ന്യൂഡല്‍ഹി: ‘‘എന്‍െറ ജീവിതത്തില്‍ അധികം പേരില്ല. അതുതന്നെയാണ് എന്‍െറ വിജയരഹസ്യം’’ - കളിക്കു പുറത്തേക്ക് ശ്രദ്ധ മാറിപ്പോകാതെ കഠിനമായി കളിയില്‍ തന്നെ കേന്ദ്രീകരിക്കാന്‍ കഴിയുന്നതിന്‍െറ രഹസ്യം വിരാട് കോഹ്ലി വെളിപ്പെടുത്തുന്നതിങ്ങനെ. സുഹൃത്തുക്കളില്ലാത്തതിനാല്‍ അവരുമായി സംസാരിച്ച് സമയം കളയാനോ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയാനോ അവസരം കിട്ടുന്നില്ളെന്നും അത് കളിയില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തന്നെ സഹായിക്കുന്നുവെന്നും കോഹ്ലി. ബി.സി.സി.ഐ ടി.വിയില്‍ മുന്‍ ഇംഗ്ളണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന് നല്‍കിയ അഭിമുഖത്തിലാണ് തന്‍െറ ‘വിജയരഹസ്യം’ കോഹ്ലി വെളിപ്പെടുത്തിയത്.
2014ലെ ഇംഗ്ളണ്ട് പര്യടനത്തില്‍ തീരെ മങ്ങിപ്പോയിടത്തുനിന്ന് താന്‍ എങ്ങനെ തിരിച്ചുവന്നുവെന്നും കോഹ്ലി വെളിപ്പെടുത്തി. ‘‘ഇംഗ്ളീഷ് മണ്ണില്‍ കൂടുതല്‍ സ്കോര്‍ ചെയ്യണമെന്ന അമിത ആവേശവുമായാണ് പരമ്പരക്കിറങ്ങിയത്. ചില രാജ്യങ്ങളില്‍ കളിക്കുമ്പോള്‍ നന്നായി സ്കോര്‍ ചെയ്താലേ അംഗീകാരമാകൂ എന്ന ധാരണയായിരിക്കാം അതിനു കാരണം. അതെന്നെ കടുത്ത സമ്മര്‍ദത്തിലാക്കിയിരുന്നു. 50ന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ പോലും കഴിഞ്ഞില്ല.’’ടെക്നിക് പ്രധാനമാണ്. പക്ഷേ, ടെക്നിക് കുറഞ്ഞവരും നന്നായി സ്കോര്‍ ചെയ്യുന്നത് മാനസിക മുന്‍തൂക്കത്തിലാണ്. ഇംഗ്ളണ്ടില്‍ തനിക്ക് അത് കൈവിട്ടുപോയതായി കോഹ്ലി സമ്മതിച്ചു.
പക്ഷേ, കഠിനമായ പ്രയത്നത്തിലൂടെ ആസ്ട്രേലിയന്‍ പര്യടനത്തില്‍ താന്‍ തിരിച്ചുവന്നത് എങ്ങനെയെന്നും കോഹ്ലി അഭിമുഖത്തില്‍ പറഞ്ഞു. ബാറ്റിങ് സ്റ്റാന്‍ഡും ശരീരത്തിന്‍െറ ചലനങ്ങളും വരെ നിയന്ത്രിച്ചാണ് ബാറ്റിങ്ങില്‍ തിരിച്ചുകയറിയത്.
ആദ്യകാലങ്ങളില്‍ ലെഗ് സൈഡായിരുന്നു തന്‍െറ ശക്തിദുര്‍ഗമെന്നും പിന്നീട് ഓഫ് സൈഡില്‍ ആധിപത്യമുറപ്പിച്ചത് കഠിനാധ്വാനത്തിലൂടെയാണെന്ന് പറഞ്ഞപ്പോഴാണ് കളിക്കു പുറത്തേക്ക് തന്‍െറ ശ്രദ്ധ പതറിപ്പോകാത്തതിന്‍െറ കാരണം സുഹൃത്തുക്കളില്ലാത്തതാണെന്ന് കോഹ്ലി വെളിപ്പെടുത്തിയത്.
സചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ചും കോഹ്ലി പറഞ്ഞു. അദ്ദേഹത്തിന്‍െറ നേട്ടത്തിനൊപ്പം എത്തുക അസാധ്യമാണ്. 24 വര്‍ഷം കളിക്കാന്‍ എനിക്ക് കഴിഞ്ഞേക്കില്ല. 200 ടെസ്റ്റ് കളിക്കാനോ 100 സെഞ്ച്വറി തികക്കാനോ കഴിഞ്ഞെന്നും വരില്ല. പക്ഷേ, പിരിയുമ്പോള്‍ വേറിട്ട ചിലതെല്ലാം എന്‍െറ പേരിലുമുണ്ടാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട് -കോഹ്ലി പറഞ്ഞുനിര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.