മാഡ്രിഡ്: സ്പാനിഷ് ലീഗിലെ മാഡ്രിഡ് ഡര്‍ബിയില്‍ റയലിനെ അത്ല്റ്റിക്കോ മാഡ്രിഡ് പിടിച്ചു കെട്ടി. ഒമ്പതാം മിനിറ്റില്‍ കരീം ബെന്‍സേമ തുടക്കമിട്ട മുന്നേറ്റം ഏറ്റെടുക്കാന്‍ റയല്‍ സൂപ്പര്‍ താരങ്ങള്‍ക്കായില്ല. ഒടുവില്‍ 83 ാം മിനിറ്റില്‍ ലൂസിയാനോ വിയറ്റോ അത്ലറ്റിക്കോ മാഡ്രിഡിനായി സമനില ഗോള്‍ നേടി. അത്ലറ്റിക്കോക്കു വേണ്ടിയുള്ള ലൂസിയാനോ വിയറ്റോയുടെ ആദ്യ ഗോളായിരുന്നു ഇത്. സമനിലയോടെ റയല്‍ പോയന്‍റ് പട്ടികയില്‍ നിന്നും താഴേക്കിറങ്ങി രണ്ടാം സ്ഥാനത്തെത്തി. ഏഴു കളിയില്‍നിന്ന് റയലിന് 15 പോയന്‍റാണുള്ളത്. 16 പോയിന്‍റുമായി വിയ്യറയലാണ് മുന്നില്‍. ബാഴ്സലോണ നാലം സ്ഥാനത്താണുള്ളത്. ലീഗില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് ബെന്‍സേമ ഏഴ് ഗോളുകള്‍ നേടിയിട്ടുണ്ട്.
ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക് ബൊറൂസിയ ഡോര്‍ട്ട് മുണ്ടിനെ 5^1ന് തകര്‍ത്ത് പോയന്‍റ് വ്യത്യാസം ഏഴാക്കി. 26, 35 മിനിട്ടുകളില്‍ തോമസ് മുള്ളറും 46, 58 മിനിട്ടുകളില്‍ ലെവന്‍ഡോസ്കിയും 66ാം മിനിട്ടില്‍ ഗോട്ട്സെയുമാണ് ബയേണിനായി ഗോള്‍ നേടിയത്. 36ാം മിനിട്ടില്‍ ഒബാമേയാങ് ബൊറൂസിയയുടെ ആശ്വാസ ഗോള്‍ നേടി.
ഫ്രഞ്ച് ലീഗില്‍ സ്ളാട്ടന്‍ ഇബ്രാമോവിച്ചിന്‍െറ ഇരട്ടഗോള്‍ മികവില്‍ പാരിസ് സെന്‍റ് ജെര്‍മന്‍സ് മാഴ്സെയെ 2^0ത്തിന് തകര്‍ത്തു. 41, 44 മിനിട്ടുകളിലാണ് സ്വീഡന്‍ സൂപ്പര്‍ താരം വല കുലുക്കിയത്. അതേ സമയം സിരി എയില്‍ എ.സി മിലാനെ നപ്പോളി ഗോളില്‍ മുക്കി നാണം കെടുത്തി. 4^0 എന്ന സ്കോറിനാണ് മുന്‍ ചാമ്പ്യന്മാര്‍ നപ്പോളിയോട് പരാജയപ്പെട്ടത്. 13ാം മിനിറ്റില്‍ അലനും 48', 67' മിനിറ്റുകളില്‍ ഇറ്റാലിയന്‍ താരം ലോറന്‍സോ ഇന്‍സെലുമാണ് മിലാന്‍ വല കുലുക്കിയത്. 77ാം മിനിറ്റില്‍ മിലാന്‍ പ്രതിരോധ താരം റോഡിഗ്രോ എലിയില്‍ നിന്നും വന്ന സെല്‍ഫ് ഗോളിലൂടെയാണ് നപ്പോളി സ്കോര്‍ നാലിലെ ത്തിയത്.
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ആഴ്സനല്‍ 3^0ന് തകര്‍ത്തിരുന്നു. അലക്സിസ് സാഞ്ചസ് ഇരട്ട ഗോളടിച്ച മത്സരത്തില്‍ മെസൂത് ഓസിലിന്‍െറ വകയായിരുന്നു മൂന്നാം ഗോള്‍. 6, 19 മിനിറ്റിലാണ് സാഞ്ചസ് ഗോള്‍ നേടിയത്. ഓസില്‍ ഏഴാം മിനിറ്റിലും.
മറ്റൊരു മത്സരത്തില്‍ എവര്‍ട്ടന്‍ ലിവര്‍പൂളിനെ 1^1ന് സമനിലയില്‍ തളച്ചു. 41ാം മിനിറ്റില്‍ ഡാനി ഇങ്സിന്‍െറ ഗോളിലൂടെയാണ് ലിവര്‍പൂള്‍ സ്കോര്‍ ചെയ്തത്. എന്നാല്‍, ഒന്നാം പകുതി പിരിയും മുമ്പേ ഇഞ്ചുറി ടൈമില്‍ റൊമിലു ലുകാകു എവര്‍ട്ടന് ഒരു പോയന്‍റ് സമ്മാനിച്ച് സമനില ഗോള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.