ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്ന് തുടക്കം

ചെന്നൈ: അടുത്ത രണ്ടുമാസത്തിലധികം കാലം ഇന്ത്യന്‍ ഫുട്ബാള്‍ ആരാധകരെ ആവേശത്തിലാക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മാമാങ്കത്തിന് ഇന്ന് കിക്കോഫ്. ഐ.എസ്.എല്ലിന്‍െറ രണ്ടാം എഡിഷനാണ് ഇന്ന് ചെന്നൈയില്‍ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ അത് ലറ്റികോ ഡി കൊല്‍ക്കത്തയും കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ ചെന്നൈയില്‍ എഫ്.സിയുമാണ് ചൈന്നെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തില്‍ മാറ്റുരക്കുന്നത്. കേരളത്തിന്‍െറ സ്വന്തം ടീമായ കേരളാ ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യ മത്സരം ആറിന് കൊച്ചിയിലാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയാണ് ബ്ളാസ്റ്റേഴ്സിന്‍െറ എതിരാളികള്‍. എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് കളി ആരംഭിക്കുന്നത്.

അത്ലറ്റികോ ഡി കൊല്‍ക്കത്ത, കേരള ബ്ളാസ്റ്റേഴ്സ്, ചെന്നൈയിന്‍ എഫ്.സി, മുംബൈ സിറ്റി എഫ്.സി, എഫ്.സി പുണെ സിറ്റി, എഫ്.സി ഗോവ, ഡല്‍ഹി ഡൈനാമോസ്, നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി എന്നീ പേരുകളിലായി ആദ്യ സീസണില്‍ ഇന്ത്യന്‍ ഫുട്ബാളിനെ പ്രകമ്പനംകൊള്ളിച്ച എട്ടു ക്ളബുകളും പുത്തന്‍ കൂട്ടിച്ചേര്‍ക്കലുകളും മൂര്‍ച്ചകൂട്ടിയ തന്ത്രങ്ങളുമായി കിരീടത്തിലേക്കുള്ള പോരാട്ടത്തിനായി ഒരുങ്ങിക്കഴിഞ്ഞു. 31 രാജ്യങ്ങളില്‍ നിന്നായി 207 താരങ്ങളാണ് ഐ.എസ്.എല്ലി കളത്തിലിറങ്ങുന്നത്. ഇതില്‍ 120 പേരും ഇന്ത്യന്‍ താരങ്ങളാണ്. ഇന്ത്യ കഴിഞ്ഞാല്‍ ബ്രസീലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ മത്സരത്തിനിറങ്ങുന്നത്; 19 പേര്‍.

സ്പെയിനില്‍നിന്ന് 16ഉം ഇംഗ്ളണ്ടില്‍നിന്ന് 10ഉം താരങ്ങളുണ്ട്. ഫ്രാന്‍സും പോര്‍ചുഗലും അര്‍ജന്‍റീനയും ഇറ്റലിയും തുടങ്ങി സാംബിയ വരെ ‘സംഭാവന’യുമായുണ്ട്.

വന്‍ താരനിര അണിനിരക്കുന്ന ഉദ്ഘാടന ചടങ്ങാണ് ഇന്ന് വൈകീട്ട് ചെന്നൈയില്‍ നടക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രജനീകാന്ത്, അമിതാഭ് ബച്ചന്‍, എ.ആര്‍ റഹമാന്‍, ഐശ്വര്യ റായി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിനെ ത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.