്തൂപത്തിന് മുന്നിൽ രാജാവിെൻറയും രാജ്ഞിയുടെയും വേഷഭൂഷകളോടുകൂടി രണ്ടു പേർ നിൽകുന്നുണ്ടായിരുന്നു. കൂടെ നിന്ന് ഫോട്ടോയെടുക്കാൻ 200 റൂബിൾ മാത്രം. ഇവിടെ ഇങ്ങനെയും ഒരുപാടുപേരെ കാണാം, വ്യത്യസ്തമായ വേഷത്തിലും ഭാവത്തിലുമുള്ളവരെ. ടൂറിസ്റ്റ് സ്ഥലങ്ങളിൽ യോജിച്ചരീതിയിൽതന്നെ ഇവരുണ്ടാവും.
നടത്തത്തിനിടയിൽ ‘കസാൻ കി സമ്പൂർ’ എന്ന വലിയ കത്തീഡ്രലിന് മുന്നിലെത്തിയപ്പോൾ സുഹൃത്ത് രാഖിലും ഞങ്ങളോടൊപ്പം കൂടി. അഞ്ചൽ സ്വദേശിയായ ഇദ്ദേഹം ഇവിടെ തെറപ്പിസ്റ്റാണ്. റഷ്യക്കാരിയായ ഭാര്യക്കൊപ്പം അടുത്താണ് താമസം. ഒരു മകനുണ്ട്. മലയാളി കൂട്ടത്തിെൻറ എണ്ണം കൂടിയതിനനുസരിച്ച് തമാശകളും കൂടിവന്നു. ഇസ്ഹാഖ് കത്തീഡ്രലിന് മുന്നിലെ വലിയ റോസ് ഗാർഡന് മുന്നിൽ കുറെ ആളുകൾ ഇരിക്കുന്നുണ്ടായിരുന്നു. ഈ കത്തീഡ്രലിെൻറ ഉയരത്തിനു മുകളിൽ ഒരു കെട്ടിടവും പാടില്ല എന്നുള്ളതുകൊണ്ടാണത്രെ ഈ സെൻട്രൽ പട്ടണത്തിൽ ഒരു കെട്ടിടത്തിനും അധികം ഉയരമില്ലാത്തത്. നേരത്തേ ഈ പട്ടണത്തിെൻറ പേര് ലെനിൻഗ്രാഡ് എന്നായിരുന്നു. പിന്നീടാണ് സെൻറ് പീറ്റേഴ്സ്ബർഗ് ആയത്.
രാത്രി 11 ആയിട്ടും സൂര്യൻ നല്ല ശൗര്യത്തിൽതന്നെ ഉദിച്ചുനിൽക്കുന്നു. കഴിഞ്ഞ ജൂണിൽ മിക്കവാറും ദിവസങ്ങളിൽ ഇവിടെ നേരം ഇരുട്ടാറേ ഇല്ലത്രേ. 12 മണി കഴിഞ്ഞതോടെ എല്ലാ ആളുകളും പ്രതീക്ഷയോടെ എന്തോ കാത്തുനിൽക്കുന്നുണ്ടായിരുന്നു. നേരം ഇരുട്ടി വീട്ടിൽ പോകാമെന്ന് ആർക്കും പറയാൻ പറ്റില്ലല്ലോ. കുറച്ച് കഴിയുമ്പോഴേക്കും ഡോക്ടർ പ്രവീണും നിബിനും അപ്പോഴേക്കും രാത്രി ബോട്ടിങ്ങിനുള്ള ടിക്കറ്റുമായി എത്തിയിരുന്നു. ഇവിടത്തെ നദികളിലൂടെയും അതിെൻറ കൈവഴികളിലൂടെയും നമ്മുടെ ആലപ്പുഴ സ്റ്റൈലിൽ ബോട്ടിങ് ഉണ്ട്. നഗരത്തിലെ നദികൾക്കിരുവശവുമുള്ള എല്ലാ കെട്ടിടങ്ങളിൽനിന്നും അപ്പോഴേക്കും ചെറിയ വൈദ്യുതി വെളിച്ചം പുറത്തേക്കു വരുന്നുണ്ട്.
രാത്രി ഒരു മണിയോടെ വെളിച്ചം മങ്ങിയ നേരം. ഏറ്റവും മനോഹരമായ ഒരു രംഗത്തിന് സാക്ഷിയാവാനുള്ള അവസരമാണ് ലഭിച്ചത്. നിരവധി പാലങ്ങൾക്കിടയിലൂടെ രാത്രി ഒന്നരയോടെ മുന്നോട്ടു നീങ്ങിയ ബോട്ടിൽനിന്നുള്ള കാഴ്ച പാലം രണ്ടായി മുറിഞ്ഞ് മേലോട്ട് നീങ്ങുന്നു. ഇപ്പോൾ രണ്ട് കരയും വേറെയായി. മറുകരയിൽ കുടുങ്ങിയ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഇനി ഇക്കരയെത്താൽ രാവിലെ അഞ്ചു വരെ കാത്തുനിൽക്കണം.
ഈ കാഴ്ച കാണാൻ നദിക്കിരുവശവും ആയിരങ്ങൾ വേറെയുമുണ്ട്. ഇത്തരം രണ്ടു പാലങ്ങളുടെ മനോഹര രംഗത്തിനുശേഷം എെൻറ താമസസ്ഥലത്തേക്ക് കാർ കയറ്റിവിട്ടശേഷമാണ് പ്രവീണും സുഹൃത്തുക്കളും മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.