അന്ന് ഇന്ത്യക്കെതിരെ ഞാനുണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ; ഇപ്പോഴും നിരാശയുണ്ടെന്ന് സ്മിത്ത്

സിഡ്നി: ഇന്ത്യക്കെതിരേ 2018-19ല്‍ സ്വന്തം നാട്ടിൽ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ആസ്ട്രേലിയ ഏറ്റവും മിസ് ചെയ്തത് സ്റ്റീവ് സ്മിത്തിനെ ആയിരിക്കും. അന്ന് 2-1ന് കങ്കാരുക്കളെ വീഴ്ത്തി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഒാസീസ് മണ്ണിലെ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര വിജയം കൂടിയായിരുന്നു അത്. ഒടുവിൽ ആ പരമ്പരയെ കുറിച്ച് സ്റ്റാര്‍ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ സ്മിത്ത് വാചാലനായിരിക്കുകയാണ്.

അന്ന് കളിക്കാൻ സാധിക്കാത്തതിൽ ഇപ്പോഴും നിരാശയുണ്ടെന്ന് സ്മിത്ത് പറഞ്ഞു. പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ടതിനെ തുടർന്ന് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഈ പരമ്പരയില്‍ കളിക്കാനായിരുന്നില്ല. അന്നത്തെ ടെസ്റ്റ് പരമ്പരയിലെ മല്‍സരങ്ങളെല്ലാം കണ്ടിരുന്നു. ടീമിനു വേണ്ടി കളിക്കാതെ പുറത്തു നിന്നു കളി കാണേണ്ടി വന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കളിച്ചിരുന്നെങ്കില്‍ മത്സര ഫലത്തിൽ എനിക്കു മാറ്റം കൊണ്ടുവരാൻ സാധിക്കുമായിരുന്നു. അതുകൊണ്ടാണ് പരമ്പര നഷ്ടമായത് ഇപ്പോഴും അലട്ടുന്നതെന്നും സ്മിത്ത് പറഞ്ഞു.

അതേസമയം, വരാനിരിക്കുന്ന പരമ്പരയെ വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും സ്മിത്ത് പറഞ്ഞു. ടീമിെൻറ ക്യാപ്റ്റന്‍ സ്ഥാനത്തു മടങ്ങിയെത്തുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്കി. കളിക്കളത്തിലെത്തിയാല്‍ സ്വന്തം ജോലി നന്നായി നിറവേറ്റാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. കഴിയുന്നത്ര റണ്‍സെടുത്ത് ടീമിനെ വിജയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ മല്‍സരവും കളിക്കുന്നത്. ആരൊക്കെയാണ് ടീമില്‍ കളിക്കുന്നതെന്നോ, എന്താണ് സാഹചര്യമെന്നോ ഞാന്‍ നോക്കാറില്ലെന്നും സ്മിത്ത് വിശമദാക്കി.

17നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. അഡ്‌ലെയ്ഡില്‍ നടക്കുന്ന മല്‍സരം പകലും രാത്രിയുമായിട്ടാണ്. വിദേശത്ത് ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയാണിത്. ഒരേയൊരു പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമേ ഇന്ത്യ ഇതുവരെ കളിച്ചിട്ടുള്ളൂ. അത് കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.