മെല്‍ബണ്‍: പത്തൊമ്പതുകാരന്‍ അലക്സാണ്ടര്‍ സ്വരേവക്ക് മുന്നില്‍ വിറച്ചുപോയ റാഫേല്‍ നദാല്‍, അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവില്‍ ആസ്ട്രേലിയന്‍ ഓപണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. സെറീന വില്യംസ്, മിലോസ് റോണിക്, ഗെയ്ല്‍ മോന്‍ഫില്‍സ് എന്നിവരും മുന്നോട്ട്.
പുരുഷ സിംഗ്ള്‍സില്‍ ഒമ്പതാം സീഡായ നദാലിനെ ആദ്യ സെറ്റില്‍ തന്നെ അട്ടിമറിച്ചായിരുന്നു 24ാം സീഡായ സ്വരേവ് തുടങ്ങിയത്. എന്നാല്‍, അടുത്ത സെറ്റില്‍ സ്പാനിഷ് താരം തിരിച്ചത്തെി. പിന്നീട് കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടം. മൂന്നാം സെറ്റ് ട്രൈബ്രേക്കര്‍ പോരാട്ടത്തിനൊടുവില്‍ ജര്‍മന്‍ കൗമാരക്കാരന്‍ പിടിച്ചതോടെ കളി ആവേശത്തിലേറി. നാലും അഞ്ചും സെറ്റിലേക്ക് മാറിയതോടെ പരിചയസമ്പത്തും ശാരീരിക കരുത്തും നദാലിന് തുണയായി. അവശനായ സ്വെരവിന് ആദ്യത്തെ വേഗം നിലനിര്‍ത്താനായില്ല. ഒടുവില്‍ മുന്‍ ചാമ്പ്യനെ വിറപ്പിച്ച് കീഴടങ്ങി. സ്കോര്‍ 4-6, 6-3, 6-7, 6-3, 6-2.
മികച്ച ഭാവിതാരമെന്ന അഭിനന്ദനം നല്‍കിയാണ് നദാല്‍ കൗമാരതാരത്തെ യാത്രയാക്കിയത്. ഗെയ്ല്‍ മോന്‍ഫില്‍സാണ് അടുത്ത റൗണ്ടില്‍ നദാലിന്‍െറ എതിരാളി. പുരുഷ വിഭാഗത്തിലെ മറ്റു മത്സരങ്ങളില്‍ മിലോസ് റോണിക് ഗില്‍ സിമോണിനെ തോല്‍പിച്ചാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. കഴിഞ്ഞ റൗണ്ടില്‍ 5.15 മണിക്കൂര്‍ കളിച്ച് റെക്കോഡിട്ട ക്രൊയേഷ്യയുടെ ഇവോ കര്‍ലോവികിനെ ബെല്‍ജിയം താരം ഡേവിഡ് ഗോഫിന്‍ വീഴ്ത്തി. ഡാനിയേല്‍ ഇവാന്‍സ്, ജോ വില്‍ഫ്രഡ് സോംഗ എന്നിവരും പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.
വനിത സിംഗ്ള്‍സില്‍ സെറീന വില്യംസ് നാട്ടുകാരി നികോള്‍ ഗിബ്സിനെ 6-1, 6-3 സ്കോറിന് വീഴ്ത്തി മുന്നേറി. കരോലിന്‍ വോസ്നിയാകിയെ വീഴ്ത്തി ബ്രിട്ടന്‍െറ ജൊഹാന കോന്‍റ, എകാതറീന മകറോവ, ജെന്നിഫര്‍ ബ്രാഡി, കരോലിന പ്ളിസ്കോവ, സ്വെ്ലാന കുസ്നെറ്റ്സോവ എന്നിവരും പ്രീക്വാര്‍ട്ടറില്‍ കടന്നു.
മിക്സഡ് ഡബ്ള്‍സില്‍ സാനിയ മിര്‍സ-ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിക്, രോഹന്‍ ബൊപ്പണ്ണ-കാനഡയുടെ ഗബ്രിയേല ഡബ്രോസ്കി എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.