വിംബ്ള്‍ഡണ്‍: മുന്‍ ലോക ഒന്നാം നമ്പറായ സെറീനയും, സഹോദരി വീനസ് വില്യംസും വിംബ്ള്‍ഡണ്‍ ഓപണ്‍ ടെന്നിസിന്‍െറ വനിതാ സിംഗ്ള്‍സ് സെമിഫൈനലില്‍ കടന്നു. പുരുഷ സിംഗ്ള്‍സില്‍ ആന്‍ഡി മറേ, ലൂകാസ് പൗളി, തോമസ് ബെര്‍ഡിച്, മിലോസ് റവോണിക് എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നിലവിലെ ജേതാവായ സെറിന പവ്ല്യൂചെങ്കോവയെ 6-4, 6-4 സ്കോറിന് തോല്‍പിച്ചാണ് സെമിയില്‍ കടന്നത്. അഞ്ചു തവണ വിംബ്ള്‍ഡണ്‍ ജേതാവായ വീനസ് കസാഖ്സ്താന്‍ താരമായ യറോസ്ളാവ ഷ്വെദാവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പിച്ചത്. ആദ്യ സെറ്റില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തിയ ഷ്വെദാവയെ ടൈബ്രേക്കറില്‍ അടിയറ പറയിച്ച വീനസ് അടുത്ത സെറ്റ് ഏകപക്ഷീയമായി വിജയിച്ചു. സ്കോര്‍: 7-6, 6-2. 2009നുശേഷം ആദ്യമായാണ് വീനസ് വിംബ്ള്‍ഡണ്‍ സെമിയില്‍ കടക്കുന്നത്. ആസ്ട്രേലിയയുടെ നിക് കിര്‍ഗിയോസിനെ തുടര്‍ച്ചയായ മൂന്ന് സെറ്റുകള്‍ക്ക് തുരത്തിയാണ് ലോക രണ്ടാം നമ്പര്‍ സ്കോട്ലന്‍ഡിന്‍െറ ആന്‍ഡി മറേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഫ്രാന്‍സിന്‍െറ ലൂകാസ് പൗളി അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിലായിരുന്നു ആസ്ട്രേലിയന്‍ താരം ബെര്‍നാഡ് ടോമികിനെ മറികടന്നത്. കാനഡക്കാരന്‍ മിലോസ് റവോണിക് ബെല്‍ജിയത്തിന്‍െറ ഡേവിഡ് ജോഫിനെ പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.