കൊച്ചി: താരകങ്ങൾ മിന്നിമാഞ്ഞ നക്ഷത്രരാവിൽ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണ് വർണാഭ തുടക്കം. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ 37,462 കാണികൾക്ക് മുന്നിൽ ആദ്യ മത്സരത്തിനിറങ്ങിയ മലയാളത്തിെൻറ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിന് സമനിലയോടെ തുടക്കം.
നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തൻ ടീമായ എ.ടി.കെയോടാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾരഹിത സമനില വഴങ്ങിയത്.
കഴിഞ്ഞ സീസൺ ഫൈനലിലെ തോൽവിക്ക് കടംവീട്ടാനിറങ്ങിയ കേരളം, കൊൽക്കത്തൻ ഗോൾമുഖം ആക്രമിച്ചെങ്കിലും വലമാത്രം കുലുങ്ങിയില്ല. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫും നൃത്തച്ചുവടുകളുമായെത്തിയ ഉദ്ഘാടന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബ്ലാസ്റ്റേഴ്സ് ടീം ഉടമ സചിൻ ടെണ്ടുൽകർ, നടൻ മമ്മൂട്ടി എന്നിവർ അണിനിരന്നു. ഇയാൻ ഹ്യൂം, ദിമിതർ ബെർബറ്റോവ്, സി.കെ. വിനീത്, റിനോ ആേൻറാ തുടങ്ങിയ സൂപ്പർ താരനിരയുമായിറങ്ങിയ കേരള നിരക്കുമേൽ ആധിപത്യം പുലർത്തിയത് കൊൽക്കത്തയാണെങ്കിലും ഗോൾ വഴങ്ങാതെ കേരളം പിടിച്ചുനിൽക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ കളിത്തൊട്ടിലായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ സല്മാന് ഖാന്, കത്രീന കൈഫ് മമ്മൂട്ടി, സചിൻ ടെണ്ടുൽക്കർ, നിത അംബാനി എന്നിവർ പങ്കെടുത്തു. രാവിലെ മുതല്‍ കൊച്ചിയിലേക്ക് ആരാധകര്‍ ഒഴുകിയെത്തി. ഉച്ചക്ക് മൂന്നര മണി മുതൽ സ്റ്റേഡിയം ആരാധകര്‍ക്കായി തുറന്നുകൊടുത്തു. പക്ഷെ ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലായിരുന്നു ഭൂരിപക്ഷം ആരാധകരും. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് രംഗത്തെത്തിയെങ്കിലും ആരാധകരുടെ രോഷം അടങ്ങിയില്ല. ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ത്താണ് ആരാധകര്‍ രോഷം തീര്‍ത്തത്. രാവിലെ മുതല്‍ ടിക്കറ്റിനായി കാത്തുനില്‍ക്കുന്നവരാണ് പ്രതിഷേധിച്ചത്. സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പനയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇത് അറിയാതെ എത്തിയതായിരുന്നു അധികപേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.