ലോകകപ്പ് യോഗ്യത: ഇന്ത്യ-ഇറാന്‍ മത്സരം വൈകീട്ട് ഏഴിന്

ബംഗളൂരു: ‘കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല, മികച്ച കളി കെട്ടഴിക്കുക. അതു മാത്രമാണിപ്പോള്‍ മുന്നില്‍’. ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരത്തില്‍ ഇറാനെ നേരിടും മുമ്പ് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍െറയ്ന്‍ പറഞ്ഞ വാക്കുകളില്‍ എല്ലാം ഉണ്ട്. ഇന്ത്യന്‍ ടീമിന്‍െറ ദൗര്‍ബല്യവും കരുത്തും പ്രതീക്ഷകളും. കളികള്‍ പലപ്പോഴും മുന്‍വിധികളെ തോല്‍പിക്കുമെന്നതിനാല്‍ മത്സരഫലത്തെക്കുറിച്ച് കോണ്‍സ്റ്റന്‍െറയ്ന്‍ പറഞ്ഞതിങ്ങനെ -കാത്തിരുന്നു കാണാം. ചൊവ്വാഴ്ച ഇറാനെ നേരിടാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാമ്പിലും ഇതേ ഊര്‍ജമാണ്. കണക്കുകളെല്ലാം മറന്ന് കളിക്കളത്തിലിറങ്ങുക, വിജയത്തിലേക്കു മാത്രം ചിന്തയൂന്നുക. ‘ഇറാന്‍ മികച്ച ടീമാണ്, മത്സരം കടുപ്പമേറിയതുമാകാം, എങ്കിലും ജയിക്കാനായല്ലാതെ ആരും മത്സരത്തിനിറങ്ങില്ലല്ളോ’ ^ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ചൊവ്വാഴ്ച ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഇറാനെ നേരിടുമ്പോള്‍ ഇന്ത്യന്‍ ടീമിന്‍െറ പ്രധാന കരുത്തും ഈ ആത്മവിശ്വാസം തന്നെയാകും.

ഇന്ത്യയെ തോല്‍പിച്ച് മൂന്ന് പോയന്‍റുകള്‍ നേടി ഗ്രൂപ് ‘ഡി’യില്‍ ഒന്നാമതത്തെുകയാണ് ഇറാന്‍െറ ലക്ഷ്യം. ഇന്ത്യക്കാകട്ടെ, ആദ്യ രണ്ടു കളികളിലെയും തോല്‍വി മറികടക്കുന്നൊരു പ്രകടനം അനിവാര്യവും. ലോകകപ്പ് യോഗ്യതാ പ്രവേശം ഏതാണ്ട് അപ്രാപ്യമായിരിക്കെ ഏഷ്യന്‍ കപ്പ് യോഗ്യതയിലേക്കുകൂടി നീളുന്നു ഇന്ത്യന്‍ സ്വപ്നങ്ങള്‍. ലോക റാങ്കിങ്ങിലെ 40ാം സ്ഥാനക്കാരും ഏഷ്യയിലെ ഒന്നാം സ്ഥാനക്കാരുമായ ഇറാനും 155ാം സ്ഥാനക്കാരായ ഇന്ത്യയും തമ്മിലുള്ള അന്തരം ചെറുതല്ല. ഇതിനിടയില്‍ ഒന്നരമണിക്കൂര്‍കൊണ്ട് തുല്യതയുടെ പാലം പണിയാന്‍ ഇന്ത്യക്കാകുമോ? ചൊവ്വാഴ്ചയിലെ മത്സരഫലം അതിന് മറുപടി തരും.

നീലക്കുപ്പായത്തില്‍ 10 വര്‍ഷവും 50 ഗോളുകളും പിന്നിട്ട ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തന്നെയാകും ഇന്ത്യന്‍ ടീമിന്‍െറ കരുത്ത്. പരിക്കില്‍നിന്ന് മോചിതനായ സന്ദേശ് ജിങ്കാന്‍ പ്രതിരോധ നിരക്ക് ശക്തിയാകും. മലയാളി റിനോ ആന്‍േറായും അര്‍ണബ് മൊണ്ഡലും പ്രതിരോധ നിരയിലുണ്ടാകും. ഗോള്‍വല കാക്കാന്‍ സുബ്രതാ പാലും മധ്യനിരയില്‍ മലയാളി സി.കെ. വിനീതും മുന്നേറ്റ നിരയില്‍ റോബിന്‍ സിങ്ങും ഇന്ത്യന്‍ പ്രതീക്ഷകളിലേക്ക് പന്തു തട്ടും.

കരുത്തര്‍ ഇറാന്‍

വന്‍കരയിലെ ഒന്നാം നിരക്കാരാണ് ഇറാന്‍. മികച്ച കളിക്കാര്‍, അതിലേറെ സമ്പന്നമായ കണക്കുപുസ്തകം. ഇറാന്‍ ടീമിനെ ഓര്‍ക്കാന്‍ ആരാധകരുടെ മനസ്സില്‍ നിരവധി നിമിഷങ്ങളുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്‍റീനയോട് പിടിച്ചുനിന്ന ഒറ്റക്കളി മതി ഏഷ്യന്‍ രാജ്യത്തിന്‍െറ കരുത്തറിയാന്‍. ലോകകപ്പില്‍ കളിച്ച അഞ്ചിലേറെ താരങ്ങള്‍ ടീമിനൊപ്പമുണ്ട്. മിഡ്ഫീല്‍ഡര്‍ ആന്ദ്രാനിക് തെയ്മൂറിയാനാണ് ക്യാപ്റ്റന്‍. ഗോള്‍ കീപ്പര്‍ അലിറേസ ഹഗീഗി, പ്രതിരോധ നിരയിലെ ജലാല്‍ ഹൊസേനി, പെജ്മാന്‍ മൊണ്ടെസേറി, മധ്യനിരയിലെ ഖോര്‍സോ ഹെയ്ദാരി എന്നിവര്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ പോന്ന പ്രതിഭകള്‍. കൂട്ടിന് ‘ഇറാനിയന്‍ മെസ്സി’ എന്നറിയപ്പെടുന്ന 20കാരന്‍ ആസ്മോന്‍ സൂക്സ് ആക്രമണ നിരയില്‍ ചാട്ടുളിയാകും.

വിജയം തന്നെയാണ് ലക്ഷ്യമെന്നും മൂന്ന് പോയന്‍റുകള്‍ നേടി ഗ്രൂപ്പില്‍ ഒന്നാമതത്തെുമെന്നുമാണ് ഇറാന്‍ ക്യാപ്റ്റന്‍ ആന്ദ്രാനിക് തെയ്മൂറിയാന്‍ തിങ്കളാഴ്ച പറഞ്ഞത്. ഇന്ത്യക്കുള്ള മുന്നറിയിപ്പുകള്‍ ഇതില്‍ വേണ്ടുവോളമുണ്ട്. വൈകീട്ട് ഏഴിന്  മത്സരം ആരംഭിക്കും. രണ്ടു ദിവസമായി നഗരത്തില്‍ അനുഭവപ്പെടുന്ന മഴ ചൊവ്വാഴ്ച കളിയുടെ രസം കൊല്ലാനത്തെരുതേ എന്ന പ്രാര്‍ഥനയിലാണ് ഫുട്ബാള്‍ ആരാധകര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.