ദോഹ: 10,000 ഡോളര്‍ സമ്മാനത്തുകയുള്ള ആറാമത് ഖത്തര്‍ ഐ.ടി.എഫ് ഫ്യൂച്ചേര്‍സ് ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം ഹാദിന്‍ ബാവക്ക് ഡബിള്‍സ് കിരീടം. കഴിഞ്ഞ ദിവസം ദോഹയിലെ ഖലീഫ ഇന്‍റര്‍നാഷണല്‍ ടെന്നിസ് ആന്‍റ് സ്ക്വാഷ് കോംപ്ളക്സില്‍ നടന്ന ഫൈനലില്‍ ചൈനയുടെ ആവോസിയാങ് വാങിനൊപ്പം ചേര്‍ന്നാണ് ഇന്ത്യന്‍ താരം കിരീടനേട്ടത്തിലത്തെിയത്. ഫൈനലില്‍ ജര്‍മന്‍ സഖ്യമായ ലൂക്ക് ബാംബ്രിഡ്ജ്-മാറ്റ്സ് മൊറാങ് സഖ്യത്തെയാണ് ഹാദിന്‍-വാങ് സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍ 6-2, 3-6, 10-3. കേരളത്തിന്‍െറ ഒന്നാം നമ്പര്‍ താരമായ ഹാദിന്‍ ബാവ, ഡബിള്‍സില്‍ ലോകറാംഗിങില്‍ 1761ാം സ്ഥാനത്താണെങ്കിലും ഇന്ത്യന്‍ ഡബിള്‍സ് റാങ്കിംഗില്‍ 18ാം സ്ഥാനത്താണ്. സിംഗിള്‍സില്‍ എ.ടി.പി ലോകറാങ്കിങ്ങില്‍ 982 ആണ് സ്ഥാനം.
ദോഹയിലെ വിജയത്തോടെ ഡബിള്‍സ് റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷ. ആറാം വയസില്‍ ടെന്നിസ് കോര്‍ട്ടില്‍ റാക്കറ്റേന്തി തുടങ്ങിയ തിരൂര്‍ സ്വദേശിയായ ഹാദിന്‍ ബാവയുടെ കന്നി ഫ്യൂച്ചേഴ്സ് ടെന്നിസ് കിരീടമാണ് ഇത്. വിദേശകോച്ചുമാര്‍ക്ക് കീഴില്‍ കളിക്കാന്‍ തുടങ്ങിയതോടെയാണ് ഹാദിന്‍െറ കരിയറില്‍ കുതിപ്പ് തുടങ്ങിയത്. സബ് ജൂനിയര്‍ തലത്തിലും അണ്ടര്‍ 18 വിഭാഗത്തിലും നിരവധി കിരീടങ്ങള്‍ നേടിയിട്ടുള്ള ഹാദിന്‍ ബാവ, അവസാനം നടന്ന ദേശീയ ഗെയിംസില്‍ കേരളത്തിനായി വെങ്കല മെഡല്‍ നേടിയിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഐ.ടി.എഫ് ചാമ്പ്യന്‍ഷിപ്പുകളില്‍ സിംഗിള്‍സിലും ഡബ്ള്‍സിലും ഫൈനല്‍ കളിച്ച ഏക മലയാളി താരം കൂടിയാണ് ഹാദിന്‍ ബാവ. 21കാരനായ ഹാദിന്‍ ബാവ മുംബൈയില്‍ കൊമേഴ്സില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ഇന്നലെ ഖലീഫ ഇന്‍റര്‍നാഷണല്‍ ടെന്നിസ് ആന്‍റ് സ്ക്വാഷ് കോംപ്ളക്സില്‍ നടന്ന ചടങ്ങില്‍ സമ്മാനദാനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.