ദ്യോകോവിച്ചും സിലിച്ചും നേര്‍ക്കുനേര്‍

ന്യൂയോര്‍ക്: ഹോളിവുഡ് താരകങ്ങള്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി, ലോകം കണ്ണുനട്ടിരുന്ന സഹോദരപ്പോരാട്ടം സെറീന വില്യംസ് സ്വന്തം പേരില്‍ കുറിച്ചു. യു.എസ് ഓപണ്‍ വനിത സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ സഹോദരി വീനസ് വില്യംസിനെ നേരിട്ട സെറീന മൂന്നു സെറ്റുകള്‍ അതിജീവിച്ചാണ് ജയം തന്‍േറതാക്കിയത്. 6^2, 1^6, 6^3ന് വീനസിനെ മുട്ടുകുത്തിച്ച ലോക ഒന്നാം നമ്പര്‍, കലണ്ടര്‍ സ്ളാം എന്ന സ്വപ്നത്തിന് ഒരു പടികൂടി അടുത്ത് സെമിഫൈനലില്‍ ഇടംനേടി. ആദ്യ സെറ്റ് അനായാസം നേടിയ സെറീനയെ ഞെട്ടിച്ച് ശക്തമായി തിരിച്ചടിച്ച വീനസ്, രണ്ടാം സെറ്റ് സ്വന്തമാക്കി പോരാട്ടം നീട്ടുകയായിരുന്നു.

നിര്‍ണായക മൂന്നാം സെറ്റില്‍ തുടക്കത്തിലേ വീനസിന്‍െറ സര്‍വീസ് ബ്രേക്ചെയ്ത് മുന്നേറിയ സെറീന അത് മുതലാക്കി സെറ്റും മത്സരവും കൈപ്പിടിയിലാക്കി. ഗ്രാന്‍ഡ്സ്ളാമില്‍ താരത്തിന്‍െറ തുടര്‍ച്ചയായ 33ാം ജയമാണിത്. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ സീഡ് ചെയ്യപ്പെടാത്ത ഇറ്റാലിയന്‍ താരം റോബര്‍ട്ട വിന്‍ചിയാണ് നിലവിലെ ചാമ്പ്യന്‍െറ എതിരാളി. സീഡ് ചെയ്യപ്പെടാത്തവരുടെ മത്സരത്തില്‍ ഫ്രഞ്ചുകാരി ക്രിസ്റ്റിന മ്ളാഡെനോവിച് ഉയര്‍ത്തിയ കനത്ത വെല്ലുവിളി മറികടന്നാണ് വിന്‍ചി കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ളാം സെമി ബെര്‍ത്ത് നേടിയെടുത്തത്. 6^3, 5^7, 6^4ന് വിന്‍ചി ക്വാര്‍ട്ടര്‍ ജയിച്ചുകയറി.



പുരുഷ സിംഗ്ള്‍സില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചും നിലവിലെ ചാമ്പ്യന്‍ മരിന്‍ സിലിച്ചും ആദ്യ സെമിയില്‍ ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ സ്പെയിനിന്‍െറ 18ാം സീഡ് ഫെലിസിയാനോ ലോപസിനെ നാലു സെറ്റ് പോരാട്ടത്തില്‍ തോല്‍പിച്ചാണ് ദ്യോകോവിച് മുന്നേറിയത്. 6^1, 3^6, 6^3, 7^-6(7^2) സ്കോറിന് സെര്‍ബിയന്‍ താരം മത്സരം നേടി. 19ാം സീഡ് ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ മരിന്‍ സിലിച് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആദ്യ രണ്ടു സെറ്റുകള്‍ അനായാസം നേടിയതിനു പിന്നാലെ മൂന്നും നാലും സെറ്റുകള്‍ വിട്ടുനല്‍കിയ സിലിച് നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ഉണര്‍ന്നുകളിച്ചാണ് ആയുസ്സ് നീട്ടിയെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.