എന്നും രണ്ടാമനാകാന്‍ വിധിക്കപ്പെട്ടവന്‍

ലോകം കീഴടക്കിയവരുടേത് മാത്രമല്ല ക്രിക്കറ്റ്. വാണവരേക്കാള്‍ കഴിവുണ്ടായിരുന്നിട്ടും എന്തെല്ലാമോ കാരണങ്ങള്‍ കൊണ്ട് വീണു പോയവരുടേതും കൂടിയാണ്. പ്രതിഭയ്ക്കും പ്രതീക്ഷയ്ക്കും ഒത്ത് ഉയരാനാകാതെ പോയ അനവധി പേരെ ക്രിക്കറ്റിൻ െറ ചരിത്രത്താളുകളില്‍ നിന്നും കണ്ടെത്താനാകും. അതില്‍ ചിലര്‍ ഒരു നിമിഷത്തിനോ ഒരു മാസ്മരിക പ്രകടനത്തിനോ വേണ്ടി മാത്രം നിയോഗിക്കപ്പെട്ടരോ ആയി തീരും. എന്നും ചുറ്റുമുണ്ടായിരുന്നിട്ടും നമ്മള്‍ ശ്രദ്ധിക്കാതെ പോയ, ഒടുവില്‍ എ വിടെ നിന്നോ എന്ന പോലെ മുന്നിലേക്ക് കയറി വന്ന് നിന്ന് ഞാനിവിടെ ഉണ്ടേ എന്ന് ഓര്‍മ്മപ്പെടുത്തുന്ന ചിലര്‍. അത്തരത ്തിലൊരാളാണ് ദിനേശ് കാര്‍ത്തിക്.


ക്രിക്കറ്റ് ഒരു ലഹരിയായി കൊണ്ടു നടക്കാന്‍ തുടങ്ങിയ കാലം തൊട്ട് ആ പേര് കേട്ടിട്ടുണ്ട്. പക്ഷ െ ആ തമിഴ്‌നാട്ടുകാരനെങ്ങനെ ശ്രദ്ധേയനാകുന്നു എന്നു ചോദിച്ചാല്‍ ഉത്തരം നല്‍കാനാകില്ലായിരുന്നു. തൻെറ കരിയറിലു ടനീളം ദിനേശ് കാര്‍ത്തിക്കും തേടി നടന്നത് ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. ടീമിലെ തന്‍െറ സ്ഥാനം ഉറപ്പിക്കുന് നതിനേക്കാള്‍ അയാള്‍ക്ക് അത്യാവശ്യമായി വേണ്ടിയിരുന്നത് അതായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ താനെന്ത് ചെയ്‌തെ ന്നതിനുള്ള ഉത്തരം. അതിലേക്ക് എത്താന്‍ അയാള്‍ കാത്തിരുന്നത് ഒന്നും രണ്ടുമല്ല, നീണ്ട 14 വര്‍ഷങ്ങളാണ്. 2004ല്‍ ഇന്ത്യ യ്ക്കായി അരങ്ങേറിയ ദിനേശ് കാര്‍ത്തിക്കിന് തൻെറ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷം തേടിയെത്തിയത് 2018 ലെ നിദാഹാസ് ട്രോഫി ഫൈനലിലാണ്.


കൊളംബോ സ്‌റ്റേഡിയത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഫൈനലിനിറങ്ങുമ്പോള്‍ ദിനേശ് കാര്‍ത്തിക്കെന്ന താരം തൻെറ 14 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ലഭിക്കാതിരുന്ന ഒരവസരമായിരുന്നു മുന്നില്‍ കണ്ടത്. അയാള്‍ ക്രീസിലേക്ക് എത്തുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 12 പന്തുകളില്‍ നിന്നും 34 റണ്‍സായിരുന്നു. 8 പന്തുകളില്‍ നിന്നും 29 റണ്‍സുമായി ഇന്ത്യയെ ആ 32 കാരന്‍ വിജയത്തിലേക്ക് നയിച്ചു. അവസാന പന്തില്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സായിരുന്നു. ഒരു നാടോടിക്കഥയിലെ നായകനെ പോലെ അവസാന പന്ത് അതിര്‍ത്തി മുകളിലൂടെ അടിച്ചുപറത്തി അയാള്‍ ഇന്ത്യക്ക് അസാധ്യമായ വിജയം നേടി കൊടുത്തു.

പിന്നിട്ട 14 വര്‍ഷത്തില്‍ ഒരിക്കല്‍ പോലുമില്ലാത്ത വിധം രാജ്യം ആ പേര് ആഘോഷിച്ചു. പ്രായം വെല്ലുവിളിയായി നില്‍ക്കുന്ന ധോണിക്കു പകരക്കാരനെ കണ്ടെത്തിയെന്ന് എല്ലാവരും വാഴ്ത്തി. നഷ്ടപ്പെട്ടതൊക്കെ അയാള്‍ നേടിയെടുക്കുമെന്ന് തോന്നിപ്പിച്ചു. പിന്നാലെ വന്ന ഐ.പി.എല്ലില്‍ ഗംഭീറിൻെറ പകരക്കാരനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിൻെറ നായകനുമായി ദിനേശ്. റോബിന്‍ ഉത്തപ്പയുടെ പേരായിരുന്നു എല്ലാവരുടേയും മനസിലുണ്ടായിരുന്നത്. പക്ഷെ കാലം അതിൻെറ കാവ്യനീതി നടപ്പാക്കുകയെന്ന വണ്ണം ആ വേഷം ദിനേശ് കാര്‍ത്തിക്കിന് നല്‍കി. കൊല്‍ക്കത്തയെ പ്ലേ ഓഫ് വരെ എത്തിക്കാന്‍ കാര്‍ത്തിക്കിന് സാധിച്ചു.


പിന്നാലെ വന്നത് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റായിരുന്നു. അഫ്ഗാൻെറ ആദ്യ ടെസ്റ്റ്. വൃഥിമാന്‍ സാഹക്ക് പരുക്കേറ്റത് കാര്‍ത്തിക്കിന് ഗുണമായി. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള വിളി കാര്‍ത്തിക്കിനെ തേടിയെത്തി. സാഹക്ക് പരിക്കേറ്റപ്പോള്‍ ആ അവസരം ലഭിച്ച പാര്‍ഥിവ് പട്ടേലെന്ന പഴയ 'എതിരാളി' പരാജയപ്പെട്ടതോടെയാണ് കാര്‍ത്തിക്കിന് തിരിച്ചു വരവിനുള്ള കളം ഒരുങ്ങിയത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. എല്ലാം ശരിയാകുന്നു എന്ന് നിനച്ചിരിക്കെ വീണ്ടും വിധി വില്ലനായി. തൊട്ടടുത്ത ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഋഷഭ് പന്തിൻെറ ചെറുപ്പത്തിനും ടീമിൻെറ ദീര്‍ഘകാല ഭാവിക്കും മുന്നില്‍ ദിനേശ് കാര്‍ത്തിക് പിന്തള്ളപ്പെട്ടു.


2004ലാണ് കാര്‍ത്തിക് ഇന്ത്യക്കായി അരങ്ങേറുന്നത്. ഇന്ത്യ ഒരു വിക്കറ്റ് കീപ്പര്‍ക്കായി തേടി നടന്നിരുന്ന കാലം. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സിലായിരുന്നു നീലക്കുപ്പായത്തില്‍ ദിനേശ് കാര്‍ത്തിക്കിൻെറ ആദ്യ മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ തന്നെ കൈവിട്ടിരുന്നു. ലോര്‍ഡ്‌സിലെ അവസാന മത്സരം മുഖം രക്ഷിക്കാനുള്ള അവസരമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുമുള്ള 19 കാരനത് തന്നെ അടയാളപ്പെടുത്താനും. ബാറ്റു കൊണ്ട് കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ഇംഗ്ലണ്ടിൻെറ ടോപ് സ്‌കോറര്‍ മൈക്കള്‍ വോഗണെ സ്റ്റമ്പ് ചെയത് ഇന്ത്യയെ കളിയിലേക്ക് കാര്‍ത്തിക് തിരികെ കൊണ്ടു വന്നു. 23 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. വോഗണെ പുറത്താക്കിയ കാര്‍ത്തിക്കിൻെറ സ്റ്റമ്പിങ് എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ഒരു വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനെ തേടിയുള്ള ഇന്ത്യയുടെ അലച്ചില്‍ അവസാനിച്ചെന്ന് കരുതി. കുറച്ച് മാസങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് ടെസ്റ്റിലും അരങ്ങേറി. എന്നാല്‍ 2005 ഡിസംബറില്‍ റാഞ്ചിയില്‍ നിന്നൊരു നീളന്‍ മുടിക്കാരന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തി. അവൻെറ വെടിക്കെട്ട് ബാറ്റിങ്ങിന്​ മുന്നില്‍ ദിനേശ് കാര്‍ത്തിക്കിൻെറ മോഹങ്ങള്‍ പൊലിഞ്ഞു. വിക്കറ്റിന് പിന്നിലും മുന്നിലും ഇന്ത്യയുടെ എക്കാലത്തേയും വിശ്വസ്തനായി ധോണി മാറുമ്പോള്‍ കരയ്​ക്കിരുന്ന് കളി കാണാനായിരുന്നു ദിനേശ് കാര്‍ത്തിക്കിൻെറ വിധി.


ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചെങ്കിലും ആദ്യം സാഹക്കും പിന്നാലെ ഋഷഭ് പന്തിനും മുന്നില്‍ കാര്‍ത്തിക് തഴയപ്പെട്ടു. ഇനിയങ്ങോട്ട് ഇന്ത്യക്കായൊരു ടെസ്റ്റ് മത്സരം കളിക്കാന്‍ ദിനേശ് കാര്‍ത്തിക്കിന് അവസരമുണ്ടാകുമോ എന്നത് സംശയമാണ്. പ്രായം 33 ആയി. എന്നും ഭാവിയിലേക്ക് നോക്കി തീരുമാനം എടുക്കുന്ന ബി.സി.സി.ഐ ഋഷഭ് പന്തില്‍ തങ്ങളുടെ ഉത്തരം കണ്ടെത്തിയിരിക്കുന്നു. ഒരിക്കല്‍ കൂടി കണക്ക് കൂട്ടലിലെ മത്സരത്തില്‍ ദിനേശ് കാര്‍ത്തിക് പരാജയപ്പെട്ടിരിക്കുന്നു.

ഇനി മുന്നിലുള്ളത് ഏകദിനവും ട്വൻറി 20യുമാണ്. ഓപ്പണറായി കരിയര്‍ ആരംഭിച്ച കാര്‍ത്തിക്കിന് ആ റോളിലേക്കുള്ള വാതിലടച്ചത് സെവാഗായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ദിനേശ് കാര്‍ത്തിക് തന്നെ അടയാളപ്പെടുത്തുന്നത് ഫിനിഷറുടെ റോളിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഫിനിഷര്‍ റോളിലേക്ക് അയാള്‍ വളര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം അഡ്‌ലെയ്ഡില്‍ ധോണിക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു കൊണ്ടാണ് ആ റോള്‍ ഏറ്റെടുക്കാന്‍ താന്‍ പ്രാപ്തനാണെന്ന് കാര്‍ത്തിക് തെളിയിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ച കളികളില്‍ ഏഴെണ്ണത്തിലും കാര്‍ത്തിക് നോട്ട് ഔട്ടായി ക്രീസിലുണ്ടായിരുന്നു. ഈ റെക്കോര്‍ഡില്‍ മുന്നിലുള്ളത് വിരാട് കോഹ്ലിയും ധോണിയും ജോ റൂട്ടും മാത്രമാണ്.


ട്വൻറി 20യില്‍ കാര്‍ത്തിക്കിന് മുന്നിലാരുമില്ല. ഏഴ് മത്സരങ്ങളിലാണ് ദിനേശ് കാര്‍ത്തിക് പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യ ജയിച്ചത്. ഇതില്‍ 141 റണ്‍സും നേടിയിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റാകട്ടെ 142.42 ആണ്. ടി20 യുടെ ആക്രമണ ശൈലിയല്ല ദിനേശ് കാര്‍ത്തിക്കിൻെറത്. പക്ഷെ സമ്മര്‍ദ്ദത്തെ നേരിടാനും ഷോട്ടുകളില്‍ വെറൈറ്റി കണ്ടെത്താനും അയാള്‍ക്ക് സാധിച്ചിട്ടുണ്ട്.

പക്ഷെ ആസ്‌ട്രേലിക്കെതിരായ ഏകദിന ടീം പ്രഖ്യാപിച്ചപ്പോള്‍ ആ ലിസ്റ്റില്‍ ദിനേശ് കാര്‍ത്തിക്കിൻെറ പേരുണ്ടായിരുന്നില്ല. ലോകകപ്പ് മുന്നിലെത്തി നില്‍ക്കെ ധോണിക്ക് പകരക്കാരനാകാന്‍ സാധിക്കില്ലെന്നും ഉറപ്പാണ്. രണ്ടാമതൊരു വിക്കറ്റ് കീപ്പറെ ഇന്ത്യ പരിഗണിക്കുന്നുണ്ടെങ്കില്‍ അത് ഋഷഭ് പന്തായിരിക്കുമെന്നുറപ്പാണ്. ഇതോടെ ദിനേശ് കാര്‍ത്തിക്കിൻെറ ലോകകപ്പ് മോഹങ്ങള്‍ ഏറെക്കുറെ അവസാനിച്ച മട്ടാണ്. എന്നാല്‍ ടി20 ടീമില്‍ ഇടം നേടാന്‍ സാധിച്ചത് ദിനേശ് കാര്‍ത്തികിന് നല്ല വാര്‍ത്തയാണ്. അതേ സമയം ഋഷഭ് പന്തെന്ന വാള്‍ തലക്ക് മുകളില്‍ കിടന്നാടുമ്പോള്‍ ഹാമില്‍ട്ടണിലേത് പോലെയുള്ള അബദ്ധങ്ങള്‍ സംഭവിക്കാനും പാടില്ല. കരിയറിലുടനീളം പകരക്കാരനോ രണ്ടാമനോ ആയിരുന്ന ദിനേശ് കാര്‍ത്തിക് തൻെറ സ്ഥാനം മുമ്പെങ്ങുമില്ലാത്ത വിധം അവകാശപ്പെടുന്നുണ്ട് ഇപ്പോള്‍.

Tags:    
News Summary - dinesh karthik story- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.