വിന്‍സിയുടെ ചിരിയും സെറീനയുടെ കണ്ണീരും

ന്യൂയോര്‍ക്ക്: ചരിത്രത്തിലേക്ക് രണ്ട് മത്സരം അകലെ കാലിടറി വീണ സെറീന വില്യംസ് ടെന്നിസ് ലോകത്തിന് നല്‍കിയത് അപ്രതീക്ഷിത ഞെട്ടലാണ്. കലണ്ടര്‍ സ്ളാമെന്ന സ്വപ്നനേട്ടത്തിലേക്ക് 27 വര്‍ഷത്തിന് ശേഷം പുതിയൊരവകാശി കൂടി എത്തുമെന്ന് ഉറപ്പിച്ച് കാത്തിരുന്നവരെ നിരാശയിലാക്കിയാണ് സെമിയില്‍ സെറീനയുടെ കീഴടങ്ങല്‍. യു.എസ് ഓപണ്‍ ഫൈനലിന്‍െറ ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് കുത്തനെ ഇടിഞ്ഞത് ഇതിന്‍െറ ഒരു തെളിവ് മാത്രമാണ്.

ഇറ്റലിയുടെ സീഡില്ലാ താരം റോബര്‍ട്ട വിന്‍സിയോട് പോരിനിറങ്ങുമ്പോള്‍ സെറീനയുടെ വിജയത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. കരിയറില്‍ ആദ്യമായി ഗ്രാന്‍ഡ്സ്ളാം സെമിക്കിറങ്ങിയ 32കാരിയായ വിന്‍സിയെ സെറീനക്കൊത്ത എതിരാളിയായി കാണാന്‍ ഇനിയും ടെന്നിസ് ലോകം തയാറാകുമെന്ന് തോന്നുന്നില്ല. പക്ഷെ, ചില ദിവസങ്ങള്‍ അങ്ങിനെയാണ്, തൊട്ടതെല്ലാം പിഴക്കും-ഇതു തന്നെയാണ് സെറീനയുടെ പരശീലകന്‍ പാട്രിക്ക് മൗറാതോഗ്ളുവിന് പറയാനുള്ളതും.
"
ഫൈനലിലേക്കുള്ള കുതിപ്പ് സൂചിപ്പിച്ചാണ് സെമിയിലെ ആദ്യ സെറ്റ് സെറീന 6^1ന് കൈയടക്കിയത്. അടുത്ത രണ്ട് സെറ്റിലും 4^6 സ്കോറിന് അപ്രതീക്ഷിതമായി കീഴടങ്ങി ചരിത്രനേട്ടം കൈവിടുകയായിരുന്നു. മത്സരത്തിനിടെ സെറീനയുടെ കണ്ണില്‍ നിന്ന് വീണ മിഴിനീര്‍ വരാന്‍ പോകുന്ന അപകടത്തിന്‍െറ സൂചന കൂടിയായിരുന്നു. ഒരുപക്ഷെ ചരിത്രം തിരുത്താന്‍ ഇനിയൊരവസരം കിട്ടില്ളെന്ന യാഥാര്‍ഥ്യം 33കാരിയായ സെറീനക്ക് തന്നെ ബോധ്യമായിട്ടുണ്ടാവും. അതുകൊണ്ട് തന്നെ തോല്‍വിയെ കുറിച്ച് ഒന്നും പറയാന്‍ സെറീന കൂട്ടാക്കിയില്ല. ഈ പരാജയം തനിക്ക് എത്രമാത്രം നിരാശയുണ്ടാക്കി എന്നതിനെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു സെറീനയുടെ പ്രതികരണം. വിന്‍സിയെ അഭിനന്ദിച്ച സെറീന സമ്മര്‍ദം മൂലമല്ല താന്‍ പരാജയപ്പെട്ടതെന്നും പറയുന്നു. ജീവിതത്തിലെ ഏറ്റവും നല്ല മത്സരം എന്നാണ് വിന്‍സി ഈ വിജയത്തെ വിശേഷിപ്പിച്ചത്. മത്സരത്തിന്‍െറ അവസാന നിമിഷങ്ങളില്‍ സമ്മര്‍ദം ഉണ്ടായെങ്കിലും സെറീനയാണ് എതിര്‍കോര്‍ട്ടില്‍ നില്‍ക്കുന്നതെന്ന കാര്യം മറന്നാണ് താന്‍ കളിച്ചതെന്നും വിന്‍സി പറയുന്നു.

ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായാണ് 43ാം റാങ്കുകാരി വിന്‍സിയുടെ വിജയം വിലയിരുത്തപ്പെടുന്നത്. 1984ല്‍ കലണ്ടര്‍ സ്ളാമിന് രണ്ട് മത്സരം അകലെ 19വയസുകാരി ഹെലേനോ സുകോവയോട് തോറ്റ് പുറത്തായ മാര്‍ട്ടീന നവരത്ലോവയെ അനുസ്മരിപ്പിക്കുന്നതായിരുന്നു സെറീനയുടെ പരാജയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.