‘ഫുട്ബാൾ എന്നാൽ ലളിതമായ കളിയാണ്. കളിക്കാനും അത്ര ബുദ്ധിമുട്ടില്ല. കാലിൽ ലഭിക്കുന്ന പന്ത് കൃത്യമായി ചുറ്റുമുള്ളവരിലേക്ക് എത്തിക്കുക’ -ബ്ലാസ്റ്റേഴ്സ് താരം ദിമിദർ ബെർബറ്റോവ് ഏതാനും നാൾ മുമ്പ് മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. ഗോളിയെ മാറ്റിനിർത്തിയാൽ പത്തുപേർ പന്ത് സ്വീകരിക്കുകയും കൃത്യമായി നൽകുകയും ചെയ്യുന്നതിലൂടെ മാത്രം കളി മെനയാവുന്ന ഗെയിം. നിർണായക മത്സരങ്ങളിലേക്ക് കാലൂന്നുന്ന, ആരാധകബാഹുല്യത്തിൽ പേരുകേട്ട കേരള ബ്ലാസ്റ്റേഴ്സ് മറന്നുപോകുന്നതും ഫുട്ബാളിെല ഇത്തരം പ്രാഥമിക പാഠങ്ങളാണ്. ഒന്നോ രണ്ടോ താരങ്ങളുടെ വ്യക്തിഗത പ്രകടനത്തിലൂടെ മുന്നേറുന്ന ബ്ലാസ്റ്റേഴ്സ് ഒരു ടീമെന്ന നിലയിൽ ഇനിയും പാകപ്പെട്ടിട്ടില്ലെന്നാണ് കഴിയുന്ന ഓരോ മത്സരങ്ങളും വ്യക്തമാക്കുന്നത്.
ഡൽഹിക്കെതിരെയും മുംബൈക്കെതിരെയും ബ്ലാസ്റ്റേഴ്സിനെ ജയിപ്പിച്ചത് ഇയാൻ ഹ്യൂമെന്ന ഒറ്റയാെൻറ പോരാട്ടവീര്യം ഒന്നുമാത്രമായിരുന്നു. ഡൽഹിക്കെതിരെ ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ പുതിയൊരു ഊർജം കാണാനായെങ്കിൽ മുംബൈക്കെതിരെ അതും നഷ്ടമായി. നടുവൊടിയുകയും പ്രതിരോധം ചിന്നിച്ചിതറുകയും ചെയ്തിട്ടും ഭാഗ്യം തുണച്ചതോടെ ടീം ഒരുവിധം വിജയവഴിയിലെത്തി. പക്ഷേ, നിർണായക മത്സരങ്ങളിലേക്ക് കാലൂന്നാൻ അതൊന്നും പോരായിരുന്നു.
അവസാന മത്സരം ഒരു ടീം എങ്ങനെയായിരിക്കരുതെന്നതിെൻറ ഉദാഹരണമാണ്. കോപ്പലാശാെൻറ ജാംഷഡ്പുരിനെതിരെ ആദ്യ പകുതിയിൽ ഗോൾ വഴങ്ങി ചിതറിപ്പോയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മാത്രമാണ് കളിയിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയത്. പന്തടക്കത്തിൽ നേരിയ മുൻതൂക്കം ലഭിച്ചു. എന്നാൽ കൃത്യതയുള്ള പാസുകളുടെ എണ്ണം പരിശോധിച്ചാൽ ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സിെൻറ പോരായ്മ വ്യക്തമാകും.
ഫറ്റോർഡയിൽ അഞ്ചടിനൽകി സ്വീകരിച്ച എഫ്.സി ഗോവയാണ് അടുത്ത എതിരാളി. തിണ്ണമിടുക്ക് തിരിച്ചുകാണിക്കാനുള്ള അവസരമാണ്. പക്ഷേ ആക്രമണ ഫുട്ബാളിെൻറ സൗന്ദര്യവുമായെത്തുന്ന ഗോവയെ പിടിച്ചുകെട്ടാൻ ഗാലറിയിലെ ആയിരങ്ങളുടെ തൊണ്ടപൊട്ടിയുള്ള ആർത്തനാദം മാത്രം പോരായെന്ന് ബ്ലാസ്റ്റേഴ്സ് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
വെള്ളിയാഴ്ച വൈകീട്ടോടെ എഫ്.സി ഗോവ കൊച്ചിയിലെത്തി. ശനിയാഴ്ച ടീം പരിശീലനത്തിനിറങ്ങും. ഞായറാഴ്ചയാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.