കൊല്‍ക്കത്ത: കരിയര്‍ മാറ്റിച്ചവിട്ടിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ലക്ഷ്മി രത്തന്‍ ശുക്ള മന്ത്രിപദത്തിലേക്ക്. പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചുകയറിയ ലക്ഷ്മി രത്തന്‍ ശുക്ള മമത ബാനര്‍ജി സര്‍ക്കാറില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യക്കുവേണ്ടി മൂന്ന് ഏകദിന മത്സരങ്ങള്‍ കളിച്ച ശുക്ള ആഭ്യന്തര ക്രിക്കറ്റില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ വരെ സജീവമായിരുന്നു. ക്രിക്കറ്റ് ജഴ്സി അഴിച്ചുവെച്ച് ആറു മാസത്തിനുള്ളിലാണ് പുതുകരിയറില്‍ നിര്‍ണായക സ്ഥാനത്തേക്കുള്ള അരങ്ങേറ്റം. തൃണമൂലിനൊപ്പം രാഷ്ട്രീയ ഇന്നിങ്സ് ആരംഭിച്ച ശുക്ള ഹൗറ നോര്‍ത് മണ്ഡലത്തില്‍ നിന്ന് 29,959 വോട്ട് ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. ബംഗാള്‍ ക്രിക്കറ്റില്‍ ഓള്‍റൗണ്ട് മികവുമായി 16 വര്‍ഷം നിറഞ്ഞുനിന്ന 35കാരന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ഹൈദരാബാദ് ടീമുകളുടെ താരവുമായിരുന്നു. ജനങ്ങളുടെയും നാടിന്‍െറയും പുരോഗതിക്കായി എന്തെങ്കിലും ചെയ്യാനുള്ള അവസരമായി മന്ത്രിസ്ഥാനത്തെ ഉപയോഗപ്പെടുത്തുമെന്ന് സത്യപ്രതിജ്ഞക്കു ശേഷം ശുക്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.