രോഹിത് ഇപ്പോൾ പഴയ രോഹിതല്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു വ്യാഴവട്ടം പിന്നിട്ട ഇന്ത്യൻ ഉപനായകെൻറ കരിയറിനെ രണ്ടു ഘട്ടമായി തിരിക്കാം. അരങ്ങേറിയ 2007 മുതൽ 2012 വരെ, 2013 മു തൽ ഇതുവരെ. ആദ്യ ഘട്ടത്തിലെ രോഹിത് ശർമയിൽനിന്ന് എത്രയോ മാറിയ, ഇരുത്തംവന്ന രോഹ ിത് ശർമയെയാണ് ക്രിക്കറ്റ് ക്രീസിലും പുറത്തും ഇപ്പോൾ കാണാനാവുക. 2007ൽ എം.എസ്. ധോണിയ ുടെ കീഴിൽ കുട്ടിക്രിക്കറ്റിൽ ലോകം ജയിച്ച ടീമിൽ ‘കുട്ടി’യായി 19കാരൻ രോഹിതുമുണ്ടായി രുന്നു. വിരാട് കോഹ്ലിപോലും ടീമിലെത്തുന്നതിനുമുമ്പുള്ള കാലമാണ്. സ്ട്രോക്ക്പ്ലേയിൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രകടിപ്പിച്ച രോഹിത് ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാവുമെന്ന് ഉറപ്പിച്ചവരായിരുന്നു ആരാധകരിലും ക്രിക്കറ്റ് നിരീക്ഷകരിലുമേറെയും. തൊട്ടടുത്ത വർഷം ആസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ കപ്പടിച്ചപ്പോൾ ബെസ്റ്റ് ഒാഫ് ത്രീ ഫൈനലിലെ രോഹിതിെൻറ ബാറ്റിങ് ക്ലാസ് കണ്ട ഇയാൻ ചാപ്പൽ കമൻററി ബോക്സിൽ വാചാലനായത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ മറക്കില്ല.
എന്നാൽ, ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ചലനങ്ങളുണ്ടാക്കുേമ്പാഴും ഏകദിന ടീമിൽ സ്ഥിരത പുലർത്താനാവാതിരുന്നതോടെ തേൻറതായ ബാറ്റിങ് പൊസിഷൻ നേടിയെടുക്കാൻ സാധിക്കാതിരുന്ന രോഹിതിനെയാണ് വരുംവർഷങ്ങൾ കണ്ടത്. വമ്പന്മാർ മാറിനിന്ന കരീബിയൻ പര്യടനത്തിൽ തുടർച്ചയായി രണ്ടു സെഞ്ച്വറിയടിച്ചത് മാത്രമായിരുന്നു ഇക്കാലത്ത് ഒാർക്കാനുണ്ടായിരുന്നത്. ടെസ്റ്റ് ടീമിലേക്കുള്ള വാതിൽ തള്ളിത്തുറക്കാൻതക്ക പ്രകടനങ്ങൾ രോഹിതിെൻറ ബാറ്റിൽനിന്ന് പിറന്നതുമില്ല. ഇടക്ക് പഞ്ചദിനടീമിെൻറ പടിവാതിൽക്കലെത്തിയെങ്കിലും 12ാം മണിക്കൂറിലെ പരിക്ക് വഴിമുടക്കുകയും ചെയ്തു. അതിനിടെ വന്ന 2011ലെ ലോകകപ്പിനുള്ള ടീമിൽപോലും ഇടംപിടിക്കാതിരുന്ന രോഹിതിന് സ്വന്തം കളിമുറ്റമായ വാംഖഡെയിൽ ധോണിയും കൂട്ടരും കപ്പുയർത്തുന്നത് ടി.വിയിൽ കണ്ട് നിർവൃതിയടയേണ്ടിവന്നു.
2012ൽ സചിനും 2013 തുടക്കത്തിൽ വീരേന്ദർ സെവാഗും ഗൗതം ഗംഭീറും ഏകദിന ടീമിൽനിന്ന് പടിയിറങ്ങിയേതാടെയാണ് അതുവരെ ടീമിലെ മറ്റെല്ലാ പ്രധാന പൊസിഷനിലും കളിച്ചിട്ടുള്ള രോഹിതിന് അപ്രതീക്ഷിതമായി ഒാപണിങ് സ്ഥാനത്ത് അവസരം കിട്ടുന്നത്. അരങ്ങേറി നാലു വർഷത്തിനുശേഷം വീണ്ടും അവസരം ലഭിച്ച ശിഖർ ധവാനൊപ്പം 2013ൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഒാപണിങ്ങിൽ അരങ്ങേറ്റംകുറിച്ച രോഹിതിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പിന്നീടിങ്ങോട്ടുള്ള രോഹിതിെൻറ ബാറ്റിങ് ഗ്രാഫിൽ കുത്തനെയുള്ള വരകൾ മാത്രമേയുള്ളൂ. 27 സെഞ്ച്വറികളിൽ 26 എണ്ണവും പിറന്നത് ഇൗ ആറു വർഷത്തിനിടെ. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത മൂന്ന് ഡബ്ൾ സെഞ്ച്വറികൾ. 264 എന്ന ഏകദിനത്തിലെ തരക്കേടില്ലാത്ത ടീംടോട്ടൽ ഒറ്റക്ക് കെട്ടിപ്പടുത്ത ഇന്നിങ്സ്.
ഇവയെല്ലാം എങ്ങനെ സാധിച്ചെടുത്തു എന്ന് രോഹിതിെൻറ കടുത്ത ആരാധകർേപാലും അത്ഭുതപ്പെടുന്നുണ്ടാവും. ഉത്തരം രോഹിതിെൻറ വാക്കുകളിൽതന്നെയുണ്ട്. ‘‘എെൻറ കളിയിൽ പാകത വന്നിരിക്കുന്നു. ശാന്തമായ മനസ്സോടെയാണ് ഇപ്പോൾ കളിക്കുന്നത്. മുൻ മത്സരങ്ങളിൽ തിളങ്ങിയാലും മങ്ങിയാലും ഒന്നും അത് അടുത്ത കളിയിൽ ബാധിക്കാത്തവിധം മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞു.’’ ഇത് രോഹിതിെൻറ കളിയിൽ കാണാം. മുമ്പത്തെപ്പോലെ ഷോട്ടുകൾ കളിക്കുേമ്പാൾ ധിറുതിയില്ല. തുടർച്ചയായ പന്തുകളിൽ റണ്ണെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും പരിഭ്രാന്തി നിറഞ്ഞ ഷോട്ടുകൾ കളിക്കില്ല.
രോഹിതിെൻറ ബാറ്റിങ് ഏറെ ആകർഷകമാണ്. ഫോമിലുള്ളപ്പോൾ ഇത്രയും മനോഹരമായി കളിക്കുന്ന മറ്റൊരു താരം ഇപ്പോൾ ലോക ക്രിക്കറ്റിലുണ്ടോ എന്ന് സംശയിക്കേണ്ടിവരും. മറ്റു പല താരങ്ങളെയും അപേക്ഷിച്ച് ഷോട്ടുകൾ കളിക്കാൻ രോഹിതിന് ഒരു നിമിഷാർധം കൂടുതൽ കിട്ടുന്നുണ്ടോ എന്ന് തോന്നിപ്പോവും സ്ട്രോക്കുകളുടെ അനായാസത കണ്ടാൽ (മുമ്പ് ഇൻസിമാമുൽ ഹഖിലും മാർക് വോയിലും കാൾ ഹൂപ്പറിലും മഹേല ജയവർധനെയിലും കണ്ട അതേ പ്രത്യേകത). വിക്കറ്റിെൻറ ഏതു ഭാഗത്തേക്കും ഷോട്ടുകൾ കളിക്കുമെങ്കിലും പുൾഷോട്ടുകളാണ് രോഹിതിെൻറ മാസ്റ്റർ പീസ്. അതിന് ഇന്നതരം ഷോർട്ട് ബാളുകൾ എന്നൊന്നുമില്ല. ഏതു ലെങ്തിലുള്ള ഷോർട്ട് ബാളുകളും മുൻകാലിലോ പിൻകാലിലോ ഉൗന്നി രോഹിത് സ്ക്വയർ ലെഗിനും മിഡ്വിക്കറ്റിനും മുകളിലൂടെ സിക്സിന് പറത്തും.
ഇത്രയും മനോഹരമായി കളിക്കുന്ന രോഹിത് എന്തുകൊണ്ടാവും ടെസ്റ്റിൽ തിളങ്ങാത്തത്? ഇന്നും ഉത്തരം കിട്ടാത്ത സമസ്യയാണത്. ടെസ്റ്റിന് യോജിച്ച ശൈലിയിൽ മെല്ലെത്തുടങ്ങി കത്തിക്കയറുന്നതാണ് രോഹിതിെൻറ സ്റ്റൈൽ. ഇന്നിങ്സിെൻറ തുടക്കത്തിൽ എത്രനേരം വേണമെങ്കിലും ക്ഷമയോടെ കളിക്കാനാവുമെന്ന് ഏകദിനങ്ങളിൽ രോഹിത് ആവർത്തിച്ച് തെളിയിച്ചതാണ്. എന്നാൽ, ടെസ്റ്റിൽ മാത്രം ഇതൊന്നും താരത്തെ തുണച്ചിട്ടില്ല. ലോകകപ്പിലെ പ്രകടനം രോഹിതിന് മുന്നിൽ വീണ്ടും ടെസ്റ്റ് ടീമിെൻറ വാതിൽ തുറക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഏതായാലും ലോകകപ്പിന് മുമ്പ് യൂനിവേഴ്സ് ബോസ് എന്ന് സ്വയം പ്രഖ്യാപിച്ച ക്രിസ് ഗെയ്ൽ അല്ല ലോകകപ്പിലെ ഹിറ്റ്. രോഹിതാണ് ഇത്തവണത്തെ യൂനിേവഴ്സൽ ഹിറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.