ലണ്ടൻ: ക്രിക്കറ്റിലെ ദൗർഭാഗ്യങ്ങളുടെ പര്യായമാണ് ദക്ഷിണാഫ്രിക്ക. മഴയും അലസതയും ഡക്ക്വർത്ത് ലൂയിസ് നിയമവുമെല്ലാം അവർക്ക് മുന്നിൽ പലകുറി ഇരുൾ വീഴ്ത്തിയിട്ടുണ്ട്. 1999 ലെ ദക്ഷിണാഫിക്കൻ ലോകകപ്പ് സെമിയിലെ കുപ്രസിദ്ധമായ ആ റൺഔട്ട് ദുരന്തത്തിന് ജൂൺ 17ന് 22 വയസ്സ് തികയുകയാണ്.
സംഭവം ഇങ്ങനെ: ഇംഗ്ലണ്ടിൽ നടന്ന 1999 ലോകക്കപ്പിൽ ഏറ്റവുമധികം സാധ്യത കൽപിച്ചിരുന്ന ടീമുകളിലൊന്നായിരുന്നു ദക്ഷിണാഫ്രിക്ക. ടൂർണമെന്‍റിലുടനീളം പ്രതീക്ഷക്കൊത്ത പ്രകടനം തന്നെയാണ് ദക്ഷിണാഫ്രിക്ക കാഴ്ചവെച്ചതും. സെമിയിൽ ദക്ഷിണാഫ്രിക്കക്ക് എതിരാളിയായെത്തിയത് കരുത്തരായ ആസ്ട്രേലിയയാണ്. ആദ്യം ബാറ്റ്ചെയ്ത ആസ്ട്രേലിയയെ 213 റൺസിന് ചുരുട്ടിക്കെട്ടി ദക്ഷിണാഫ്രിക്ക പ്രതീക്ഷകൾ വാനോളമുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തിലെ തകർച്ചയിൽ നിന്നും കാലിസ്-ജോണ്ടി റോഡ്സ് സഖ്യം കരകയറ്റിയതോടെ പ്രതീക്ഷകൾ മുളപൊട്ടി.
ഒടുവിൽ അവസാന ഒാവറിൽ ജയിക്കാൻ വേണ്ടത് 9 റൺസ് എന്ന നിലയിലായി. തകർപ്പനടിക്ക് പേരുകേട്ട ടൂർണമെന്‍റിലെ സൂപ്പർതാരം ലാൻസ് ക്ളൂസ്നറാണ് ക്രീസിലുണ്ടായിരുന്നത്. കൂട്ടായുള്ളത് പതിനൊന്നാമനായി ഇറങ്ങിയ അലൻ ഡൊണാൾഡ്. ഓസീസിനായി അവസാന ഒാവർ എറിയാനെത്തിയത് ഡാമിയൻ ഫ്ളെമിംഗ്. ആദ്യെത്ത റണ്ട് പന്തും ബൗണ്ടറിയിലെത്തിച്ചെത്തിച്ച് ലാൻസ് ക്ലൂസ്നർ വിജയമുറപ്പിച്ചുവെന്ന് തോന്നിപ്പിച്ചു. സ്കോർ തുല്യ നിലയിൽ.
വിജയത്തിനായി ദക്ഷിണാഫ്രിക്കക്ക് വേണ്ടത് നാലുപന്തിൽ ഒരു റൺസ് മാത്രം. ഗാലറിയിൽ ദക്ഷിണാഫ്രിക്കൻ പതാകകൾ പാറിപ്പറന്നു. ഒാവറിലെ മൂന്നാം പന്തിൽ റൺസെടുക്കാൻ ക്ലൂസ്നർക്കായില്ല. നാലാം പന്ത് പതുക്കെ തട്ടിയിട്ട ക്ലൂസ്നർ റൺസിനായി ഒാടിയെങ്കിലും മറുവശത്ത് വൈകി ക്രീസിലെത്തിയ അലൻ ഡൊണാൾഡിനെ റൺഒൗട്ടാക്കി ഒാസ്ട്രേലിയൻ താരങ്ങൾ ആഘോഷം തുടങ്ങിയിരുന്നു. മത്സരം ടൈ ആയെങ്കിലും ടൂർണമെന്‍റിൽ മുമ്പ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതിന്‍റെ ആനുകൂല്യത്തിൽ ആസ്ട്രേലിയ ൈഫനലിലേക്ക് പ്രവേശിച്ചപ്പോൾ ദക്ഷിണാഫ്രിക്ക പുറത്തായി. കിരീടം നേടിയാണ് ആസ്ട്രേലിയ കുതിപ്പ് അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.