സംഗ്രൂർ (പഞ്ചാബ്): ദേശീയ സ്കൂൾ കായികമേളയുടെ സബ് ജൂനിയർ, ജൂനിയർ വിഭാഗം മത്സരങ്ങളിൽ കേരളത്തിന് നിരാശജനകമായ തുടക്കം. സംഗ്രൂർ വാർ ഹീറോസ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച 17 ഫൈനലുകൾ പൂർത്തിയായപ്പോൾ ഒന്നുവീതം വെള്ളിയും വെങ്കലവും മാത്രമാണ് മെഡൽ പട്ടികയിൽ കേരളത്തിെൻറ സമ്പാദ്യം. ഉത്തരേന്ത്യൻ താരങ്ങൾ തിളങ്ങിയ ദിനത്തിൽ 20.5 പോയൻറുമായി പത്താം സ്ഥാനത്താണ് കേരളം. 36 പോയൻറുള്ള ഉത്തർപ്രദേശാണ് ഒന്നാമത്.
തമിഴ്നാടും ( 35 പോയൻറ്) ഹരിയാനയും (34 പോയൻറ്) പിന്നാലെയുണ്ട്. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ തിരുവനന്തപുരം ജി.വി. രാജ സ്കൂളിലെ എസ്. അക്ഷയ് ആണ് വെള്ളി നേടിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ അക്ഷയ് 49.23 സെക്കൻഡിലാണ് രണ്ടാമതായത്. ഈ പ്ലസ് വൺ വിദ്യാർഥിയുടെ ആദ്യ ദേശീയ മെഡലാണിത്. സബ് ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിൽ പാലക്കാട് കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസിലെ കെ. അഖില മോൾ 1. 48 മീറ്റർ ചാടി വെങ്കലം നേടി.
ജൂനിയർ പെൺകുട്ടികളുടെ 1500 മീറ്ററിൽ മെഡൽ പ്രതീക്ഷയായിരുന്ന കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസിലെ കെ.പി. സനിക അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ പി.ടി. ഉഷയുടെ ശിഷ്യകളായ എൽഗ തോമസും പ്രതിഭ വർഗീസും യഥാക്രമം അഞ്ചും എട്ടും സ്ഥാനത്തെത്തി. വെള്ളിയാഴ്ച എട്ട് ഫൈനലുകൾ അരങ്ങേറും.
അഞ്ച് റെക്കോഡുകൾ
അഞ്ച് റെക്കോഡുകളാണ് വ്യാഴാഴ്ച വാർ ഹീറോസ് സ്റ്റേഡിയത്തിൽ പിറന്നത്. ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ യു.പിയുടെ ഉത്തം യാദവ് പുതിയ സമയം കുറിച്ചു -മൂന്ന് മിനിറ്റ് 54.11 സെക്കൻഡ്. 2017ൽ യു.പിയുടെ അനു കുമാർ സ്ഥാപിച്ച മൂന്ന് മിനിറ്റ് 56.85 സെക്കൻഡാണ് വഴിമാറിയത്. രണ്ടും മൂന്നും സ്ഥാനത്തെത്തിയ മധ്യപ്രദേശിെൻറ അർജുൻ വസ്കാലെയും അഭിഷേക് താക്കൂറും ദേശീയ റെക്കോഡ് സമയം തിരുത്തി.
ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിലും റെക്കോഡ് പിറന്നു. ഹരിയാനയുടെ ഖ്യാതി മാത്തൂർ 1.68 മീറ്റർ ഉയർന്നാണ് റെക്കോഡ് നേടിയത്. അസമിെൻറ ലെയ്വിൻ നർസാറിയുടെ റെക്കോഡ് ഒരു സെൻറീമീറ്റർ വ്യത്യാസത്തിനാണ് ഇല്ലാതായത്. കേരളത്തിെൻറ റോഷ്ന അഗസ്റ്റിൻ (1.63 മീ.) അഞ്ചും കെ.സി. അഞ്ജിമ (1.55 മീ.) ഏഴും സ്ഥാനമാണ് നേടിയത്. ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കേന്ദ്രീയ വിദ്യാലയ സംഘാതെൻറ സാനിയ യാദവ് 44.25 മീറ്റർ എറിഞ്ഞ് റെക്കോഡിനുടമയായി.
സബ് ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ യു.പി യുടെ അശുതോഷ് ദുബെയും (17.25 മീറ്റർ) ജൂനിയർ ആൺകുട്ടികളുടെ അഞ്ച് കി.മീ നടത്തത്തിൽ മധ്യപ്രദേശിെൻറ ബജ്റംഗി പ്രജാപതിയും (20 മിനിറ്റ് 42.71 സെ.) റെക്കോഡ് നേടി. ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ തമിഴ്നാടിെൻറ എസ്. ലോകേശ്വരൻ 7.23 മീറ്റർ ചാടി സ്വർണം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.