കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനിൽ ക്രമക്കേട് ആരോപിക്കുന്ന ഹരജിയിൽ ഹൈകോടതി അഭിഭാഷക കമീഷനെ നിയമിച്ച് ഉത്തരവായി. അസോസിയേഷൻ ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് ശരിയായ രീതിയിലല്ലെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് എൻ.െഎ.ടി അസോ. പ്രഫസർ ഡോ. എ. മുഹമ്മദ് നജീബ് നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. അസോസിയേഷെൻറ ഭരണപരമായ കാര്യങ്ങളടങ്ങിയ രേഖകൾ കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കാൻ അഭിഭാഷക കമീഷനോട് നിർദേശിച്ച കോടതി കേന്ദ്ര സർക്കാറിനും സി.ബി.െഎക്കും നോട്ടീസ് അയച്ചു.
ലോധ കമ്മിറ്റി നിർദേശങ്ങൾക്കനുസരിച്ച് െതരഞ്ഞെടുപ്പ് നടത്താനോ ബൈലോ ഭേദഗതി വരുത്താനോ കെ.സി.എ തയാറായില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഭാരവാഹികളുടെ കാലാവധി, എണ്ണം, അയോഗ്യത, പ്രായപരിധി തുടങ്ങിയ കാര്യങ്ങളിൽ ഭേദഗതി വേണമെന്ന നിർദേശമുണ്ടായിട്ടും കെ.സി.എ നടപടിയെടുത്തില്ലെന്നും അയോഗ്യരായ ഭാരവാഹികൾ തുടരുകയാണെന്നും ഹരജിയിൽ പറയുന്നു.
െക.സി.എ നൽകിയ വിശദീകരണം പരിഗണിച്ചശേഷമാണ് കോടതി ഇടക്കാല ഉത്തരവിട്ടത്. കമീഷൻ ഏറ്റെടുക്കുന്ന രേഖകൾ കെ.സി.എ ഭാരവാഹികൾക്ക് ആവശ്യമായി വന്നാൽ രേഖാമൂലം അപേക്ഷ നൽകി വാങ്ങണമെന്നും ലോധ കമ്മിറ്റി ശിപാർശ പ്രകാരം കെ.സി.എ നിയോഗിച്ച ഒാംബുഡ്സ്‌മാന് ഇതുസംബന്ധിച്ച നിർദേശം നൽകി ആവശ്യമെങ്കിൽ രേഖകൾ വാങ്ങാമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.