നിഷികോറി പുറത്ത്; നദാല്‍ പൊരുതിക്കയറി

ന്യൂയോര്‍ക്: രണ്ട് വന്‍ അട്ടിമറികള്‍ക്കൊപ്പം കരുത്തരുടെ മുന്നേറ്റവും യു.എസ് ഓപണ്‍ ഗ്രാന്‍ഡ്സ്ളാം ടെന്നിസിന് തുടക്കം. പുരുഷ സിംഗ്ള്‍സ് നിലവിലെ റണ്ണര്‍അപ്പും  ലോക നാലാം നമ്പറുമായ ജപ്പാന്‍െറ കി നിഷികോറി ആദ്യ കടമ്പയില്‍ വീണതാണ് ഫ്ളഷിങ് മെഡോയിലെ കളിപ്രേമികളെ ആദ്യ ദിനം ഞെട്ടിച്ച മത്സരഫലം. വനിതകളില്‍  ഏഴാം സീഡ് അന ഇവാനോവിച്ചിന്‍െറ വീഴ്ചയാണ് അട്ടിമറിക്കൂട്ടത്തില്‍ ഇടംപിടിച്ച രണ്ടാം തോല്‍വി. മറ്റു പ്രമുഖരുടെ പ്രതീക്ഷകള്‍ക്ക് കാര്യമായ കോട്ടം തട്ടാതിരുന്ന ദിനത്തില്‍ നാലു സെറ്റ് നീണ്ട തകര്‍പ്പന്‍ പോരാട്ടം അതിജീവിച്ച് മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ ഒന്നാം റൗണ്ട് പിന്നിട്ടു. ടോപ് സീഡുകളായ നൊവാക് ദ്യോകോവിചും സെറീന വില്യംസും രണ്ടാം റൗണ്ടിലേക്ക് അനായാസം കുതിച്ചു.



41ാം റാങ്കിലുള്ള ഫ്രഞ്ച് താരം ബെനോയ്റ്റ് പയ്റെയില്‍ നിന്നാണ് ഏഷ്യയിലെ ഒന്നാം നമ്പര്‍ താരമായ നിഷികോറി പരാജയം രുചിച്ചത്. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 4^6, 6^3, 6^4, 6^7, 4^6 എന്ന സ്കോറിന് താരം അടിയറവ് പറഞ്ഞു. ആദ്യമായാണ് പയ്റെ മുന്‍നിര സീഡിലുള്ള ഒരാളെ തോല്‍പിക്കുന്നത്. സിന്‍സിനാറ്റി ഓപണ്‍ പരിക്ക് കാരണം ഒഴിവാക്കിയ നിഷികോറിയുടെ കളിയുടെ കാര്യത്തില്‍ ആദ്യം മുതല്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ നിലയില്‍ പരിക്കിന്‍െറ നിഴലില്‍ നിന്ന് കളിച്ചാണ് ഗ്രാന്‍ഡ്സ്ളാം ഫൈനലില്‍ കടന്ന ആദ്യ ഏഷ്യന്‍ താരമെന്ന നേട്ടത്തിലേക്ക് കുതിച്ചത്. എന്നാല്‍, ഇത്തവണ കരിയറിലെ മികച്ച റാങ്കിങ്ങിന്‍െറ ബലത്തില്‍ ഇറങ്ങിയിട്ടും നിഷികോറിക്ക് കരകയറാനായില്ല.

ഒരു സീസണില്‍ നാലു ഗ്രാന്‍ഡ് സ്ളാമും നേടി കലണ്ടര്‍ സ്ളാം സ്വന്തം പേരില്‍ കുറിക്കാനിറങ്ങിയ സെറീന വില്യംസ് എതിരില്ലാത്ത പ്രകടനവുമായാണ് റഷ്യയുടെ വിതാലിയ ഡിയാചെങ്കോയെ തുരത്തിയത്.സ്കോര്‍: 6^0, 2^0. ആദ്യ സെറ്റ് 6^0ന് സ്വന്തമാക്കിയ സെറീന രണ്ടാം സെറ്റില്‍ 2^0ന് മുന്നിട്ട് നില്‍ക്കുമ്പോള്‍ ഇടങ്കാലിന് പരിക്കേറ്റ് എതിരാളി പിന്മാറുകയായിരുന്നു. സഹോദരി വീനസ് വില്യംസും മൂന്നു സെറ്റ് നീണ്ട പോരാട്ടം കടന്ന് രണ്ടാം റൗണ്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. പോര്‍ട്ടോ റിക്കോയുടെ മോണിക്ക പ്യൂഗിനെ 6^4, 6^7, 6^3 ന് തോല്‍പിച്ചാണ് വീനസ് കുതിച്ചത്.



പുരുഷവിഭാഗത്തില്‍ ഒന്നാം സീഡ് ദ്യോകോവിച് ഏകപക്ഷീയമായ പോരിലൂടെയാണ് രണ്ടാം റൗണ്ടിലത്തെിയത്. ഒരുമണിക്കൂര്‍ 11 മിനിറ്റുകൊണ്ട് കളി അവസാനിപ്പിച്ച ദ്യോകോവിച് ബ്രസീലിന്‍െറ ജാവോ സൂസയെ 6^1, 6^1, 6^1ന് തറപറ്റിച്ചു.
കരിയറിലെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്ന സ്പാനിഷ് വമ്പന്‍ റാഫേല്‍ നദാല്‍ ശരിക്കും വിയര്‍ത്ത് ജയിക്കുകയായിരുന്നു. 33ാം റാങ്കിലുള്ള ക്രൊയേഷ്യയുടെ യുവതാരം ബോര്‍ന കോറിക് വന്‍ വെല്ലുവിളിയാകുമെന്ന് കരുതിയ ഘട്ടത്തില്‍ തന്‍െറ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് പൊരുതിയാണ് നദാല്‍ ജയം പിടിച്ചത്. സ്കോര്‍: 6^3, 6^2, 4^6, 6^4. ആദ്യ രണ്ട് സെറ്റും അനായാസം പിടിച്ച നദാലിനെ മൂന്നാം സെറ്റില്‍ കോറിക് തളച്ചിട്ടു. എന്നാല്‍, നാലാം സെറ്റില്‍ വീറോടെ പോരാടിയ ലോക എട്ടാം നമ്പര്‍ താരം 6^4ന് സെറ്റും മത്സരവും പിടിച്ചടക്കുകയായിരുന്നു.

50ാം റാങ്കിലുള്ള സ്ളൊവാക്യയുടെ ഡൊമിനിക സിബുല്‍കോവയുടെ മുന്നിലാണ് സെര്‍ബ് താരം അന ഇവാനോവിച്ച് പരാജയപ്പെട്ടത് (സ്കോര്‍: 6^3, 3^6, 6^3). ഷറപ്പോവ പിന്മാറിയതോടെ സെറീനയുടെ മുഖ്യ എതിരാളിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നത് ഇവാനോവിച്ചിനെയായിരുന്നു.
ഏഴാം സീഡ് സ്പെയിനിന്‍െറ ഡേവിഡ് ഫെററര്‍, ഒമ്പതാം സീഡ് ക്രൊയേഷ്യയുടെ സിലിക് തുടങ്ങിയവരും വിജയം കണ്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.