ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സ് മാറ്റിനിർത്തിയാൽ ഫീൽഡ് ഇനങ്ങളിൽ ഇന്ത്യയുടെ എക്കാലത്തെയും പ്രതീക്ഷയാണ് ഗുസ്തി. 56 മെഡലുകളാണ് ഇതുവരെയുള്ള ഏഷ്യൻ ഗെയിംസുകളിൽ ഗുസ്തിപിടിച്ച് ഇന്ത്യ നേടിയത്. ഒമ്പതു സ്വർണവും 14 വെള്ളിയും 33 വെങ്കലവും. കഴിഞ്ഞ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ വൻ പ്രതീക്ഷകളുമായാണ് ഇന്ത്യ പോയതെങ്കിലും 65 കിലോ ഫ്രീസ്റ്റൈലിൽ യോഗേശ്വർ ദത്തിന് മാത്രമാണ് സുവർണനേട്ടം കൈവരിക്കാൻ സാധിച്ചത്. ബാക്കിയുള്ളവരെല്ലാം നിരാശപ്പെടുത്തി. ബജ്റങ് കുമാർ വെള്ളിയും വിനീഷ് ഫോഗട്ട്, ഗീതിക ജക്കാർ എന്നിവർ വെങ്കലവും നേടിയിരുന്നു.
എന്നാൽ, ഇത്തവണ മല്ലന്മാരിൽനിന്ന് ഇന്ത്യ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. മാസങ്ങൾക്കുമുമ്പ് ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലെ ഗുസ്തിക്കാർ കാഴ്ചവെച്ച മികച്ച പ്രകടനം തുടരാനായാൽ ജകാർത്തയിൽനിന്ന് മെഡൽകൊയ്ത്തുമായി മടങ്ങാനാവും. കോമൺവെൽത്തിൽ അഞ്ചു സ്വർണവും മൂന്നു വെള്ളിയും നാലു വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഫ്രീസ്റ്റൈലിൽ രാഹുൽ അവാരെ, ബജ്റങ് പൂനിയ, സുശീൽ കുമാർ, സുമിത് മാലിക് എന്നിവർക്കും വനിത ഫ്രീസ്റ്റൈലിൻ വിനീഷ് ഫോഗട്ടിനുമായിരുന്നു സ്വർണം.
ജകാർത്തയിൽ ആദ്യ ദിനംതന്നെ മെഡൽ പ്രതീക്ഷകരായ ബജ്റങ് പൂനിയയും സുശീൽ കുമാറുമടങ്ങുന്ന അഞ്ച് ഫ്രീസ്റ്റൈൽ താരങ്ങൾ ഗോദയിലിറങ്ങും. റിയോ ഒളിമ്പിക്സിലെ പരിചയ സമ്പത്തുമായാണ് സന്ദീപ് തോമസ് മത്സരത്തിനെത്തുന്നത്. അണ്ടർ 23 വേൾഡ് ചാമ്പ്യൻഷിപ്പിലെ സിൽവർ മെഡലിസ്റ്റാണ് ബജ്റങ് പൂനിയ. അരങ്ങേറ്റ ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ പ്രകടനം സ്വർണത്തിലേക്കെത്തിക്കാനാണ് പൂനിയയുടെ വരവ്. 1962 ജകാർത്ത ഏഷ്യൻ ഗെയിംസിലാണ് റെസ്ലിങ്ങിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ വാരിക്കൂട്ടുന്നത്. ഇതേ വേദിയിൽ പതിറ്റാണ്ടുകൾക്കുശേഷം വീണ്ടും ഏഷ്യൻ ഗെയിംസ് നടക്കുേമ്പാൾ, ആ റെക്കോഡ് തിരുത്തിക്കുറിക്കാൻ പുതിയ താരങ്ങൾക്കാവുമോയെന്നാണ് ഇന്ത്യൻ കായികലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.