കൊൽക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനൽ റൗണ്ട് പോരാട്ടങ്ങൾക്ക് കൊൽക്കത്തയിൽ ഇന്ന് കിക്കോഫ്. ആദ്യ ദിനത്തിൽ കളത്തിലിറങ്ങുന്ന കേരളം ചണ്ഡിഗഢിനെ നേരിടും. ഗ്രൂപ് ‘എ’യിലെ പ്രബലരായ പശ്ചിമബംഗാളും മണിപ്പൂരും തമ്മിൽ ഉച്ചക്കുശേഷം മൂന്നു മണിക്കാണ് ഉദ്ഘാടന മത്സരം. ഹൗറ മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് കളി. ഇതേ സമയം രബീന്ദ്ര സരോബാർ സ്റ്റേഡിയത്തിലാണ് കേരളം-ചണ്ഡിഗഢ് പോരാട്ടം. മഹാരാഷ്ട്രയാണ് ഗ്രൂപ്പിലെ അഞ്ചാമത്തെ ടീം. ഗ്രൂപ് ‘ബി’ മത്സരങ്ങൾ നാളെ ആരംഭിക്കും.
കിരീടസ്വപ്നവുമായി കേരളം ഡൽഹിയിൽ 2004-05 സീസണിലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്. സിൽവസ്റ്റർ ഇഗ്നേഷ്യസ് നയിച്ച ടീം പഞ്ചാബിനെ വീഴ്ത്തി 3-2 കേരളത്തിന് അഞ്ചാം കിരീടം സമ്മാനിച്ച ശേഷം സന്തോഷം കേരളത്തിലെത്തിയിട്ടില്ല.
കേരളം വേദിയായ 2013ൽ ഫൈനലിൽ സർവിസസിനോട് കീഴടങ്ങി. കഴിഞ്ഞ തവണ ഗോവയിൽ സെമിയിൽ പൊരുതിവീണു. ഇക്കുറി കോച്ച് സതീവൻ ബാലനു കീഴിലാണ് രാഹുൽ രാജും സംഘവും കിരീടസ്വപ്നവുമായി കളത്തിലെത്തുന്നത്. ബംഗളൂരുവിൽ നടന്ന യോഗ്യത റൗണ്ടിൽ ഗ്രൂപ് ചാമ്പ്യന്മാരായ ടീമിൽ മാറ്റമൊന്നുമില്ലാതെയാണ് കൊൽക്കത്തയിലെത്തിയത്.
ഒന്നിച്ച് കളിച്ചതും മാസങ്ങൾ നീണ്ട പരിശീലനവും ടീമിന് ഗുണകരമാവുമെന്ന് കോച്ച് സതീവൻ ബാലൻ പറഞ്ഞു. ‘‘ടീം നേരത്തേ എത്തി. മത്സര ഗ്രൗണ്ട് പരിശീലനത്തിന് ലഭിച്ചിട്ടില്ല. ബംഗാളും മണിപ്പൂരുമാണ് വെല്ലുവിളി. എങ്കിലും ഗ്രൂപ് ചാമ്പ്യന്മാരാവാനാണ് ശ്രമം’’ -അദ്ദേഹം പറഞ്ഞു.
ഗ്രൂപ് എ: ബംഗാൾ, ചണ്ഡിഗഢ്, മണിപ്പൂർ, കേരളം, മഹാരാഷ്ട്ര
ഗ്രൂപ് ബി: ഗോവ, മിസോറം, ഒഡിഷ, പഞ്ചാബ്, കർണാടക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.