ന്യൂഡൽഹി: കോവിഡിനിടയിലെ മഹാപോരാട്ടത്തിന് നാളെ തുടക്കമാകും. കളികളെല്ലാം മുടങ്ങിയപ്പോൾ ലോക ചെസ് ഫെഡറേഷെൻറ മനസ്സിലുദിച്ച ഓൺലൈൻ നേഷൻസ് കപ്പ് ചെസ് ചാമ്പ്യൻഷിപ് നാളെ മുതൽ. ഫിഡെയും ചെസ് ഡോട്ട്കോം വെബ്സൈറ്റും ചേർന്നാണ് ലോകോത്തര താരങ്ങൾ മത്സരിക്കുന്ന ആറ് ടീമുകളുടെ ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. നിലവിലെ ലോകചാമ്പ്യൻ മാഗ്നസ് കാൾസൻ മാത്രമാണ് ശ്രദ്ധേയ മിസ്സിങ്. ചൈനയാണ് ടോപ് സീഡ്. യൂറോപ്പ്, റഷ്യ, അമേരിക്ക, ഇന്ത്യ, റെസ്റ്റ് ഓഫ് വേൾഡ് എന്നിവരാണ് ടീമുകൾ.
വിശ്വനാഥൻ ആനന്ദ് നയിക്കുന്ന ഇന്ത്യൻ ടീമിൽ വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ, ബി. അദിബൻ, കൊനേരു ഹംപി, ഡി. ഹരിക എന്നിവരാണുള്ളത്. മുൻ ലോകചാമ്പ്യൻ വ്ലാദിമിർ ക്രാംനിക് ആണ് ടീം ഉപദേശകൻ.
ഡിങ് ലിറെൻ, വാങ് ഹാവോ, വെ യി, നാലു തവണ ലോകചാമ്പ്യനായ കൊ യിഫാൻ, വനിത ലോക ചാമ്പ്യൻ ജു വെൻജുൻ എന്നിവരടങ്ങിയ ചൈനയാണ് ശക്തർ. ലെവോൻ അരോണിയൻ, അനിഷ് ഗിരി, മാക്സിമി വാഷിയർ എന്നിവരടങ്ങിയതാണ് യൂറോപ്യൻ ടീം. റഷ്യൻ ഇതിഹാസം ഗാരി കാസ്പറോവാണ് യൂറോപ്യൻ ക്യാപ്റ്റൻ.
ഫബിയാനോ കറൗന, ഹികാരു നകാമുറ, ഐറിന ക്രുഷ് എന്നിവരാണ് അമേരിക്കൻ ടീമിലെ പ്രമുഖർ. സെർജി കരാകിൻ, വ്ലാഡിസ്ലാവ് അർടെമിവ് എന്നിവർ റഷ്യൻ ടീമിലും അണിനിരക്കും. ഇന്ത്യൻ സമയം വൈകീട്ട് 6.30നും രാത്രി എട്ടിനുമാണ് മത്സരങ്ങൾ. മേയ് 10നാണ് സൂപ്പർ ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.