കുംബ്ലെ മന്ത്രങ്ങളുമായി ഇന്ത്യ വിന്‍ഡീസിലേക്ക്

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്കുമുമ്പ് പരമ്പരക്കായി വെസ്റ്റിന്‍ഡീസില്‍ വിമാനമിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ ആവനാഴിയില്‍ കരുതിവെച്ചിരുന്ന തുറുപ്പുശീട്ട് ഒരു ബാറ്റ്സ്മാനായിരുന്നില്ല. മീഡിയം പേസിന്‍െറ വേഗത്തോടെ, ചിലപ്പോള്‍ അതിവേഗ ബൗണ്‍സോടെ ലെഗ്സൈഡില്‍നിന്ന് കുത്തിത്തിരിഞ്ഞുവരുന്ന പന്തുകള്‍ എറിയാന്‍ പ്രാപ്തനായ ഒരു ബൗളറായിരുന്നു. സാക്ഷാല്‍ അനില്‍ കുംബ്ളെ എന്ന ലെഗ്സ്പിന്‍ ഇതിഹാസം.

ലെഗ് സ്പിന്‍ കളിക്കുന്നതില്‍ വെസ്റ്റിന്‍ഡീസുകാര്‍ക്കുള്ള ദൗര്‍ബല്യം എക്കാലവും ഇന്ത്യയെയും കുംബ്ളെയും തുണച്ചിരുന്നു. അതേ കുംബ്ളെ പരിശീലകന്‍െറ കന്നി കുപ്പായമണിയുമ്പോള്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ വീണ്ടുമൊരു വിന്‍ഡീസ് പരമ്പരക്ക് കച്ചമുറുക്കിയിറങ്ങുന്നു.

കോച്ചായി ചുമതലയേറ്റതിന്‍െറ ചൂടാറുംമുമ്പാണ് ടീം കളിത്തിലിറങ്ങുന്നത്. അതുകൊണ്ടുതന്നെ കാര്യമായി ടീമിനെ പരിശീലിപ്പിക്കാന്‍ കുംബ്ളെക്കും സമയം കിട്ടിയിട്ടില്ല. എങ്കിലും പരിമിതമായ സമയത്തിനുള്ളില്‍ ടീമിനൊപ്പം തന്ത്രങ്ങളോതി കുംബ്ളെയുണ്ടായിരുന്നു. ബംഗളൂരുവില്‍ പരിശീലനത്തിലായ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കൊപ്പം പ്രത്യേക പദ്ധതികളുമായാണ് കുംബ്ളെ രംഗത്തത്തെിയത്. ടെസ്റ്റ് പരമ്പര മുന്നില്‍കണ്ടായിരുന്നു കുംബ്ളെയുടെ ‘സിലബസ്’. കഴിഞ്ഞ ആറു മാസമായി ഇന്ത്യ ടെസ്റ്റ് കളിച്ചിട്ടില്ല. ഏഴ് ആഴ്ച നീളുന്ന പരമ്പരക്കായി ഇന്ത്യന്‍ സംഘം വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ ബുധനാഴ്ച പുറപ്പെടും. രണ്ട് സന്നാഹമത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയില്‍.
ജൂലൈ ഒമ്പതിന് സെന്‍റ് കിറ്റ്സില്‍ ദ്വിദിന പരിശീലന മത്സരത്തോടെ പരമ്പര ആരംഭിക്കും. ഇതേ മൈതാനത്ത് ജൂലൈ 14ന് ത്രിദിന മത്സരവും നടക്കും. ജൂലൈ 21ന് ആന്‍റിഗ്വയില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും.

ഒരു മണിക്കൂര്‍ അഗ്നിപരീക്ഷ

ബംഗളൂരു: കഴിഞ്ഞ ആറു മാസമെങ്കിലുമായി ഇന്ത്യ ടെസ്റ്റ് കളിച്ചിട്ട്. അതിനിടയില്‍ നടന്നതെല്ലാം ഇടിവെട്ട് കളികള്‍. ട്വന്‍റി20 ഏഷ്യാകപ്പും ലോകകപ്പും ഐ.പി.എല്ലും ഒക്കെ ചേര്‍ന്ന അടിപൊളി സീസണ്‍. അതും കഴിഞ്ഞ് അഞ്ചു ദിവസം കുത്തിപ്പിടിച്ച് ക്രീസില്‍ വിക്കറ്റിന് കാവല്‍കിടക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന്‍െറ സീസണ്‍ വരുമ്പോള്‍ എന്തു ചെയ്യണം? അതാണ് പുതിയ കോച്ച് അനില്‍ കുംബ്ളെ പയറ്റുന്ന നവീന തന്ത്രം. വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പുറപ്പെടാനുള്ള അവസാനവട്ട ഒരുക്കമാണ്  ബംഗളൂരുവില്‍നിന്ന് 40 കി.മീറ്റര്‍ അകലെയുള്ള ആലൂരിലെ ക്യാമ്പില്‍ നടക്കുന്നത്.

ക്രീസില്‍ പിടിച്ചുനില്‍ക്കാനുള്ള ബാറ്റ്സ്മാന്‍െറ ക്ഷമ പരീക്ഷിക്കാന്‍ കുംബ്ളെ പുതിയൊരു തന്ത്രമാണ് പരീക്ഷിച്ചത്. ഓരോ ബാറ്റ്സ്മാനും ഒരു മണിക്കൂര്‍ ബാറ്റ് ചെയ്യാനുള്ള നീണ്ട സെഷന്‍. അതില്‍ പുറത്താകാതെ എത്ര നേരം പിടിച്ചുനില്‍ക്കും? സ്വന്തം ടീമംഗങ്ങള്‍തന്നെ പന്തെറിയും.
ട്വന്‍റി20യിലും ഏകദിനത്തിലും അസാമാന്യ പ്രകടനവുമായി മാന്‍ ഓഫ് ദ സീരീസായ വിരാട് കോഹ്ലി അടക്കം ഒരു മണിക്കൂര്‍ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാട് പെട്ടപ്പോള്‍ ഒരിക്കല്‍പോലും പുറത്താകാതെ ഒരു മണിക്കൂറും ക്രീസില്‍നിന്ന് ടെസ്റ്റിന് യോജിച്ചവന്‍ എന്ന് തെളിയിച്ചത് ഒരേയൊരാള്‍. അജിന്‍ക്യ രഹാനെ മാത്രം. കോഹ്ലി ഒരു മണിക്കൂറിനുള്ളില്‍ രണ്ടുതവണ പുറത്തായി. രണ്ടു തവണയും കോഹ്ലിയെ വീഴ്ത്തിയത് രവീന്ദ്ര ജദേജ. ശിഖര്‍ ധവാനും മുരളി വിജയും രണ്ടുതവണ പുറത്തായി. ചേതേശ്വര്‍ പുജാരയും ലോകേഷ് രാഹുലും റണ്ണൗട്ടായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.