കൊച്ചി: നവീകരിച്ച എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നതില്‍നിന്ന് കേരള ബ്ളാസ്റ്റേഴ്സ് പിന്മാറി.
മത്സരം നാച്വറല്‍ ടര്‍ഫിലായതിനാലാണ് സിന്തറ്റിക് ടര്‍ഫിലെ പരിശീലനത്തില്‍നിന്ന് ടീം വിട്ടുനില്‍ക്കുന്നത്. നേരത്തേ സിന്തറ്റിക് ടര്‍ഫെന്ന കാരണത്താല്‍ അണ്ടര്‍ 17 ലോകകപ്പ് പരിശീലനവേദിയുടെ പട്ടികയില്‍നിന്ന് സ്റ്റേഡിയത്തെ ഒഴിവാക്കിയിരുന്നു. ഫിഫ നിലവാരത്തില്‍ ടര്‍ഫ് പൂര്‍ത്തിയാക്കിയിട്ടും തലവര മാറാത്ത സ്ഥിതിയിലാണ് സ്റ്റേഡിയം.
ദേശീയ, രാജ്യാന്തര മത്സരം സംഘടിപ്പിക്കാന്‍ സ്റ്റേഡിയം ദീര്‍ഘകാല പാട്ടത്തിന് ജി.സി.ഡി.എയില്‍നിന്ന് കെ.എഫ്.എക്ക് ലഭിച്ചതോടെയാണ് അണ്ടര്‍ 17 ലോകകപ്പ്, ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് പരിശീലന മൈതാനം എന്ന നിലയില്‍ നവീകരണം ആരംഭിച്ചത്. ഫിഫ സാങ്കേതികവിദഗ്ധരുടെ മേല്‍നോട്ടത്തില്‍ അഞ്ചുകോടി മുടക്കിയായിരുന്നു നവീകരണം. സിന്‍കോട്സ് എന്ന ഇറ്റാലിയന്‍ കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല.
പ്രഫഷനല്‍ മത്സരം നടത്താന്‍ ഫിഫ നിര്‍ദേശിച്ച ടു സ്റ്റാര്‍ റേറ്റിങ് പ്രകാരമുള്ള സിന്തറ്റിക് ഗ്രൗണ്ടാണ് ഒരുക്കിയത്. ഫിഫ റീജനല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ ഷാജി പ്രഭാകറും ഫിഫ സാങ്കേതികസമിതിയും സ്റ്റേഡിയം പരിശോധിച്ച് അനുകൂല റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ആഗസ്റ്റ് 10ന് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. എന്നാല്‍, അണ്ടര്‍ 17 മത്സരങ്ങളുടെ പരിശീലനത്തിന് സ്റ്റേഡിയം പര്യാപ്തമല്ളെന്ന് ഫിഫതന്നെ പിന്നീട് അറിയിച്ചു.
മത്സരം നാച്വറല്‍ ടര്‍ഫില്‍ ആയതിനാല്‍ പരിശീലനഗ്രൗണ്ടുകളും നാച്വറല്‍ ടര്‍ഫില്‍ വേണമെന്ന ഫിഫയുടെ നിബന്ധനയാണ് തിരിച്ചടിയായത്. അതിനാല്‍ നാല് പരിശീലന മൈതാനങ്ങളില്‍നിന്ന് സ്റ്റേഡിയത്തെ ഒഴിവാക്കി. ഇതുതന്നെയാണ് ഐ.എസ്.എല്‍ പരിശീലനത്തിനും തിരിച്ചടിയായിരിക്കുന്നത്. കൊച്ചി സ്റ്റേഡിയം നാച്വറല്‍ ടര്‍ഫായതിനാലാണ് സിന്തറ്റിക് ടര്‍ഫില്‍ പരിശീലനം നടത്താന്‍ കേരള ബ്ളാസ്റ്റേഴ്സ് തയാറാകാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.